'വെർതർ ഇഫക്റ്റ് ', സെൻസേഷണലിസം ചിലപ്പോൾ മരണത്തിലേക്കുള്ള ഒരുന്ത് ആയി മാറാം

'വെർതർ ഇഫക്റ്റ് ',  സെൻസേഷണലിസം ചിലപ്പോൾ മരണത്തിലേക്കുള്ള ഒരുന്ത് ആയി മാറാം
Summary

കേരളത്തിൽ കഴിഞ്ഞ ഒരാഴ്ചയിൽ ഉണ്ടായ തുടർആത്മഹത്യകൾ, മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയും സെന്‍സേഷണലൈസ് ചെയ്യുന്നതും വിമര്‍ശിക്കപ്പെടുമ്പോള്‍. ഡോ.മനോജ് വെള്ളനാട് എഴുതുന്നു

ഒരു ആത്മഹത്യയെ പറ്റി പോലും വായിക്കാത്ത ഒരു ദിവസം കഴിഞ്ഞൊരാഴ്ചയിൽ ഉണ്ടായിട്ടില്ല. അധികവും 20-നും 30-നും ഇടയിൽ പ്രായമുള്ളവർ. ഇടയ്ക്കൊരു നാലാം ക്ലാസ് വിദ്യാർത്‌ഥിയുടെ വാർത്തയും വായിച്ചു! വിസ്മയയുടെ ആത്മഹത്യ മാദ്ധ്യമങ്ങൾ ആഘോഷിച്ച ശേഷം സമാനമായ സംഭവങ്ങളുടെ ഘോഷയാത്ര തന്നെയായിരുന്നുവെന്ന് ഒന്നു നിരീക്ഷിച്ചാൽ മനസിലാവും. ഒരു ദിവസം തന്നെ കേരളത്തിന്റെ പലഭാഗത്തും സമാനമായ മരണങ്ങൾ. കഴിഞ്ഞ ദിവസം ഒരു പെൺകുട്ടി സ്ത്രീധന പീഡനം കാരണം ആത്മഹത്യ ചെയ്യുവാണെന്ന് വീഡിയോ എടുത്ത് ബന്ധുക്കൾക്കെല്ലാമയച്ച ശേഷം മരിച്ചു.

'വെർതർ എഫക്റ്റ്'

ഗൊയ്‌ഥെയുടെ 1774-ൽ പുറത്തിറങ്ങിയ “ദി സോറോസ് ഓഫ് യംഗ് വെർതർ” എന്ന നോവലിൽ നിന്നാണ് ഈ പദത്തിന്റെ ഉത്ഭവം. നോവലിൽ വെർതർ എന്ന യുവാവിന് ഒരു സ്ത്രീയോട് പ്രണയം തോന്നുന്നു. പക്ഷെ പല കാരണം കൊണ്ടും അയാൾക്കവരെ കല്യാണം കഴിക്കാൻ പറ്റാതെ വരികയും അതിന്റെ വിഷമത്തിൽ, വെർതർ സ്വന്തം ജീവൻ എടുക്കുകയും ചെയ്യുന്നു.

യൂറോപ്പിൽ ഈ പുസ്തകം പുറത്തിറങ്ങിയ ശേഷം, ആത്മഹത്യകളുടെ ഒരു പരമ്പര തന്നെ ഉണ്ടായി. ചിലർ മരിക്കുമ്പോൾ വെർതറിനു സമാനമായ രീതിയിൽ വസ്ത്രം ധരിച്ചിരുന്നു. ചിലർ വെർതർ ചെയ്തതുപോലെ സ്വന്തം ജീവൻ എടുക്കാൻ പിസ്റ്റൾ ഉപയോഗിച്ചു. ചിലർ മരണസമയത്ത് പുസ്തകത്തിന്റെ ഒരു പകർപ്പ് കയ്യിൽ കരുതി. അങ്ങനെ നിരവധി പേരുടെ ആത്മഹത്യക്ക് ഈ പുസ്തകം കാരണമായി എന്നതിന് വ്യക്തമായ തെളിവുകളുണ്ട്. ഒടുവിൽ ആ പുസ്തകം തന്നെ നിരോധിച്ചു.

ഇതുപോലെയാണ് മാദ്ധ്യമ വാർത്തകളും. വാർത്താ മാദ്ധ്യമങ്ങളിലെ ആത്മഹത്യയെക്കുറിച്ചുള്ള സെൻസേഷണൽ റിപ്പോർട്ടിംഗിന്റെ ആഘാതവും തുടർന്നുള്ള ആത്മഹത്യാ നിരക്കും ആദ്യമായി പഠിക്കുന്നത് ഫിലിപ്സ് എന്നയാളാണ്. ആത്മഹത്യയെക്കുറിച്ച് യുഎസ് പത്രങ്ങളിൽ ഒന്നാം പേജ് ലേഖനങ്ങൾ ഉള്ള മാസങ്ങളിൽ ആത്മഹത്യാനിരക്ക് കൂടുതലാണെന്ന് അദ്ദേഹം കണ്ടെത്തി, അത്തരം ലേഖനങ്ങളില്ലാത്ത മാസങ്ങളിൽ കുറവും. ഈയൊരവസ്ഥയെ അദ്ദേഹം വിശേഷിപ്പിച്ചതാണ് “വെർതർ ഇഫക്റ്റ്” എന്ന്. (Phillips DP. The influence of suggestion on suicide: Substantive and theoretical implications of the Werther effect)

ഒരു ക്രൈം നടന്നു. അത് വാർത്തയാക്കേണ്ടതുമാണ്. പക്ഷെ ഇട്ടിരുന്ന വസ്ത്രം വരെ വിവരിച്ചുകൊണ്ടുള്ള അതിവാചാലമായ റിപ്പോർട്ടിംഗ് കണ്ടിരിക്കുന്ന സാധാരണക്കാരായ മറ്റു മനുഷ്യരെ എങ്ങനെ ബാധിക്കുമെന്ന് കൂടി ചിന്തിക്കണം

ഫിലിപ്സിന്റെ ഈ പഠനത്തിനുശേഷം, വാർത്താമാധ്യമങ്ങളിൽ വ്യക്തിഗത ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യുന്ന രീതിയും ആത്മഹത്യാനിരക്കും തമ്മിലുള്ള ബന്ധത്തെ പറ്റി നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. അവയെല്ലാം 'വെർതർ ഇഫക്റ്റ്' ശരിയാണെന്ന് പ്രൂവ് ചെയ്യുന്നവയായിരുന്നു.

അതുപോലെ 13 Reasons Why എന്ന നെറ്റ്ഫ്ലിക്സ് സീരീസ് ഇറങ്ങിയ ശേഷം ( കൗമാരപ്രായത്തിലുള്ള ഒരു പെൺകുട്ടിയുടെ ആത്മഹത്യയ്ക്ക് ശേഷം അവൾ മരിക്കാനുള്ള 13 കാരണങ്ങൾ അടങ്ങിയ ഓഡിയോ റെക്കോർഡിംഗുകളെ അവലംബിച്ചുള്ള വെബ് സീരീസാണ്) യു‌എസിൽ കൗമാരപ്രായക്കാരായ പെൺകുട്ടികളിൽ ആത്മഹത്യാ നിരക്ക് ഗണ്യമായി വർദ്ധിച്ചതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

അതേസമയം നേരെ വിപരീതമായി, പ്രതിസന്ധി ഘട്ടങ്ങളിലെ അതിജീവനങ്ങളെ പറ്റിയുള്ള വാർത്തകൾ ആത്മഹത്യാ നിരക്ക് കുറയ്ക്കുന്നതായും പഠനങ്ങളുണ്ട്. ഈ പോസിറ്റീവ് പ്രതിഭാസത്തെ 'Papageno effect' എന്നാണ് പറയുന്നത്. മൊസാർട്ടിന്റെ 'ദി മാജിക് ഫ്ലൂട്ട്' -ലെ ഒരു കഥാപാത്രമാണ് പാപ്പജെനോ. പ്രണയം നഷ്ടപ്പെട്ടുവെന്ന ഘട്ടത്തിൽ ആത്മഹത്യയുടെ വക്കിലെത്തി തിരികെ വരുന്ന കഥാപാത്രം.

എന്നുവച്ചാൽ ആത്മഹത്യകളെ അതിവാചാലതയോടെ കൈകാര്യം ചെയ്യുന്ന എല്ലാതരം 'മീഡിയ'ത്തിനും നമ്മളെ ആത്മഹത്യയിലേക്ക് നയിക്കാൻ കഴിവുണ്ടെന്നാണ്. അത്തരം സംഭവങ്ങളെ വിവേകത്തോടെ കൈകാര്യം ചെയ്യുന്നത് അല്ലെങ്കിൽ അതിജീവനകഥകൾ +ve ഇഫക്റ്റുണ്ടാക്കുമെന്നും.

മരിച്ച വിസ്മയയുടെ പഴയ tiktok വീഡിയോ മുതൽ ശരീരത്തിലെ അടികൊണ്ട പാടുകൾ വരെ നമുക്കിപ്പൊ കാണാപ്പാഠമാണ്. ശേഷം മരിച്ച ഓരോരുത്തരെയും പറ്റി നിരന്തരം നമ്മൾ കണ്ടും വായിച്ചും കൊണ്ടേയിരിക്കുന്നു. ഓരോരുത്തരും എപ്പോൾ, എവിടെ, എന്തിന്, എങ്ങനെയത് ചെയ്തൂവെന്നത് നമ്മളിങ്ങനെ കണ്ടും കേട്ടും തലച്ചോറിൽ ഫീഡ് കൊണ്ടേയിരിക്കുന്നു.

സെൻസേഷണലിസം കാരണം നമ്മുടെ മാദ്ധ്യമങ്ങൾ മനുഷ്യരുടെ ആത്മഹത്യകളെ എത്ര അവിവേകപൂർവ്വമാണ് കൈകാര്യം ചെയ്യുന്നതെന്ന് നമ്മൾ ദിവസേന കണ്ടുകൊണ്ടിരിക്കുന്നതാണ്. എണ്ണം കൂടുന്തോറും ആവേശവും കൂടുന്ന പോലെ. ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യുന്നതിന് കൃത്യമായ മാർഗനിർദ്ദേശങ്ങൾ ഇന്ത്യയിൽ നിലവിലുണ്ട്. WHO-യുടെ മാർഗനിർദ്ദേശങ്ങളെ ആധാരമാക്കി Press Council of India 2019 സെപ്റ്റംബർ 13 -ന്‌ പുറത്തിറക്കിയതാണവ,

എല്ലാ വാർത്താമാദ്ധ്യമങ്ങളും ഏജൻസികളും ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് -

1. ഒരു ആത്മഹത്യയുടെ പിന്നാമ്പുറ കഥകൾ‌ക്ക് അമിത പ്രധാന്യം കൊടുക്കുകയോ അത്തരം കഥകൾ‌ അനാവശ്യമായി ആവർത്തിക്കുകയോ ചെയ്യരുത് (DO NOT place stories about suicide prominently and unduly repeat such stories)

2. ഒരു ആത്മഹത്യയെ ഉദ്വേഗജനകമാക്കുന്നതോ, സാമാന്യവൽക്കരിക്കുന്നതോ അല്ലെങ്കിൽ എന്തെങ്കിലും പ്രശ്‌നങ്ങൾക്ക് ക്രിയാത്മക പരിഹാരമായി അവതരിപ്പിക്കുന്നതോ ആയ ഭാഷ ഉപയോഗിക്കരുത്. (DO NOT use language which sensationalizes or normalizes suicide or presents it as a constructive solution to problems)

3. ആത്മഹത്യ ചെയ്ത രീതി വിശദീകരിക്കരുത് (DO NOT explicitly describe the method used)

4. സംഭവസ്ഥലത്തിന്റെ കൃത്യമായ വിവരണം വേണ്ട. (DO NOT provide details about the site/location)

5. ഉദ്വേഗം ജനിപ്പിക്കുന്ന തലക്കെട്ടുകൾ പാടില്ല. (DO NOT use sensational headlines)

6. സംഭവത്തിന്റെ ചിത്രങ്ങളോ വീഡിയോയോ മറ്റു ലിങ്കുകളോ പ്രദർശിപ്പിക്കരുത്. (DO NOT use photographs, video footage, or social media links.)

ഈ ആറെണ്ണത്തിൽ നമ്മുടെ മാദ്ധ്യമങ്ങൾ ഏതെങ്കിലും ഒന്ന് പാലിക്കുന്നതായി അറിയാമോ? പ്രത്യേകിച്ചും ഓൺലൈൻ മാദ്ധ്യമങ്ങൾ. മരിച്ച വിസ്മയയുടെ പഴയ tiktok വീഡിയോ മുതൽ ശരീരത്തിലെ അടികൊണ്ട പാടുകൾ വരെ നമുക്കിപ്പൊ കാണാപ്പാഠമാണ്. ശേഷം മരിച്ച ഓരോരുത്തരെയും പറ്റി നിരന്തരം നമ്മൾ കണ്ടും വായിച്ചും കൊണ്ടേയിരിക്കുന്നു. ഓരോരുത്തരും എപ്പോൾ, എവിടെ, എന്തിന്, എങ്ങനെയത് ചെയ്തൂവെന്നത് നമ്മളിങ്ങനെ കണ്ടും കേട്ടും തലച്ചോറിൽ ഫീഡ് കൊണ്ടേയിരിക്കുന്നു.

ശരിയാണ്, ഒരു ക്രൈം നടന്നു. അത് വാർത്തയാക്കേണ്ടതുമാണ്. പക്ഷെ ഇട്ടിരുന്ന വസ്ത്രം വരെ വിവരിച്ചുകൊണ്ടുള്ള അതിവാചാലമായ റിപ്പോർട്ടിംഗ് കണ്ടിരിക്കുന്ന സാധാരണക്കാരായ മറ്റു മനുഷ്യരെ എങ്ങനെ ബാധിക്കുമെന്ന് കൂടി ചിന്തിക്കണം. ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന, ജീവിതത്തിന്റെ തുഞ്ചത്ത് കയറി നിൽക്കുന്ന മനുഷ്യന് നിങ്ങളുടെ 'സെൻസേഷണലിസം' ചിലപ്പോൾ മരണത്തിലേക്കുള്ള ഒരുന്ത് ആയി മാറാം. അങ്ങനെയെങ്കിൽ അതെന്ത് തരം ജോലിയാണെന്ന് സ്വയം ചിന്തിക്കണം.

കേരളത്തിൽ കഴിഞ്ഞ ഒരാഴ്ചയിൽ ഉണ്ടായ തുടർആത്മഹത്യകൾ ഒരു 'വെർതർ ഇഫക്റ്റ് ' അല്ലേയെന്ന് എനിക്ക് സംശയമുണ്ട്..

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056

'വെർതർ ഇഫക്റ്റ് ',  സെൻസേഷണലിസം ചിലപ്പോൾ മരണത്തിലേക്കുള്ള ഒരുന്ത് ആയി മാറാം
മാധ്യമപ്രവര്‍ത്തനത്തില്‍ സത്യമാണ് പ്രതിരോധം; വിനോദ്.കെ.ജോസ് അഭിമുഖം
'വെർതർ ഇഫക്റ്റ് ',  സെൻസേഷണലിസം ചിലപ്പോൾ മരണത്തിലേക്കുള്ള ഒരുന്ത് ആയി മാറാം
സുശാന്ത് സിംഗ്; എങ്ങനെയാകരുത് മാധ്യമപ്രവര്‍ത്തനം എന്ന് തെളിയിച്ച ചാനലുകള്‍

Related Stories

No stories found.
logo
The Cue
www.thecue.in