മോദി നടത്തിയത് 240 അനൗദ്യോഗിക യാത്രകള്‍,ബിജെപി അടച്ചത് 1.4 കോടി ; നിരക്കുകളില്‍ പൊരുത്തക്കേട്

മോദി നടത്തിയത് 240 അനൗദ്യോഗിക യാത്രകള്‍,ബിജെപി അടച്ചത് 1.4 കോടി ; നിരക്കുകളില്‍ പൊരുത്തക്കേട്

ഔദ്യോഗികാവശ്യങ്ങള്‍ക്ക് അല്ലാത്ത യാത്രകള്‍ക്ക് പ്രധാനമന്ത്രിയില്‍ നിന്ന് കമേഴ്‌സ്യല്‍ നിരക്കില്‍ തുകയീടാക്കണമെന്നാണ് നിയമം.

അഞ്ചുവര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അനൗദ്യോഗിക വിമാനയാത്രകളുടെ കണക്ക് പുറത്ത്. 2019 ജനുവരി വരെ 240 യാത്രകള്‍ നടത്തിയെന്നാണ് വിവരാവകാശ രേഖകള്‍.1.4 കോടി രൂപയാണ് ഇതിനായി ബിജെപി വ്യോമസേനയ്ക്ക് അടച്ചത്. എന്നാല്‍ കണക്കുകളില്‍ നിറയെ പൊരുത്തക്കേടുകളാണ്. സ്‌ക്രോള്‍ ആണ് വിവരാവകാശ രേഖകള്‍ പുറത്തുവിട്ടത്.

ഒഡീഷയിലെ ബാലാംഗീറില്‍ നിന്ന് പതാര്‍ച്ചേറയിലേക്ക് പ്രധാനമന്ത്രി 2019 ജനുവരി 15 ന് നടത്തിയ യാത്രയ്ക്ക് കേവലം 744 രൂപയാണ് വ്യോമസേന ഈടാക്കിയിരിക്കുന്നത്. ഇത് കമേഴ്‌സ്യല്‍ റൂട്ടല്ല. ഔദ്യോഗികാവശ്യങ്ങള്‍ക്ക് അല്ലാത്ത യാത്രകള്‍ക്ക് പ്രധാനമന്ത്രിയില്‍ നിന്ന് കമേഴ്‌സ്യല്‍ നിരക്കില്‍ തുകയീടാക്കണമെന്നാണ് നിയമം. അല്ലെങ്കില്‍ കിലോമീറ്റര്‍ നിരക്കില്‍ തുക അടപ്പിക്കണം. എന്നാല്‍ കിലോമീറ്റര്‍ നിരക്ക് ഈടാക്കിയാലും 744 രൂപ മതിയാകില്ലെന്നാണ് വാദം.

അതേസമയം എന്ത് മാനദണ്ഡത്തിലാണ് തുക നിശ്ചയിച്ചിരിക്കുന്നതെന്ന് വ്യോമസേന വ്യക്തമാക്കിയിട്ടുമില്ല. 2017 ഏപ്രില്‍ 27 ന് ചണ്ഡീഗഡ് -ഷിംല, അന്നാദലെ- ചണ്ഡീഗഡ് എന്നീ റൂട്ടുകളില്‍ പ്രധാനമന്ത്രി യാത്രകള്‍ നടത്തിയിട്ടുണ്ട്. ഇതിന് 845 രൂപയാണ് നിരക്കായി നിശ്ചയിച്ചത്. ഇത് കമ്മേഴ്‌സ്യല്‍ പാതയാണ്. ചണ്ഡീഗഡ് ഷിംല പാതയില്‍ ഒരു സൈഡിന് മാത്രം 2500 മുതല്‍ 5000 രൂപ ടിക്കറ്റ് നിരക്കുണ്ട്. അപ്പോള്‍ വെറും 845 രൂപ ഈടാക്കിയത് എങ്ങിനെയെന്നും വ്യോമസേന പറയുന്നില്ല.

ഇത്തരത്തില്‍ നിരവധി പൊരുത്തക്കേടുകളാണ് കണക്കുകളിലലുള്ളത്. പ്രധാനമന്ത്രിയുടെ യാത്രകള്‍ക്ക് ഏത് വിമാനമാണ് ഉപയോഗിച്ചതെന്ന് വ്യോമസേന വ്യക്തമാക്കുന്നില്ല. എത്ര നേരം ദൈര്‍ഘ്യമുള്ളതായിരുന്നു യാത്രകളെന്നും പരാമര്‍ശിക്കുന്നില്ല. ടിക്കറ്റ് നിരക്ക് നിശ്ചയിച്ചതിന്റെ അടിസ്ഥാനമെന്തെന്നും പറയുന്നില്ല.

പ്രധാനമന്ത്രിയുടെ അനൗദ്യോഗിക യാത്രകള്‍ക്ക് ഈടാക്കേണ്ട കമേഴ്‌സ്യല്‍ നിരക്ക് സംബന്ധിച്ചുള്ള പ്രതിരോധമന്ത്രാലയത്തിന്റെ നിയമാവലി 2018 മാര്‍ച്ച് 7 ന് പുതുക്കിയിട്ടുണ്ട്. കമേഴ്‌ഴ്‌സ്യല്‍ നിരക്കും അത്തരം റൂട്ടല്ലെങ്കില്‍ കിലോമീറ്റര്‍ കണക്കാക്കിയുള്ള നിരക്കും എത്രയാണെന്ന് കൃത്യമായി പറയുന്നുണ്ട്. എന്നാല്‍ ഇതില്‍ ഏത് മാനദണ്ഡമാണ് പ്രധാനമന്ത്രിയുടെ യാത്രകള്‍ക്ക് ഉപയോഗിച്ചതെന്ന് വ്യോമസേന വിശദീകരിക്കുന്നില്ല.

എങ്കിലുംപ്രധാനമന്ത്രിയുടെ അനൗദ്യോഗിക യാത്രകള്‍ക്ക് കമ്മേഴ്‌സ്യല്‍ നിരക്കാണ് ഈടാക്കിയതെന്നാണ് വ്യോമസേന പറയുന്നത്. അങ്ങനെയെങ്കില്‍ ടിക്കറ്റ് നിരക്ക് എങ്ങിനെ കുറയുമെന്ന ചോദ്യത്തിന് ഉത്തരമില്ല. അധികാരത്തിലുള്ള ബിജെപിക്കുവേണ്ടി വ്യോമസേന ടിക്കറ്റ് നിരക്ക് കുറച്ച് ഇളവുനല്‍കിയെന്നാണ് വ്യക്തമാകുന്നത്. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായും പാര്‍ട്ടി പരിപാടികളുമായും ബന്ധപ്പെട്ടായിരുന്നു നരന്ദ്രമോദിയുടെ അനൗദ്യോഗിക യാത്രകളെല്ലാം.

Related Stories

No stories found.
logo
The Cue
www.thecue.in