ആൻഡ്രോയിഡ് ഫോണുകളിലെ ക്യാമറ നിങ്ങളെ ചതിച്ചേക്കാം. വൻ സുരക്ഷാ വീഴ്ച കണ്ടെത്തി
ആൻഡ്രോയിഡ് ഫോണുകളിലെ ക്യാമറകളിൽ വലിയ സുരക്ഷാ വീഴ്ചകൾ ഉള്ളതായി കണ്ടെത്തി ടെക് ഏജൻസി. ഉപയോക്താക്കളുടെ സമ്മതം കൂടാതെ ക്യാമറകൾ ചിത്രങ്ങളും, ദൃശ്യങ്ങളും പകർത്തുന്നതായും ഉപയോക്താവിനെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നതായുമുള്ള വൻ വീഴ്ച്ചയാണ് കണ്ടെത്തിയിരിക്കുന്നത്.
വിവിധ ബ്രാന്റുകളുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണുകളിലെ ക്യാമറ ആപ്ലിക്കേഷനുകളില്‍ ഇത്തരം സുരക്ഷാ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത് ചെക്ക്മാര്‍ക്സ് എന്ന സൈബര്‍ സുരക്ഷാ സ്ഥാപനം ആണ്.
ഗൂഗിള്‍ പിക്സല്‍ 2 എക്സ്‌എല്‍, പിക്സല്‍ 3 ഫോണുകളിലെ ഗൂഗിള്‍ ക്യാമറ ആപ്ലിക്കേഷനില്‍ നടത്തിയ പരിശോധനയില്‍ ആണ് ആദ്യം ഈ പ്രശ്നം കണ്ടെത്തിയതെങ്കിലും പിന്നിട് സാംസങിന്റേതുള്‍പ്പടെയുള്ള ഫോണുകളിലെ ക്യാമറാ ആപ്പുകള്‍ പരിശോധിച്ചപ്പോഴും കോടിക്കണക്കിന് ഉപയോക്താക്കളെ ഇത് ബാധിച്ചുണ്ടെന്ന് വ്യക്തമായതായും ചെക്ക് മാർക്സ് പറയുന്നു.
ആൻഡ്രോയിഡ് ഫോണുകളിൽ ഇൻബിൽറ്റ് ക്യാമറ ആപ്പുകൾ ഒരു പ്രത്യേക റിമോർട്ട് ആപ്പ് ഉപയോഗിച്ച് നിയന്ത്രിക്കാൻ സാധിക്കുന്നു എന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. ഉപയോക്താവിന്റെ അനുവാദം കൂടാതെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്താൻ ഇതിലൂടെ സാധിക്കും. ഫോണിന്റെ സ്റ്റോറേജിലേക്കും റിമോർട്ട് ആപ്പ് വഴി കടന്നു കയറാമെന്നും ഹാക്കർമാർക്ക് ഉപഭോക്താക്കളുടെ ഫോണിലെ വിഡിയോകളും ചിത്രങ്ങളും ശേഖരിക്കാനാകുമെന്നും സ്ഥാപനം ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല ചിത്രങ്ങളുടെ മെറ്റാഡാറ്റ ഉപയോഗിച്ച് ഉപയോക്താവിന്റെ ലൊക്കേഷനും കണ്ടെത്താന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കും. ക്യാമറാ ആപ്പില്‍ ലൊക്കേഷന്‍ അനുവദിച്ചാല്‍ ആ വിവരവും ഹാക്കര്‍മാര്‍ക്ക് അറിയാന്‍ സാധിക്കുമെന്നും അതിനാൽ ആപ്ലിക്കേഷനുകള്‍ യഥാസമയം അപ്ഡേറ്റ് ചെയ്യുകയാണ് ഇത്തരം പ്രശ്നങ്ങളില്‍ നിന്നും രക്ഷനേടാനുള്ള മാര്‍ഗ്ഗമെന്നും ചെക് മാർക്സ് അറിയിച്ചു. ഈ കണ്ടെത്തലിനെ തുടര്‍ന്ന് ഹാക്കിംഗ് ചെറുക്കാന്‍ ഗൂഗിളും സാംസങും സെക്യൂരിറ്റി പാച്ച് അപ്ഡേറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.