ദക്ഷിണേന്ത്യന്‍ പ്രതിഷേധത്തില്‍ കുലുങ്ങി മോദി സര്‍ക്കാര്‍, കരട് വിദ്യാഭ്യാസ നയത്തിലെ ‘ഹിന്ദി’യില്‍ തീരുമാനം മാറ്റി

ദക്ഷിണേന്ത്യന്‍ പ്രതിഷേധത്തില്‍ കുലുങ്ങി മോദി സര്‍ക്കാര്‍, കരട് വിദ്യാഭ്യാസ നയത്തിലെ ‘ഹിന്ദി’യില്‍ തീരുമാനം മാറ്റി

രണ്ടാം മോദി സര്‍ക്കാരിന്റെ കരട് വിദ്യാഭ്യാസ നയത്തില്‍ ദക്ഷിണേന്ത്യയില്‍ നിന്നുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് കാതലായ മാറ്റം. സ്‌കൂളുകളില്‍ ഹിന്ദി നിര്‍ബന്ധിത ഭാഷയാക്കുന്നതിനെതിരെ തമിഴ്‌നാട്ടിലടക്കം നടന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് കരട് നയത്തില്‍ മാറ്റം കൊണ്ടുവന്നത്. ഹിന്ദി ഭാഷ സംബന്ധിച്ച് വിവാദമായ ആ നിബന്ധന കരട് നയത്തില്‍ നിന്ന് നീക്കി.

മൂന്ന് ഭാഷകള്‍ കുട്ടികള്‍ ചെറുപ്പത്തില്‍ പഠിച്ചുതുടങ്ങണമെന്ന ശുപാര്‍ശയിലാണ് സര്‍ക്കാര്‍ മാറ്റം കൊണ്ടുവന്നത്. ആറ്, ഏഴ് ഗ്രേഡുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അവര്‍ പഠിക്കുന്ന ഒന്നോ രണ്ടോ ഭാഷ മാറ്റിയെടുക്കാമെന്നാണ് പുതിയ ശുപാര്‍ശ. പാഠ്യപദ്ധതിയിലുള്ള മൂന്ന് ഭാഷകളില്‍ കുട്ടികള്‍ പ്രാവീണ്യം നേടിയിരിക്കണമെന്നേ ഉള്ളുവെന്നും കരട് നയം തിരുത്തല്‍ വരുത്തി.

ആഗോള ഭാഷയെന്ന നിലയില്‍ ഇംഗ്ലീഷും പിന്നെ ഹിന്ദിയും മൂന്ന് ഭാഷകളില്‍ രണ്ടെണ്ണമായി കുട്ടികള്‍ പഠിക്കണമെന്നായിരുന്നു ആദ്യം ഉണ്ടായിരുന്നത്. ഹിന്ദി നിര്‍ബന്ധിത ഭാഷയാക്കുന്നുവെന്ന തോന്നലാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. കാലങ്ങളായി തമിഴ്നാട്ടില്‍ ഉയരുന്ന ഹിന്ദി വിരുദ്ധ സമരങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാവുമെന്ന് മനസിലായതോടെയാണ് മോദി സര്‍ക്കാരിന്റെ നിലപാട് മാറ്റം.

ദക്ഷിണേന്ത്യന്‍ പ്രതിഷേധത്തില്‍ കുലുങ്ങി മോദി സര്‍ക്കാര്‍, കരട് വിദ്യാഭ്യാസ നയത്തിലെ ‘ഹിന്ദി’യില്‍ തീരുമാനം മാറ്റി
‘അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ല’, വീണ്ടും ഹിന്ദിക്കെതിരെ തമിഴര്‍, മോദി സര്‍ക്കാരിന്റെ കരട് വിദ്യാഭ്യാസ നയത്തില്‍ പ്രതിഷേധം 

1968 മുതല്‍ മൂന്ന് ഭാഷ എന്ന നിലയില്‍ പല സ്‌കൂളുകളും തുടരുന്ന വിദ്യാഭ്യാസ നയം തുടര്‍ന്ന് പോരാനാണ് കസ്തൂരിരംഗന്‍ കമ്മീഷനില്‍ ശുപാര്‍ശയുള്ളത്. അടിസ്ഥാനഘട്ടത്തില്‍ തന്നെ കുട്ടികള്‍ക്ക് മൂന്ന് ഭാഷകളില്‍ പ്രാവീണ്യമുണ്ടാകുന്നത് നല്ലതാണെന്നാണ് കമ്മീഷന്റെ പക്ഷം. ഇത് 8ാം ക്ലാസ് വരെ ഹിന്ദി നിര്‍ബന്ധിതമാക്കുന്നുവെന്ന നിലയിലാണ് പലരും കണ്ടത്.

ദക്ഷിണേന്ത്യന്‍ പ്രതിഷേധത്തില്‍ കുലുങ്ങി മോദി സര്‍ക്കാര്‍, കരട് വിദ്യാഭ്യാസ നയത്തിലെ ‘ഹിന്ദി’യില്‍ തീരുമാനം മാറ്റി
പത്ത്, പ്ലസ് ടു രീതി ഇല്ല, 5+3+3+4 ഘടനയുമായി മോദി സര്‍ക്കാര്‍; കരട് വിദ്യാഭ്യാസ നയം തയ്യാര്‍, 9-12 ക്ലാസുകളില്‍ സെമസ്റ്റര്‍ 

ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന തരത്തിലെന്തെങ്കിലും നീക്കമുണ്ടായല്‍ ബിജെപിക്ക് അത് കനത്ത പ്രഹരമേല്‍പ്പിക്കുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് തമിഴും ഇംഗ്ലീഷും മാത്രമേ പഠിപ്പിക്കുകയുള്ളൂവെന്ന് തമിഴ്നാട് വിദ്യാഭ്യാസമന്ത്രി സെങ്കോട്ടയ്യന്‍ പറഞ്ഞു. ഇതുവരെ തുടര്‍ന്നരീതിയില്‍ ഭാഷാപഠനം മുന്നോട്ടുപോകുമെന്നും അണ്ണാഡിഎംകെ നേതാവ് പറഞ്ഞു.

#StopHindiImposition, #TNAgainstHindiImposition എന്നീ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയിരുന്നു. പ്രതിഷേധം ശക്തമായതോടെ വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ ഇതൊരു വിദ്യാഭ്യാസ നയമായിട്ടില്ലെന്നും കരട് ശുപാര്‍ശ മാത്രമാണെന്നും വിശദീകരിക്കുകയും ചെയ്തിരുന്നു. ഒരു ഭാഷയും ഒരു സംസ്ഥാനത്തേയും അടിച്ചേല്‍പ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് കരട് നയത്തില്‍ മാറ്റം കൊണ്ടുവന്നത്.

ഹിന്ദിക്ക് മറ്റ് പ്രാദേശിക ഭാഷകളേക്കാള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനെതിരെ എല്ലാക്കാലവും പ്രതിഷേധം ഉയര്‍ത്തിയ നാടാണ് തമിഴ്നാട്. ഹിന്ദി വിരുദ്ധ പ്രക്ഷോഭം 1937 മുതല്‍ 1940 വരെ തമിഴ്നാട്ടിലുണ്ടായി. 1965ല്‍ വീണ്ടും ഹിന്ദിവിരുദ്ധ കലാപമുണ്ടാവുകയും 70 പേരുടെ മരണത്തില്‍ കലാശിക്കുകയും ചെയ്തു. ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങള്‍ തമിഴ്നാടിനെ വിഴുങ്ങിയ കാലത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കില്ലെന്ന് പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റും തമിഴര്‍ക്ക് വാക്ക് നല്‍കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in