ഹൈക്കോടതി വിധി സിനിമ മേഖലയിലെ ഓരോ സ്ത്രീയുടെയും വിജയം: അഞ്ജലി മേനോന്‍

ഹൈക്കോടതി വിധി സിനിമ മേഖലയിലെ ഓരോ സ്ത്രീയുടെയും വിജയം: അഞ്ജലി മേനോന്‍

സിനിമയിലെ പെണ്‍കുട്ടികള്‍ക്ക് ഇനി പരാതി പരിഹാര സെല്‍ എവിടെയെന്ന് ചോദിക്കാനുള്ള അവകാശമാണ് ഹൈക്കോടതി നല്‍കിയിരിക്കുന്നതെന്ന് സംവിധായിക അഞ്ജലി മേനോന്‍. അവകാശം ചോദിച്ച് വാങ്ങാനുള്ള സാഹചര്യം കോടതി ഒരുക്കിയിട്ടുണ്ട്. അതിക്രമം നേരിട്ടാല്‍ പരാതി പറയാനുള്ള അവകാശം ഈ നിയമം നിങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്ന് സ്ത്രീകള്‍ തിരിച്ചറിയണം.

സിനിമ മേഖലയില്‍ ജോലി ചെയ്യുന്ന ഓരോ സ്ത്രീയുടെയും വിജയമാണിത്. നിലവിലുള്ള നിയമം നടപ്പിലാക്കാന്‍ തയ്യാറാവാത്തത് കൊണ്ടാണ് തങ്ങള്‍ക്ക് കോടതിയെ സമീപിക്കേണ്ടി വന്നത്. ഓരോ സിനിമ യൂണിറ്റിലും പരാതി പരിഹാര സെല്‍ വേണമെന്നത് ഹൈക്കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്.

നിയമം നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനും സിനിമ മേഖലയില്‍ ജോലി ചെയ്യുന്ന ഓരോരുത്തര്‍ക്കും ഉണ്ട്. അത് തിരിച്ചറിഞ്ഞ് ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാവണം. അവര്‍ ഇനി എന്താണ് ചെയ്യുകയെന്നാണ് ഞങ്ങള്‍ നോക്കുന്നത്. നാട്ടിലെ നിയമം പാലിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. സര്‍ക്കാര്‍ കര്‍ശന നിലപാട് സ്വീകരിച്ചാല്‍ മാത്രമേ സിനിമ മേഖല ഇത് നടപ്പിലാക്കുകയുള്ളു. വനിതാ ശിശുവികസന വകുപ്പാണ് ഇതിന്റെ നോഡല്‍ ഏജന്‍സി. അവര്‍ എന്ത് ചെയ്തുവെന്നാണ് ഞങ്ങള്‍ക്ക് അറിയേണ്ടത്. നിര്‍ദേശങ്ങളും നിബന്ധനകളും മാത്രമല്ല വേണ്ടത്. കര്‍ശനമായ നടപടികള്‍ വേണം.

സിനിമ മേഖലയിലെ സാങ്കേതികമായ മാറ്റങ്ങള്‍ സ്വാഭാവികമായി എല്ലാവരും സ്വീകരിക്കുന്നു. എന്നാല്‍ സ്ത്രീകളുടെ അവകാശം സംബന്ധിച്ച് പറയുമ്പോള്‍ ആര്‍ക്കും ചെവിയും കേള്‍ക്കില്ല കണ്ണും കാണില്ല. പ്രശ്‌നത്തില്‍ ഒരാള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോള്‍ എത്രമാത്രം കൂടെയുണ്ടെന്ന് തിരിച്ചറിയുന്നത് അവര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് കൂടി പരിശോധിച്ചാണ്. 2018ലാണ് ഞങ്ങള്‍ കോടതിയെ സമീപിച്ചത്. പ്രശ്‌നങ്ങളെല്ലാം എല്ലാവര്‍ക്കും വ്യക്തമായതാണ്. ഈ വിഷയം ഞങ്ങള്‍ ഉന്നയിച്ചപ്പോഴെങ്കിലും മാറ്റത്തിന് സിനിമ മേഖല തയ്യാറാവണമായിരുന്നു. നിയമം പാലിക്കുന്നുണ്ടെങ്കില്‍ മാത്രമേ ഈ സിനിമയുമായി സഹകരിക്കുമെന്ന് പറയാന്‍ തയ്യാറാകുമ്പോഴല്ലേ ശരിക്കും ഐക്യദാര്‍ഢ്യമാകുന്നത്. അതിന് മലയാള സിനിമ മേഖലയിലെ എത്ര പേര്‍ തയ്യാറാകുന്നുണ്ട്?.

മലയാള സിനിമ മേഖലയില്‍ നിരവധി സംഘടനകളുണ്ട്. നിയമം നടപ്പിലാക്കാന്‍ സംഘടനകള്‍ക്ക് ബാധ്യതയുണ്ട്. സംഘടനകളുടെ ഉത്തരവാദിത്തം എന്താണെന്ന് അവരെ ഓര്‍മ്മിപ്പിക്കുകയാണ് കോടതി ചെയ്തിരിക്കുന്നതെന്നും അഞ്ജലി മേനോന്‍ ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
The Cue
www.thecue.in