ഇത് ചരിത്രം, സേനയിലേക്ക് വനിത ജവാന്‍മാരെ ക്ഷണിച്ച് ഇന്ത്യന്‍ ആര്‍മി 

ഇത് ചരിത്രം, സേനയിലേക്ക് വനിത ജവാന്‍മാരെ ക്ഷണിച്ച് ഇന്ത്യന്‍ ആര്‍മി 

ഇന്ത്യന്‍ ആര്‍മിയുടെ മിലിട്ടറി പൊലീസ് സേനാ വിഭാഗത്തിലേക്ക് വനിതകളെ ക്ഷണിച്ച് സൈന്യത്തിന്റെ ചരിത്ര ചുവട്‌വെപ്പ്. പട്ടാളത്തിലെ ജനറല്‍ ഡ്യൂട്ടിയിലേക്ക് വനിത ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ച് ഇന്ത്യന്‍ ആര്‍മി ഔദ്യോഗികമായി റിക്രൂട്ട്‌മെന്റ് പരസ്യം നല്‍കി. വ്യാഴാഴ്ചയാണ് വനിത ജവാന്‍മാരെ സേനയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ഇന്ത്യന്‍ ആര്‍മിയുടെ റിക്രൂട്ട്മെന്റ് പരസ്യം വന്നുതുടങ്ങിയത്.

2019 ജനുവരിയിലാണ് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ത്യന്‍ ആര്‍മിയുടെ മിലിട്ടറി പൊലീസ് സേനാ വിഭാഗത്തിലേക്ക് വനിതകളെ നിയമിക്കാന്‍ ചരിത്രപരമായ തീരുമാനമെടുത്തത്. മൂന്ന് മാസത്തിനുള്ളില്‍ ഏപ്രില്‍ 25ന് കരസേന ഔദ്യോഗികമായി വനിത ജവാന്‍മാരെ നിയമിക്കാനായി അപേക്ഷ ക്ഷണിച്ച് പരസ്യമിറക്കുകയും ചെയ്തു.

സായുധ സേനയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ മേഖലകളിലേക്ക് അവസരം തുറക്കുന്ന ചരിത്രപരമായ തീരുമാനമാണ് ഇതെന്നാണ് അഭിഭാഷകനും സൈനിക വിദഗ്ധനുമായ നവ്ദീപ് സിങ് ആര്‍മി റിക്രൂട്ട്‌മെന്റ് പരസ്യത്തെ കുറിച്ച് പറഞ്ഞത്.

ഇതുവരെ ഇന്ത്യന്‍ ആര്‍മിയില്‍ വനിതകളെ റിക്രൂട്ട് ചെയ്തിരുന്നത് ഓഫീസര്‍ റാങ്കുകളില്‍ മാത്രമാണ്. ആദ്യമായി വനിതകളെ സൈന്യം സേനയിലെടുത്തത് 1994ല്‍ ആണ്. അതിന് ശേഷം രണ്ട് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും മറ്റൊരു തലത്തിലേക്കും വനിതകള്‍ക്ക് പ്രവേശനത്തിനുള്ള സാധ്യതകള്‍ തുറന്നിരുന്നില്ല. ഇതാദ്യമായാണ് ജവാന്‍മാരായി സേനയിലേക്ക് വനിതകളെ ക്ഷണിക്കുന്നത്.

കൂടുതല്‍ വനിതകളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലോ കൂടുതല്‍ മേഖലകള്‍ സ്ത്രീകള്‍ക്കായി ഒരുക്കുന്നതിലോ സര്‍ക്കാരും സൈന്യവും വലിയ ചുവടുവെപ്പിലേക്ക് കടന്നിട്ടില്ലെന്നും ഇതൊരു പരീക്ഷണമാണെന്നുമാണ് നവ്ദീപ് സിങിന്റെ അനുമാനം. എന്തൊക്കെയാണെങ്കിലും ഇത് പ്രതീക്ഷ നല്‍കുന്ന ചുവടുവെപ്പാണെന്നും നവ്ദീപ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in