അഞ്ച് മീറ്ററിപ്പുറം ഞങ്ങളുണ്ടായിരുന്നു; അഫ്ഗാനില്‍ അമേരിക്കന്‍ സൈനികനെ ഏല്‍പ്പിച്ച കുഞ്ഞിനെ ഇനിയും കണ്ടെത്തിയില്ല

അഞ്ച് മീറ്ററിപ്പുറം ഞങ്ങളുണ്ടായിരുന്നു; അഫ്ഗാനില്‍ അമേരിക്കന്‍ സൈനികനെ ഏല്‍പ്പിച്ച കുഞ്ഞിനെ ഇനിയും കണ്ടെത്തിയില്ല

അഫ്ഗാന്‍ സ്വദേശികളായ മിസ്ര അലിയും ഭാര്യ സുരയ്യയും അമേരിക്കന്‍ സൈനികനെ ഏല്‍പ്പിച്ച തങ്ങളുടെ മകന്‍ സൊഹൈലിന് വേണ്ടിയുള്ള തെരച്ചിലിലാണ്. അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെ രക്ഷപ്പെടാനുള്ള പതിനായിരങ്ങളുടെ ശ്രമം ലോകത്തെ കണ്ണീരിലാഴ്ത്തിയിരുന്നു.

കാബൂള്‍ എയര്‍പോര്‍ട്ടിലെ എയര്‍ലിഫ്റ്റിനിടെയാണ് മിസ്ര അലിയും സുരയ്യയും മകനെ എയര്‍ ലിഫ്റ്റ് ചെയ്യുന്ന അമേരിക്കന്‍ സൈനികരെ ഏല്‍പ്പിച്ചത്. അന്ന് മതിലിനപ്പുറത്ത് നിന്ന് കൈക്കുഞ്ഞിനെ കൈമാറുന്ന ചിത്രം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തിക്കിനും തിരക്കിനുമിടയില്‍ മകന്‍ പെട്ടുപോകുമോ എന്ന ഭയത്തിലാണ്, സുരക്ഷിതമെന്ന് കരുതി ഇരുവരും മകനെ അമേരിക്കന്‍ സൈനികന് കൈമാറിയത്. രണ്ട് മാസം പ്രായമായിരുന്നു അന്ന് കുഞ്ഞിന്.

കുഞ്ഞിനെ കൈമാറിയതിന് പിന്നാലെ അഞ്ച് മീറ്റര്‍ മാത്രം അകലെയുള്ള എയര്‍പോര്‍ട്ടിനുള്ളില്‍ പെട്ടെന്ന് എത്താന്‍ കഴിയുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. പക്ഷേ തിക്കിനും തിരക്കിനുമിടയില്‍ അകത്തേക്കെത്താന്‍ ഇരുവര്‍ക്കും അരമണിക്കൂറോളം വേണ്ടി വന്നു. ഉള്ളിലെത്തിയതിന് ശേഷം കുഞ്ഞിനെ എവിടെ അന്വേഷിച്ചിട്ടും കണ്ടെത്താനായില്ലെന്ന് ദമ്പതികള്‍ പറയുന്നു.

പത്ത് വര്‍ഷത്തോളം യു.എസ് എംബസിയുടെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തയാളാണ് മിശ്ര അലി. മിശ്ര അലിയുടെ കുടുംബം ഇപ്പോള്‍ ഫോര്‍ട്ട് ബ്ലിസിലെ ടെക്‌സാസിലാണ്.

കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടിയെ കണ്ടെത്തുന്നതിന് സാധ്യമായ എല്ലാ വഴികളും തങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്നും വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് കുട്ടിയെ തിരികെയെത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in