പൊരിവെയിലത്തടക്കം സ്വിഗ്ഗിക്കായി 12-13 മണിക്കൂര്‍ ഓട്ടം, കൂലി തുച്ഛം ; തൊഴിലാളികള്‍ പ്രക്ഷോഭത്തില്‍ 

പൊരിവെയിലത്തടക്കം സ്വിഗ്ഗിക്കായി 12-13 മണിക്കൂര്‍ ഓട്ടം, കൂലി തുച്ഛം ; തൊഴിലാളികള്‍ പ്രക്ഷോഭത്തില്‍ 

ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗി മാന്യമായ വേതനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഡെലിവറി തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തില്‍. എറണാകുളത്തെ ജീവനക്കാരാണ് പണിമുടക്കി പ്രക്ഷോഭമാരംഭിച്ചിരിക്കുന്നത്. തുച്ഛമായ കൂലി നല്‍കി കമ്പനി തങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് തൊഴിലാളികള്‍ പറയുന്നു. മാന്യമായ ശമ്പളം ഉറപ്പുവരുത്തുന്നതുവരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് തൊഴിലാളികള്‍ പാലാരിവട്ടത്തെ സ്വിഗ്ഗി ഓഫീസ് ഉപരോധിച്ചു.

രാപ്പകലില്ലാതെ 12-13 മണിക്കൂര്‍ തൊഴിലെടുക്കുന്ന തങ്ങള്‍ക്ക് തുച്ഛമായ പ്രതിഫലമാണ് സ്വിഗ്ഗി നല്‍കുന്നത്. അതില്‍ തന്നെ വെട്ടിക്കുറയ്ക്കലുകള്‍ വരുത്തുകയും ചെയ്യുന്നതായി ജീവനക്കാര്‍ ആരോപിച്ചു. നൂറുകണക്കിന് യുവതീയുവാക്കളാണ് സ്വിഗ്ഗിയുടെ ഡെലിവറി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത്.

‘കൊച്ചി നഗരത്തിലെ വലിയൊരു ജനവിഭാത്തിന് ഭക്ഷണമെത്തിക്കാന്‍ നഗരത്തിരക്കിലൂടെ കൊടും വെയിലത്തും കുതിക്കുന്നവരാണ് ഞങ്ങള്‍. ഈ ജോലിയെടുത്ത് കുടുംബം നയിക്കുന്ന പട്ടിണിയകറ്റുന്ന നിരവധി പേരുണ്ട്. പലരും ജോലിയെടുത്ത് വിദ്യാഭ്യാസം നയിക്കുന്നവരുമാണ്. എന്നാല്‍ കമ്പനി ഞങ്ങളെ കബളിപ്പിക്കുകയാണ്’ 

ആദ്യം ജോലിയില്‍ പ്രവേശിച്ചവര്‍ക്കും പുതുതായി ചേര്‍ന്നവര്‍ക്കും രണ്ടുതരം കൂലിയാണ് നല്‍കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. ആനുകൂല്യങ്ങള്‍ ഓരോന്നായി വെട്ടിക്കുറയ്ക്കുകയാണ്. തങ്ങളുടെ തൊഴിലിന് കമ്പനി ഉറപ്പുനല്‍കുന്നില്ല. ജോലിയില്‍ പ്രവേശിച്ചപ്പോള്‍ നല്‍കിയ ഉറപ്പുകള്‍ ലംഘിക്കുകയാണ്. പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ശരിയാക്കാം എന്ന് പറയുന്നതല്ലാതെ നടപടികളുണ്ടാകുന്നില്ലെന്നും ഇവര്‍ പറഞ്ഞു. തങ്ങളെ പലതരം സമ്മര്‍ദ്ദത്തില്‍പ്പെടുത്താനാണ് കമ്പനിയുടെ നീക്കം. പണിമുടക്കിയാല്‍ പൊലീസിനെകൊണ്ട് പിടിപ്പിക്കുമെന്നുവരെ ഭീഷണിപ്പെടുത്തുന്നു.

യുവതികള്‍ക്ക് തീരെ കുറഞ്ഞ വേതനമാണ് നല്‍കുന്നത്. നീതി നിഷേധമാണിതെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ തൊഴില്‍ ചൂഷണത്തിന് ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും സമരത്തിന്, ഉപഭോക്താക്കളും ഹോട്ടലുടമകളും ജീവനക്കാരും പൊതുജനവും പിന്‍തുണ നല്‍കണമെന്നും ഇവര്‍ അഭ്യര്‍ത്ഥിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in