ഭരണഘടനയാണ് വിശുദ്ധ ഗ്രന്ഥമെന്ന് നരിമാനും ചന്ദ്രചൂഡും; മതവിശ്വാസത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ഗൊഗോയ്

ഭരണഘടനയാണ് വിശുദ്ധ ഗ്രന്ഥമെന്ന് നരിമാനും ചന്ദ്രചൂഡും; മതവിശ്വാസത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ഗൊഗോയ്

ശബരിമല യുവതീ പ്രവേശനവിധി പുനപരിശോധിക്കണമെന്ന ഹര്‍ജികളിന്മേല്‍ സുപ്രീം കോടതി തീര്‍പ്പ് കല്‍പിക്കുന്നത് കടുത്ത വിയോജിപ്പുകളേത്തുടര്‍ന്ന്. മറ്റ് മതവിഷയങ്ങളിന്മേലുമുള്ള ഹര്‍ജികള്‍ വിശാല ബെഞ്ച് പരിഗണിക്കുന്നതുവരെ വിധി പ്രസ്താവിക്കേണ്ട എന്ന തീരുമാനത്തെ അഞ്ചില്‍ മൂന്ന് ജഡ്ജിമാരാണ് അനുകൂലിച്ചത്. ഇപ്പോള്‍ തീര്‍പ്പ് വേണ്ടെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നീ മൂന്ന് ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. റിവ്യൂ ഹര്‍ജികള്‍ തള്ളണമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് രൊഹിന്‍ടണ്‍ നരിമാന്‍ എന്നിവര്‍ നിലപാടെടുത്തു.

മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനം, അന്യ മതസ്ഥനെ വിവാഹം ചെയ്ത പാഴ്സി സ്ത്രീകള്‍ക്കുള്ള വിലക്ക്, ദാവൂദി ബോറാ സമൂഹത്തിലെ സ്ത്രീകളുടെ ചേലാ കര്‍മം എന്നീ വിഷയങ്ങളില്‍ പരിഗണനയില്‍ ഇരിക്കുന്ന ഹര്‍ജികളുമായി ശബരിമല വിധിക്ക് ബന്ധമുണ്ടെന്ന് ചീഫ് ജസ്റ്റിസും മറ്റ് രണ്ട് പേരും നിരീക്ഷിച്ചു. മതവിശ്വാസത്തിന് വലിയ പ്രാധാന്യമുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അഭിപ്രായം.

ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടാനുള്ള തീരുമാനത്തോട് രണ്ടു ജഡ്ജിമാര്‍ വിയോജിച്ചു. മൗലിക അവകാശം ഊന്നിപ്പറഞ്ഞ് പുനപരിശോധനാ ഹര്‍ജികള്‍ തള്ളിക്കളയണമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും റോഹിങ്ടന്‍ നരിമാനും നിലപാടെടുത്തു. ഇരുവരും തങ്ങളുടെ നിലപാട് പ്രത്യേക വിധിയായി എഴുതി. ഇപ്പോള്‍ ഈ ബെഞ്ചിന്റെ മുന്നിലുള്ളത് ശബരിമലയിലെ യുവതീ പ്രവേശനമാണെന്ന് നരിമാനും ചന്ദ്രചൂഡും വിയോജന വിധിയില്‍ ചൂണ്ടിക്കാട്ടി. ബെഞ്ചിന്റെ മുന്നില്‍ ഇല്ലാത്ത മുസ്ലിം, പാര്‍സി സ്ത്രീകളുടെ വിഷയങ്ങളുമായി ഇതിനെ കൂട്ടിക്കെട്ടരുത്. ജീവശാസ്ത്രപരമായ കാരണത്താല്‍ ഒരു സ്ത്രീയെ ക്ഷേത്രത്തില്‍ നിന്ന് തടയാമോ എന്ന പ്രശ്‌നത്തില്‍ നിലവിലുള്ള വിധി പൂര്‍ണ്ണമായും ശരിയാണെന്നും വിയോജനവിധിയില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ തവണ യുവതി പ്രവേശനത്തെ അനുകൂലിച്ച ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ പുനഃപരിശോധനാ ഹര്‍ജികള്‍ വന്നപ്പോള്‍ നിലപാട് മാറ്റി ഇപ്പോഴത്തെ ചീഫ് ജസ്റ്റിസിന് ഒപ്പം ചേര്‍ന്നു.
ഭരണഘടനയാണ് വിശുദ്ധ ഗ്രന്ഥമെന്ന് നരിമാനും ചന്ദ്രചൂഡും; മതവിശ്വാസത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ഗൊഗോയ്
ശബരിമല യുവതീ പ്രവേശനത്തിന് സ്റ്റേ ഇല്ല; റിവ്യൂ ഹര്‍ജികളില്‍ തീര്‍പ്പ് കല്‍പിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു

ശബരിമല വിധിക്ക് ശേഷം കേരളത്തില്‍ ഉണ്ടായ അക്രമങ്ങള്‍ അനുവദിക്കാന്‍ പാടില്ലാത്തതാണെന്ന് വിയോജന വിധിയില്‍ ജസ്റ്റിസ് നരിമാന്‍ അഭിപ്രായപ്പെട്ടു. കോടതി വിധികള്‍ക്കു നേരെ ആരോഗ്യകരമായ വിമര്‍ശനം ആകാം. എന്നാല്‍ സംഘടിതമായി വിധിയെ അട്ടിമറിക്കാന്‍ അനുവദിക്കരുത്. വിധി അട്ടിമറിക്കാന്‍ ശ്രമം ഉണ്ടായാല്‍ കേരള സര്‍ക്കാര്‍ ശക്തമായി നേരിടണം. ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചു സര്‍ക്കാര്‍ ബോധവത്കരണം നടത്തണം. മനുഷ്യന്റെ അന്തസ്സാണ് പരമ പ്രധാനം. ഇന്ത്യയില്‍ ഭരണഘടനയേക്കാള്‍ വലിയ വിശുദ്ധ ഗ്രന്ഥം ഇല്ലെന്നും നരിമാന്‍ പ്രസ്താവിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഭരണഘടനയാണ് വിശുദ്ധ ഗ്രന്ഥമെന്ന് നരിമാനും ചന്ദ്രചൂഡും; മതവിശ്വാസത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ഗൊഗോയ്
ഫാത്തിമ ലത്തീഫ്, മൂന്ന് വര്‍ഷത്തിനിടെ മദ്രാസ് ഐഐടിയില്‍ ആത്മഹത്യ ചെയ്യുന്ന ഒന്‍പതാമത്തെ വിദ്യാര്‍ത്ഥി ; നടപടികളെടുക്കാതെ അധികൃതര്‍ 

Related Stories

No stories found.
logo
The Cue
www.thecue.in