'ഒരു തുള്ളിപോലും കഴിക്കാത്ത മമ്മൂട്ടിയുടെ പേരില്‍ കുപ്പികള്‍ വാങ്ങിയ കഥ'; യൂട്യൂബ് ചാനലിലൂടെ ക്ഷമചോദിച്ച് മുകേഷ്

'ഒരു തുള്ളിപോലും കഴിക്കാത്ത മമ്മൂട്ടിയുടെ പേരില്‍ കുപ്പികള്‍ വാങ്ങിയ കഥ'; യൂട്യൂബ് ചാനലിലൂടെ ക്ഷമചോദിച്ച് മുകേഷ്

സിനിമയിലെ കഥകള്‍ പങ്കുവെക്കാന്‍ സ്വന്തം യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നുവെന്ന വിവരം നടനും എം.എല്‍.എയുമായ മുകേഷ് നേരത്തെ അറിയിച്ചിരുന്നു. മമ്മൂട്ടിയെ കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു മുകേഷ് സ്പീക്കിങ് എന്ന് പേരിട്ടിരിക്കുന്ന യൂട്യൂബ് ചാനലിലെ ആദ്യ എപ്പിസോഡ്.

സൈന്യം സിനിമയുടെ ചിത്രീകരണ സമയത്ത് മമ്മൂട്ടിയുടെ പേര് പറഞ്ഞ്, സഹായിക്കാനെത്തിയ ജൂനിയര്‍ ഓഫീസര്‍ വഴി മദ്യം വാങ്ങിയ കഥയാണ് മുകേഷ് ആദ്യ എപ്പിസോഡില്‍ പങ്കുവെക്കുന്നത്. സംഭവം ഇതുവരെ അറിയാതിരുന്ന മമ്മൂട്ടിയോട്, മുകേഷ് ക്ഷമയും ചോദിക്കുന്നുണ്ട്.

മുകേഷിന്റെ വാക്കുകള്‍:

'പട്ടാള ചിത്രമായ സൈന്യത്തിന്റെ ഷൂട്ടിങ് രാജ്യത്തിന്റെ വിവിധ പട്ടാള ക്യാംപുകളിലായായിരുന്നു. എല്ലായിടത്തും വളരെ മികച്ച സ്വീകരണം. ഷൂട്ടിന് ഒഴിവുസമയങ്ങളില്‍ നമ്മള്‍ വിചാരിക്കും മമ്മൂക്ക ആ സ്ഥലത്തെക്കുറിച്ച് ചിന്തിച്ചിരിക്കുകയാണെന്ന്. എന്നാല്‍ അങ്ങനല്ല, അടുത്ത ഷോട്ട് എങ്ങനെയാകണം, അടുത്ത ഡയലോഗ് എങ്ങനെയാകും അങ്ങനെ 24 മണിക്കൂറും ചിന്തിക്കുന്ന മനുഷ്യനാണ് മമ്മൂക്ക.

അങ്ങനെ ഒരു പട്ടാള ക്യാംപിലെത്തി. അവിടുത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ മലയാളി ആയിരുന്നു. മമ്മൂക്കയുടെ വലിയ ആരാധകനായ അദ്ദേഹത്തിന് വലിയ സന്തോഷമായി. ആ ഉദ്യോഗസ്ഥന്‍ തന്റെ ജൂനിയര്‍ ഉദ്യോഗസ്ഥനെ വിളിച്ച്, ഞങ്ങള്‍ക്ക് എല്ലാ സഹായങ്ങളും ചെയ്യണമെന്ന് പറഞ്ഞ് ഏര്‍പ്പാടാക്കി. മലയാളിയായിരുന്ന അദ്ദേഹത്തിനും വലിയ സന്തോഷമായി.

അങ്ങനെ പോകുമ്പോഴാണ് പട്ടാള ക്യാന്റീനില്‍ സാധനങ്ങള്‍ക്ക് വളരെ വിലക്കുറവാണെന്ന് അറിയുന്നത്. മദ്യത്തിനും വിലക്കുറവാണെന്നും നമുക്ക് എന്തെങ്കിലും കിട്ടുമോ എന്ന് അന്വേഷിക്കാനും, കൂടെ അഭിനയിക്കുന്നവര്‍ പറഞ്ഞു. ഞങ്ങളുടെ ഒപ്പമുള്ള ഒരു നടന്റെ പിറന്നാള്‍ ദിവസം മനസില്ലാ മനസോടെ ഞാന്‍ ജൂനിയര്‍ ഓഫീസിനോട് കാര്യം ചോദിച്ചു. കേട്ടപ്പോള്‍ തന്നെ അദ്ദേഹം ആവേശത്തോടെ ഞങ്ങള്‍ക്ക് കുപ്പി എത്തിച്ചു. 300 രൂപ അന്ന് പുറത്തുവിലയുള്ള സാധനം അവിടെ 100 രൂപയ്ക്ക് കിട്ടും. നല്ല ഒരു ഡ്രിങ്ക് 100 രൂപയ്ക്ക് കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും.

പിറ്റേ ദിവസം എല്ലാവരും ഇതേ കുറിച്ച് ചര്‍ച്ചയായി, എങ്ങനെയെങ്കിലും ഒരു കുപ്പി കൂടി വേണം. ഇനി ഞാന്‍ ചോദിക്കില്ലെന്ന് പറഞ്ഞു. പക്ഷേ അവരുടെനിര്‍ബന്ധം സഹിക്കവയ്യാതെ ഞാന്‍ ജൂനിയര്‍ ഓഫിസറോട് പറഞ്ഞു. 'ഒരു ചെറിയ കാര്യമുണ്ട്. ബര്‍ത്ത് ഡെ സെലിബ്രേഷനില്‍ മമ്മൂക്കയും വന്നിരുന്നു. പുള്ളി കഴിക്കാത്തതാണ്. വളരെ അപൂര്‍വമായെ കഴിക്കാറുള്ളു. ഞങ്ങള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഒരു സിപ് കഴിച്ചു,. അദ്ദേഹം പറഞ്ഞു കൊള്ളാവല്ലോന്ന്. ഒരു ബോട്ടില്‍ കിട്ടുമോയെന്ന്.'

ഇതുകേട്ടതും ആവേശത്തോടെ ജൂനിയര്‍ ഓഫിസര്‍ പറഞ്ഞു, 'രണ്ട് ബോട്ടില്‍ തരാം എന്റെ കെയര്‍ഓഫില്‍ തന്നെ, പൈസ വേണ്ട എന്ന്'. പൈസ വാങ്ങണം എന്ന് പറഞ്ഞ് 200 രൂപ കൊടുത്തു, 2 കുപ്പി വാങ്ങി. ഒരു തുള്ളി പോലും കഴിക്കാത്ത മമ്മൂക്ക ഇതൊന്നും തന്നെ അറിയുന്നില്ല. ജൂനിയര്‍ ഓഫിസര്‍ക്ക് മമ്മൂക്കയോടുള്ള ആരാധന കൂടി വന്നു. താന്‍ എല്ലാം നന്നായി നോക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് മമ്മൂക്കയെ അറിയിക്കണമെന്നായി. ഒരു കാരണവശാലും ഇക്കാര്യം മമ്മൂക്കയോട് നേരിട്ട് സംസാരിക്കരുത്, ആരോടും പറയരുതെന്നൊക്കെ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു.

എന്നാലും എന്നും വന്ന് അദ്ദേഹം മമ്മൂട്ടിയോട് ചോദിക്കും. ഏങ്ങനെ ഉണ്ടായിരുന്നു സര്‍ ഇന്നലെ എന്ന്. സിനിമാ ഷൂട്ടിങിനെ പറ്റിയാണ് കരുതി മമ്മൂട്ടി ഗംഭീരമായിരുന്നു എന്ന് മറുപടിയും കൊടുക്കും. അങ്ങനെ കുറേ ദിനങ്ങള്‍. ഇതേകുറിച്ച് മമ്മൂക്ക ഒന്നും ചോദിച്ചതിമില്ലായിരുന്നു. ഒടുവില്‍ ഷൂട്ടിങ് തീരുന്ന ദിനം ഓഫിസര്‍ മമ്മൂക്കയോട് വന്നു പറഞ്ഞു, 'കാറിനകത്ത് കുറച്ച് കേറ്റി വയ്ക്കട്ടെ' എന്ന്. മമ്മൂക്ക ചോദിച്ചു 'എന്ത്', 'അല്ല കാന്റീനില്‍ നല്ല ഇനം വന്നിട്ടുണ്ട്' ഓഫിസര്‍ പറഞ്ഞു. വേണ്ട കാറിനകത്ത് ഒന്നും കേറ്റി വയ്ക്കണ്ടെന്ന് മമ്മൂക്ക പറഞ്ഞു.

ഇദ്ദേഹം തിരിച്ചുപോയപ്പോള്‍ മമ്മൂക്ക അന്ന് ആദ്യമായി ചോദിച്ചു, 'അദ്ദേഹം എന്താണ് കാറിനകത്ത് കയറ്റിവെക്കണമെന്ന് പറഞ്ഞതെന്ന്'. ഞാന്‍ പറഞ്ഞു, ആത്മാര്‍ത്ഥ കൂടി പോയതാണ് ജ്യൂസ് അടിക്കുന്ന രണ്ടു മിക്സി കാറില്‍ കയറ്റി വയ്ക്കട്ടെ എന്നാണ് ചോദിച്ചത്. ഞാന്‍ പറഞ്ഞു, മമ്മൂക്കയുടെ വീട്ടില്‍ 200 മിക്സി ഉണ്ടെന്ന്. അതും ലോകത്തിന്റെ പല ഭാഗത്തു നിന്നും വാങ്ങിയത്. മമ്മൂക്കയ്ക്ക് മിക്‌സിയുടെ ആവശ്യമില്ലെന്നും പറഞ്ഞു.

എന്തിനാണ് 200 മിക്‌സിയുണ്ടെന്ന് പറഞ്ഞതെന്നായി മമ്മൂക്ക, ഞാന്‍ പറഞ്ഞു നൂറ് എന്ന് പറഞ്ഞിരുന്നേല്‍ പുള്ളി മിക്സി കാറില്‍ വച്ചേനെ എന്ന്. ഞാന്‍ ഏതായാലും ഒരു മിക്സി വാങ്ങുന്നുണ്ടെണെന്നും മമ്മൂക്കയോട് പറഞ്ഞു. ഇറങ്ങാന്‍ നേരം ആ ഓഫീസര്‍ വന്ന് പറഞ്ഞു, ഇതുപോലുള്ള ക്യാന്റീനുകള്‍ രാജ്യത്തിന്റെ പലഭാഗത്തുമുണ്ട്, എറണാകുളത്തും ഉണ്ട്. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറഞ്ഞാല്‍ മതി. രഹസ്യമായി വെച്ചേക്കാമെന്ന്.

എന്തിനാണ് രഹസ്യമെന്ന് മമ്മൂക്ക ചോദിച്ചു, മിക്‌സിയുടെ കാര്യമാണ്, അത് മറ്റുള്ളവര്‍ അറിയേണ്ടല്ലോ എന്ന് കരുതിയാണ് ഓഫീസര്‍ അങ്ങനെ പറഞ്ഞതെന്നും ഞാന്‍ പറഞ്ഞു. അങ്ങനെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്ന് ഇപ്പോള്‍ ഈ കഥ കേള്‍ക്കുമ്പോഴാകും ഒരു തുള്ളിപോലും കഴിക്കാത്ത, എല്ലാ സമയവും സിനിമയെ കുറിച്ച് മാത്രം ചിന്തിക്കുന്ന അദ്ദേഹത്തിന്റെ പേരില്‍ ഞങ്ങള്‍ കുപ്പികള്‍ വാങ്ങിയെന്ന് മമ്മൂക്ക അറിയുന്നത്, മമ്മൂക്ക മാപ്പ്.'

Related Stories

No stories found.
logo
The Cue
www.thecue.in