‘ഒടുവില്‍ സുരക്ഷിതമായ ഒരിടം’; സംസ്ഥാന സര്‍ക്കാരിന്റെ ‘തണല്‍ വീടി’നെക്കുറിച്ച് ട്രാന്‍സ്‌മെന്‍ 

‘ഒടുവില്‍ സുരക്ഷിതമായ ഒരിടം’; സംസ്ഥാന സര്‍ക്കാരിന്റെ ‘തണല്‍ വീടി’നെക്കുറിച്ച് ട്രാന്‍സ്‌മെന്‍ 

സാമൂഹ്യനീതി വകുപ്പിന്റെ മഴവില്ല പദ്ധതിയുടെ ഭാഗമായി ട്രാന്‍ജെന്‍ഡറുകള്‍ക്കുള്ള ആദ്യവീട് തിരുവനന്തപുരത്ത് ഒരുങ്ങി. തിരുവനന്തപുരം കുന്നുകുഴിയിലാണ് തണല്‍ എന്ന് പേരിട്ടിരിക്കുന്ന വീട്. ട്രാന്‍സ്‌മെന്നിന് വേണ്ടി മാത്രമായിരിക്കും ഈ വീട്. ഒരേസമയം ഇരുപത് പേര്‍ക്ക് താമസിക്കാം.

സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി അഞ്ച് ഹോമുകളാണ് ഉണ്ടാവുക. ഇതില്‍ രണ്ടെണ്ണം തിരുവനന്തപുരത്താണ്. ട്രാന്‍സ്‌മെന്നിന് ഒരു ഹോം മാത്രമാണ് പദ്ധതിയിലുള്ളത്. കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് മൂന്ന് ഹോമുകള്‍. തിരുവനന്തപുരത്തെ ട്രാന്‍സ്‌വുമണിനുള്ള കെയര്‍ ഹോമിനുള്‍പ്പെടെയുള്ള പദ്ധതി തുക സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ നേതൃത്വം നല്‍കുന്ന സംഘടനകള്‍ക്കാണ് ഇവയുടെയും നടത്തിപ്പ് ചുമതല. സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസര്‍ മേല്‍നോട്ടം വഹിക്കും.

ഐഡന്റിറ്റി വെളിപ്പെടുത്തിയതിന് ശേഷം വീട് വിട്ടിറങ്ങേണ്ടി വരുന്ന ട്രാന്‍സ്‌മെന്നിന് കെയര്‍ ഹോമില്‍ താമസിക്കാം. ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തവര്‍ക്ക് തുടര്‍ന്നുള്ള ചികിത്സാ കാലയളവിലും ഇവിടെ തുടരാം. രാജ്യത്ത് തന്നെ ആദ്യമായാണ് ട്രാന്‍സ്‌മെന്നിന് വേണ്ടി ഇത്തരമൊരു വീടെന്ന് നടത്തിപ്പ് ചുമതല ലഭിച്ച ക്വിയറിഥം പ്രസിഡന്റ് പ്രിജിത്ത് പി കെ ദ ക്യൂവിനോട് പറഞ്ഞു.

മൂന്ന് മാസം ട്രാന്‍സ്‌മെന്നിന് ഇവിടെ താമസിക്കാം. ഇതിനിടെ ജോലി ലഭിക്കാനുള്ള അവസരം ഉണ്ടാക്കും. തുടര്‍ പഠനം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യവും ഒരുക്കും. മൂന്ന് നേരം ഭക്ഷണം സൗജന്യമായി നല്‍കും. ട്രാന്‍സ്‌ജെന്‍ഡറുകളാണ് സ്റ്റാഫുകളും. 

26 ലക്ഷം രൂപയാണ് ഹോമിന്റെ നടത്തിപ്പിന് ഒരു വര്‍ഷം സര്‍ക്കാര്‍ നല്‍കുക. താമസം, ഭക്ഷണം, കായിക-വിനോദ സൗകര്യവും ഇവിടെയുണ്ട്. സ്റ്റാഫുകളും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരെയാണ്. മൂന്ന് ട്രാന്‍സ്മാനും രണ്ട് ട്രാന്‍സ്‌വിമണുമാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. ഇതില്‍ മാനേജര്‍, രണ്ട്‌കെയര്‍ ടേക്കര്‍, ക്ലീനിംഗ് സ്റ്റാഫ്, കുക്ക്, കൗണ്‍സിലര്‍ സെക്യൂരിറ്റി എന്നിവര്‍ ഹോമിലുണ്ടാകും.

സ്ത്രീയില്‍ നിന്ന് പുരുഷനാകുന്നവര്‍ സമൂഹത്തില്‍ സുരക്ഷിതത്വപ്രശ്‌നം നേടിരുന്നുണ്ടെന്നും അതിനുള്ള പരിഹാരമാണ് ഇത്തരം ഹോമുകളെന്ന് മാനേജര്‍ മനു കാര്‍ത്തിക ദ ക്യൂവിനോട് പറഞ്ഞു.

ട്രാന്‍സ്‌മെന്നിന്റെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹരിക്കാനും മാനസികമായി പിന്തുണ നല്‍കാനും ഇത്തരം ഹോമുകളിലൂടെ കഴിയും. ട്രാന്‍സ്‌വുമണ്‍ പോലെ തന്നെ ട്രാന്‍സ്‌മെന്നും കേരളത്തിലുണ്ട്. സുരക്ഷിതത്വമില്ലാത്തത് കൊണ്ടാണ് മിക്കവരും ഐഡന്റിറ്റി വെളിപ്പെടുത്താത്തത്. കൂടുതല്‍ പേര്‍ക്ക് സുരക്ഷിതമായി പുറത്തേക്ക് വരാന്‍ കഴിയും. 

മനു കാര്‍ത്തിക 

Related Stories

No stories found.
logo
The Cue
www.thecue.in