‘പീഡനത്തിന്റെ തെളിവുകളൊന്നും ഹാജരാക്കിയില്ല’; പൊലീസ്-പ്രോസിക്യൂഷന്‍ അട്ടിമറി തുറന്നുകാട്ടി വാളയാര്‍ വിധിപ്പകര്‍പ്പ്
വാളയാര്‍ കേസിലെ പതിമൂന്ന് വയസ്സുകാരി ആത്മഹത്യ ചെയ്തുവെന്ന വാദം പ്രോസിക്യൂഷന്‍ ചോദ്യം ചെയ്തില്ലെന്നതിന്റെ തെളിവ് പുറത്ത്. തൂങ്ങി മരണം തന്നെയാണെന്നും വിചാരണ കോടതി വിധിയില്‍ പറയുന്നു. നേരത്തെയുണ്ടായ ലൈംഗിക പീഡനം ആത്മഹത്യ കാരണമായെന്ന് പറയാനാകില്ല. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍ ഇതില്‍ പൊലീസ് പ്രത്യേകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും വിധിയില്‍ പറയുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു
രണ്ടാമത്തെ പെണ്‍കുട്ടിയും ബലാത്സംഗത്തിന് ഇരയായെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പൊലീസ് അവഗണിച്ചു. മകള്‍ കൊല്ലപ്പെട്ടതാണെന്ന് മാതാപിതാക്കള്‍ മൊഴി നല്‍കിയിട്ടും കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയില്ല. കൊലപാതക സാധ്യതയും പൊലീസ് അന്വേഷിച്ചില്ല. പ്രതിയായ ഷിബുവിന്റെ മുണ്ടിലാണ് ഇളയകുട്ടി തൂങ്ങിക്കിടക്കുന്നത് കണ്ടതെങ്കിലും ഇതിനെക്കുറിച്ചും അന്വേഷിച്ചില്ല. പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഷിബു. ഈ കേസിലെ സാക്ഷിയാണ് ഇളയകുട്ടി.
പ്രതികള്‍ക്കെതിരായ തെളിവുകള്‍ ഹാജരാക്കുന്നതിലും വീഴ്ച സംഭവിച്ചിട്ടുണ്ട്. ബലാത്സംഗം നടത്തിയതിന് സാഹചര്യത്തെളിവുകള്‍ മാത്രമാണ് പ്രോസിക്യൂഷന്‍ ആശ്രയിച്ചത്. രണ്ട് സാഹചര്യത്തെളിവുകള്‍ മാത്രമാണ് വിശ്വാസയോഗ്യമായിട്ടുള്ളത്. പ്രതി അയല്‍വാസിയാണെന്നതും പെണ്‍കുട്ടി അയാളുടെ വീട്ടില്‍ പോയിരുന്നുവെന്നതുമാണ് ഇത്. ഇവിടെ വെച്ചാണ് ബലാത്സംഗം ചെയ്യപ്പെട്ടതിന് തെളിവുകളില്ല. സാക്ഷിമൊഴികള്‍ പരസ്പരവിരുദ്ധമാണെന്നും വിധിയില്‍ വ്യക്തമാണ്.
തെളിവുകളുടെ വിശദാംശങ്ങള്‍ നല്‍കുന്നതിലും പരാജയപ്പെട്ടുവെന്നും വിധിയില്‍ ചൂണ്ടിക്കാണിക്കുന്നു.പെണ്‍കുട്ടികളുടെയും പ്രതികളുടെയും വസ്ത്രങ്ങള്‍ രാസപരിശോധന നടത്തിയിരുന്നെങ്കിലും ഇതിലും തെളിവുകള്‍ ലഭിച്ചില്ല. മലദ്വാരത്തിലെ മുറിവ് അണുബാധമൂലവും ഉണ്ടാകാമെന്നാണ് ഫോറന്‍സിക് സര്‍ജന്‍ നല്‍കിയ മൊഴി. ബലാത്സംഗം നടന്നുവെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും ശക്തമായി പറയുന്നില്ലെന്നും വിധിയില്‍ പറയുന്നു.