നാല് ചാനലുകള്‍ ഇന്റേണ്‍ഷിപ്പിന് പോലും അവസരം തന്നില്ല: ട്രാന്‍സ്‌ജെന്‍ഡര്‍ മാധ്യമപ്രവര്‍ത്തക ഹെയ്ദി സാദിയ
ട്രാന്‍സ്‌ജെന്‍ഡര്‍ സ്വത്വം വെളിപ്പെടുത്തിയതോടെ വീട് വിട്ടിറങ്ങേണ്ടി വന്നതാണ് ഹെയ്ദി സാദിയയ്ക്ക്. പഠനം തുടര്‍ന്ന് സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ മാധ്യമപ്രവര്‍ത്തകയായി ഹെയ്ദി സാദിയ. കൈരളി ചാനലില്‍ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റായ ഹെയ്ദി സാദിയ സംസാരിക്കുന്നു
ജീവിതത്തിലെ പ്രധാനപ്പെട്ടൊരു ലക്ഷ്യത്തിലെത്തിയിരിക്കുകയാണ് ഹെയ്ദി സാദിയ. ഇപ്പോള്‍ എന്തു തോന്നുന്നു
വളരെ സന്തോഷമുണ്ട്. ജേര്‍ണലിസ്റ്റാവുക എന്നത് എളുപ്പമല്ല. പഠനം കഴിഞ്ഞ് ജോലി കിട്ടാനും പ്രയാസമാണ്. പഠനത്തില്‍ മികവ് പുലര്‍ത്താന്‍ കഴിഞ്ഞതിനാലാണ് പെട്ടെന്ന് ജോലി ലഭിക്കാന്‍ കഴിഞ്ഞത്. കുറച്ച് ഹാര്‍ഡ് വര്‍ക്ക് ചെയ്തിട്ടുണ്ട്. അതിനുള്ള റിസല്‍ട്ടാണിത്.
ഇലക്ട്രോണിക് ജേണലിസം പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നിന്ന് ഫസ്റ്റ് ക്ലാസോടെയാണ് കോഴ്‌സ് പൂര്‍ത്തിയാക്കിയത്. ജേര്‍ണലിസം പഠനത്തിനായി 60000 രൂപ സംസ്ഥാന സര്‍ക്കാറിന്റെ സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നു. കോഴ്‌സിന് ശേഷം ഇന്റേണ്‍ഷിപ്പിനായി സമീപിച്ചപ്പോള്‍ വിളിക്കാമെന്ന് പറഞ്ഞവരുണ്ട്. നിരസിക്കുകയാണെന്ന് മറുപടി തന്ന ചാനലുമുണ്ട്. താല്പര്യമില്ല എന്ന് മാത്രമാണ് കാരണമായി അറിയിച്ചത്. കൈരളിയിലായിരുന്നു ഇന്റേണ്‍ഷിപ്പ് ചെയ്തിരുന്നത്. തുടര്‍ന്ന് ജോലി ഓഫറും ലഭിച്ചു.
വീട് വിട്ടിറങ്ങിയപ്പോള്‍ മുന്നോട്ടുള്ള യാത്ര
ഞാന്‍ തൃശ്ശൂര്‍ സ്വദേശിയാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ സ്വത്വം വെളിപ്പെടുത്തിയതോടെ വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്നു. മലപ്പുറത്ത് ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് പഠിച്ചത്. മാംഗ്ലൂരില്‍ പഠിക്കുന്നതിനിടെയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ഐഡന്റിറ്റി തിരിച്ചറിയുന്നത്. കോഴ്‌സ് പൂര്‍ത്തിയാക്കാനാവാതെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. ബെംഗളൂരുവിലായിരുന്നു പിന്നീട് ജീവിതം. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി. പഠനം തുടരാനും ജോലി സ്വന്തമാക്കാനും ആഗ്രഹിച്ചു.
ബംഗളൂരിവില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചു വന്നത് പഠനം തുടരുന്നതിനായിട്ടായിരുന്നോ
സര്‍ജറി ചെയ്ത് കിടക്കുമ്പോള്‍ രഞ്ജുമ്മ(മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജുമാര്‍) കാണാന്‍ വന്നിരുന്നു. തുടര്‍ന്ന് പഠിക്കണമെന്ന എന്റെ ആഗ്രഹം കണ്ടപ്പോള്‍ കൂടെ നിര്‍ത്തി. ഞാന്‍ ഇന്നും ആരോഗ്യത്തോടെ നില്‍ക്കുന്നത് മിയാമ്മ കൂടെയുണ്ടായിരുന്നത് കൊണ്ടാണ്. സര്‍ജറി ചെയ്തപ്പോള്‍ എന്നെ പരിചരിച്ചത് മിയാമ്മയായിരുന്നു. ബംഗളൂരിവില്‍ നിന്ന് പഠിക്കുന്നതിനായാണ് നാട്ടിലേക്ക് രഞ്ജുമ്മയുടെ കൂടെ വന്നത്. നാടകത്തിലൊക്കെ അഭിനയിച്ചു.
ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ മാധ്യമപ്രപര്‍ത്തക എന്ന നിലയില്‍ ലഭിക്കുന്ന പ്രതികരണം എങ്ങനെയാണ്
ബ്രോഡ്കാസ്റ്റിംഗ് ജേര്‍ണലിസ്റ്റ് എന്നനിലയില്‍ മുഴുവന്‍ സമയ മാധ്യമപ്രവര്‍ത്തകയായത് ഞാനാണ്. എന്നാല്‍ ചാനലുകളില്‍ വാര്‍ത്തകള്‍ വായിക്കുന്ന അയിഷ, സ്വീറ്റി, അനന്യം, ശ്യാമ എന്നിവരൊക്കെ നേരത്തെ ഉണ്ട്. എല്ലായിടത്തും നല്ല പരിഗണന ലഭിക്കുന്നുണ്ട്. വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും ആശയക്കുഴപ്പങ്ങളും പലയിടത്തും ഉണ്ടെങ്കിലും അതൊക്കെ അവഗണിക്കാന്‍ പറ്റുന്നുണ്ട്. ഞാന്‍ സാധാരണ വ്യക്തിയാണ്. മറ്റുള്ളവര്‍ എങ്ങനെയെന്ന് മാത്രം നോക്കി നില്‍ക്കുന്നതില്‍ കാര്യമില്ല. ഞാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്താല്‍ മാത്രമേ മുന്നോട്ട് പോകാനാവൂ. ജന്‍ഡര്‍ ഇതില്‍ വിഷയമല്ല. പെണ്ണും ആണും ജീവിക്കാന്‍ പൊരുതുന്നത് പോലെ ട്രാന്‍സ്‌ജെന്‍ഡറും ചെയ്യുന്നു. ജന്‍ഡര്‍ അതിനൊരു തടസ്സമല്ല.
ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വേഗത്തില്‍ പഠിച്ചെടുക്കണം. എത്തിക്‌സൊന്നും വിടാതെ ജോലി ചെയ്യണം. നല്ലൊരു മാധ്യമപ്രവര്‍ത്തകയായി അറിയപ്പെടണം. എന്നെ പോലെ ജീവിക്കാനായി പൊരുതുന്നവര്‍ക്ക് വേണ്ടി ശബ്ദിക്കണം. മാധ്യമപ്രവര്‍ത്തകരാകാന്‍ ഈ മേഖലയില്‍ നിന്ന് ഇനിയും ആളുകള്‍ വരണം. എല്ലാവരും നന്നായി ജീവിക്കണം.
പഠനം പൂര്‍ത്തിയാക്കി. ജോലി നേടി. ഇനി വീട്ടുകാര്‍ നിലപാട് മാറ്റുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ
വീട്ടുകാര്‍ ആദ്യം എന്നെ മനസിലാക്കിയത് നോര്‍ത്തിലും മറ്റും ഉള്ളത് പോലെയുള്ള ട്രാന്‍സ്‌ജെന്‍ഡറായിട്ടാണ്. അതായിരിക്കും അവര്‍ അന്ന് പിന്തുണയ്ക്കാതിരുന്നതിന് കാരണമെന്ന് കരുതുന്നു. ഇപ്പോഴും അവര്‍ പിന്തുണയ്ക്കില്ലെന്ന് എനിക്കറിയാം. ചെയ്തില്ലെങ്കിലും പരിഭവവും പരാതിയുമില്ല. പ്രാര്‍ത്ഥന മാത്രം. അവര്‍ക്ക് അവരുടെതായ താല്‍പര്യങ്ങളും പരിമിതികളും ഉണ്ട്. അവര്‍ പഠിപ്പിച്ചത് വെറുതെയായില്ലെന്ന് തെളിയിക്കേണ്ടതുണ്ടായിരുന്നു. തെറ്റായതെന്ന് സമൂഹം മുദ്ര കുത്തിയ രീതിയിലൊന്നും ഞാന്‍ ജീവിച്ചിട്ടില്ല. ശരിയായിരുന്നു ചെയ്‌തെന്ന് തെളിയിക്കണമെന്ന് ഉള്ളിന്റെ ഉള്ളില്‍ ആഗ്രഹമുണ്ടായിരുന്നു. ഇനി സ്വീകരിക്കണോ വേണ്ടയോ എന്ന് അവര്‍ തീരുമാനിക്കട്ടെ.
കമ്യൂണിറ്റിയിലുള്ളവര്‍ പുതുതായി എത്തുന്നവരെ ദത്തെടുത്ത് സഹായിക്കാറുണ്ടല്ലോ
ട്രാന്‍സ്‌ജെന്‍ഡറുകളായിട്ടുള്ള കുറെ കുട്ടികള്‍ എന്നെ മമ്മിയെന്ന് വിളിക്കുന്നുണ്ട്. അതില്‍ ഞാന്‍ സന്തോഷവതിയാണ്. കുറച്ച് കൂടി മുതിര്‍ന്ന്, സെറ്റില്‍ഡായതിന് ശേഷം കമ്യൂണിറ്റിയില്‍ നിന്ന് ദത്തെടുക്കുകയുള്ളു. ഒരു അമ്മയെന്ന് പറയുമ്പോള്‍ ഉത്തരവാദിത്വങ്ങളുണ്ട്. രഞ്ജു അമ്മ എന്നെ നോക്കുന്നത് പോലെ അവരെ നോക്കാന്‍ കഴിയണം. അതിനുള്ള സമയമാകുമ്പോള്‍ ചെയ്യും. കമ്യൂണിറ്റിയില്‍ നിന്നെന്ന പോലെ തന്നെ ചെറിയൊരു കുഞ്ഞിനെ ദത്തെടുക്കണമെന്ന് ആഗ്രഹമുണ്ട്. ശാസ്ത്രം വളരുകയല്ലേ. പുരുഷനായി ജനിച്ച ഞാന്‍ സ്ത്രീയായി നിങ്ങളോട് സംസാരിക്കുന്നത് ശാസ്ത്രം വളര്‍ന്നത് അതിനുള്ള തെളിവാണല്ലോ. പ്രസവിക്കാന്‍ കഴിയുന്ന കാലം വരുമെന്നും എനിക്കും അത് നിറവേറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.