താലിബാന്‍ മായ്ച്ചു തുടങ്ങി സ്ത്രീകളെ, രക്ഷപ്പെടാന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിച്ച് വിദ്യാര്‍ത്ഥികള്‍

താലിബാന്‍ മായ്ച്ചു തുടങ്ങി സ്ത്രീകളെ, രക്ഷപ്പെടാന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിച്ച് വിദ്യാര്‍ത്ഥികള്‍

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ താലിബാന്‍ പ്രവേശിച്ചതോടെ ചര്‍ച്ചയായി താലിബാന് കീഴിലെ പെണ്‍ ജീവിതം. ടോളോ ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ ലോത്ത്ഫുള്ള നജാഫിസാദ പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കാബൂള്‍ നഗരത്തില്‍ ഒരു ഷോപ്പിന് മുന്നില്‍ വെച്ചിരുന്ന മോഡലിന്റെ ചിത്രം പെയ്ന്റടിച്ച് മറയ്ക്കുന്ന ചിത്രമാണ് ലോത്ത്ഫുള്ള പുറത്തുവിട്ടത്. കാബൂള്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.

താലിബാന്‍ കാബൂളിലെത്തുമെന്ന സൂചനകള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. അഫ്ഗാന്‍ നഗരത്തിലെ സ്ത്രീകള്‍ ഇതിന് പിന്നാലെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സന്ദേശങ്ങളാണ് അയച്ചു കൊണ്ടിരിക്കുന്നത്.

'' ഓരോ ദിവസവും കാര്യങ്ങള്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസം നേടിയ യുവതി എന്ന നിലയില്‍ കാര്യങ്ങള്‍ ശരിക്കും ഭയപ്പെടുത്തുന്നതാകുന്നുണ്ട്. താലിബാന്‍ ഏത് നിമിഷവും ഞങ്ങളെ കൊന്നുകളയുമെന്ന് പേടിക്കുന്നുണ്ട്. ഞാനൊരു വിദ്യാര്‍ത്ഥിയാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാമെന്നത് എന്നെ കൂടുതല്‍ ഭയപ്പെടുത്തുന്നു,'' അഫ്ഗാനില്‍ നിന്നുള്ള വിദ്യാര്‍ത്ഥി അയച്ച സന്ദേശം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

പലരും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും, മറ്റ് അടയാളങ്ങളും താലിബാനില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി കത്തിച്ചു കളയുകയാണ്.

അഫ്ഗാനില്‍ അവിവാഹിതരായ സ്ത്രീകള്‍ താലിബാന്‍ ഭീകരവാദികളെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. താലിബാന്‍ പിടിച്ചെടുത്ത പ്രദേശങ്ങളിലുള്ള സ്ത്രീകളെ ഭീകരവാദികളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇത്തരത്തിലുള്ള ലൈംഗിക പീഡനങ്ങള്‍ താലിബാന്‍ പിടിച്ചെടുത്ത അഫ്ഗാനിലെ പ്രവിശ്യകളില്‍ വ്യാപകമായി നടക്കുന്നുവെന്നാണ് വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പുരുഷന്മാര്‍ കൂടെയില്ലാതെ സ്ത്രീകള്‍ക്ക് മാര്‍ക്കറ്റുകളിലെ പ്രവേശനം താലിബാന്‍ വിലക്കിയിരുന്നു. കഴിഞ്ഞ ദിവസം കാല്‍പ്പാദം പുറത്തുകാണുന്ന തരം ചെരുപ്പുകള്‍ ധരിച്ച് പുറത്തിറങ്ങിയ പെണ്‍കുട്ടികളെ ഭീകരവാദികള്‍ ആക്രമിച്ചിരുന്നു.

സ്ത്രീകള്‍ക്കെതിരെ അഫ്ഗാനില്‍ കൂടുതല്‍ അതിക്രമങ്ങള്‍ നടക്കുന്നതിന്റെ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

കാബൂള്‍ സര്‍വ്വകലാശാലയിലെ പെണ്‍കുട്ടികളായ വിദ്യാര്‍ത്ഥികളോട് അധ്യാപകര്‍ വിട പറഞ്ഞുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.

''ചില അധ്യാപകര്‍ തങ്ങളുടെ പെണ്‍കുട്ടികളായ വിദ്യാര്‍ത്ഥികളോട് വിട പറഞ്ഞു. കാബൂള്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഇന്ന് എല്ലാവരെയും ഒഴിപ്പിച്ചു. ഇനിയൊരിക്കലും രാജ്യത്തെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ബിരുദമെടുക്കുന്നത് കാണാന്‍ കഴിയുമായിരിക്കില്ല. നഗരത്തെ താലിബാന്‍ വളഞ്ഞു കഴിഞ്ഞു. അവര്‍ സമയം കാത്തിരിക്കുകയാണ്,'' എന്നാണ് യു.എന്‍ യൂത്ത് അംബാസിഡര്‍ കൂടിയായ അയിഷ ഖുറാം ട്വീറ്റ് ചെയ്തത്.

Related Stories

No stories found.
logo
The Cue
www.thecue.in