WCC തലപ്പത്തുള്ള സംവിധായിക പ്രതിഫലം ചോദിച്ചപ്പോള്‍ പ്രൊജക്ടില്‍ നിന്നുമാറ്റിയെന്ന് സ്റ്റെഫി സേവ്യര്‍, പിന്തുണച്ച് ഐശ്വര്യലക്ഷ്മി

WCC തലപ്പത്തുള്ള സംവിധായിക പ്രതിഫലം ചോദിച്ചപ്പോള്‍ പ്രൊജക്ടില്‍ നിന്നുമാറ്റിയെന്ന് സ്റ്റെഫി സേവ്യര്‍, പിന്തുണച്ച് ഐശ്വര്യലക്ഷ്മി

WCC ക്കെതിരായ വിധു വിന്‍സെന്റിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ നേതൃനിരയിലുള്ള സംവിധായിക സിനിമയില്‍ നിന്ന് പ്രതിഫലം ചോദിച്ചപ്പോള്‍ ഒഴിവാക്കിയെന്ന വെളിപ്പെടുത്തലുമായി കോസ്റ്റിയൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യര്‍. വ്യക്തിപരമായ വിശ്വാസം കൊണ്ട് സിനിമയില്‍ സഹകരിച്ചെന്നും പ്രതിഫലം ചോദിച്ചപ്പോള്‍ സ്‌റ്റെഫി ജനിക്കുമ്പോള്‍ ഞാന്‍ സിനിമയില്‍ വന്ന ആളാണെന്നായിരുന്നു മറുപടിയെന്നും സ്റ്റെഫി സേവ്യര്‍. സ്റ്റെഫി സേവ്യറിനെ പിന്തുണച്ച് നടി ഐശ്വര്യ ലക്ഷ്മിയും രംഗത്ത് വന്നിട്ടുണ്ട്. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായതിന് നന്ദിയുണ്ടെന്നും സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്തയ്ക്ക് ഇതേ ആരോപണത്തോട് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനുണ്ടാകുമെന്നും ഐശ്വര്യലക്ഷ്മി സ്റ്റെഫിയുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായി എഴുതുന്നു. ഫെഫ്കയെയും ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണനെയും പ്രകീര്‍ത്തിച്ചാണ് സ്റ്റെഫിയുടെ പോസ്റ്റ് അവസാനിക്കുന്നത്.

സ്റ്റെഫി സേവ്യറിന്റെ ആരോപണം

2017ല്‍, WCCയുടെ അമരത്തിരിക്കുന്ന സംവിധായകയുടെ, പിന്നീട് നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമയില്‍ കോസ്ട്യും ചെയ്യാന്‍ വിളിക്കുകയും, വ്യക്തിപരമായി അവരോടുള്ള വിശ്വാസം കൊണ്ട് പറഞ്ഞുറപ്പിച്ച തുകയുടെ അഡ്വാന്‍സോ, എഗ്രിമെന്റോ ഇല്ലാതെ തന്നെ എന്നെ ഏല്‍പ്പിച്ച രണ്ടു ഷെഡ്യുളുകളില്‍ ഒന്ന് പൂര്‍ത്തിയാക്കുകയും, അവസാന ഷെഡ്യുള്‍ പ്രീ പ്രൊഡക്ഷനും, ട്രയലും വരെ കഴിയുകയും ചെയ്തു. അതിന് ശേഷം ഞാന്‍ റെമ്യുണറേഷന്‍ ചോദിച്ചപ്പോള്‍, അത് ചോദിച്ചു എന്ന ഒറ്റ കാരണം കൊണ്ടോ എന്തോ, വ്യക്തമായ കാരണം പോലും പറയാതെ എന്നെ പ്രോജക്ടില്‍ നിന്ന് മാറ്റി നിര്‍ത്തിക്കൊണ്ട് പോകുകയും, ഇതിനെതിരെ ഞാന്‍ പ്രതികരിച്ചപ്പോള്‍, ''സ്റ്റെഫി' ജനിക്കുമ്പോള്‍ ഞാന്‍ സിനിമയില്‍ വന്ന ആളാണ് ' എന്ന മാസ്സ് ഡയലോഗ് അടിച്ചതും ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു.

അതോടൊപ്പം എന്റെ അസിസ്റ്റന്റ്‌സിനോട് എന്നെ അറിയിക്കാതെ അവരോട് ഒപ്പം ചെന്ന് വര്‍ക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് സിനിമയുടെ ടൈറ്റില്‍ കാര്‍ഡിലോ, താങ്ക്‌സ് കാര്‍ഡിലോ പോലും എന്റെ പേര് ഒന്ന് വെക്കാന്‍ തയ്യാറാകാതിരുന്ന ആളുകളാണ് വനിതകളുടെ ഉന്നമനത്തിന് എന്ന പേരില്‍ കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ കൊണ്ട് WCC നേതൃത്വത്തില്‍ നിന്ന് സംസാരിക്കുന്നത്.

സ്ത്രീകളെ ചൂഷണം ചെയ്യുന്നതും, സ്ത്രീകളെ തുല്യരായി കാണാത്തതും പുരുഷന്മാര്‍ മാത്രമാണെന്ന് വിശ്വസിക്കുന്ന, സ്ത്രീ സംഘടനയില്‍ തന്നെ പ്രിവിലേജ്ഡ് ലെയര്‍ ഉള്ള നിങ്ങളാണ് മാറ്റം ആദ്യം കൊണ്ടു വരേണ്ടത്.

അതോടൊപ്പം മറ്റൊരു സിനിമയുടെ സെറ്റില്‍ WCC മെമ്പറായ ഒരു വനിതാ അസ്സോസിയേറ്റ് ഡയറക്റ്ററിന്റെ ഭാഗത്തു നിന്നുണ്ടായ അത്യന്തം മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് ഞങ്ങള്‍ കുറച്ചുപേര്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ സാറിനെ കാണുകയും, പരാതി പറഞ്ഞപ്പോള്‍, WCCയ്ക്ക് എതിരെയുള്ള ചട്ടുകമായി ഈ വിഷയത്തെ എടുക്കാതെ, ഏറ്റവും സുതാര്യമായി ഈ വിഷയം ഒത്തുതീര്‍പ്പാക്കുകയും ചെയ്തത് ശ്രീ ബി. ഉണ്ണികൃഷ്ണന്‍ സാറാണ്. തുല്യത എന്ന് പറയുമ്പോള്‍, അവനവന്‍ ഇരിക്കുന്നതിന് മുകളിലേക്കുള്ള വളര്‍ച്ച മാത്രമല്ല, മറിച്ച് തോട്ടു താഴെയുള്ള ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെയും, ടെക്‌നിഷ്യന്‍സിന്റെയും വളര്‍ച്ച കൂടി ഒന്നു പരിഗണിക്കാം...

വനിതകളുടെ പുരോഗമനത്തിനും, തുല്യതയ്ക്കും അവരുടെ അവകാശങ്ങള്‍ക്കും വേണ്ടി എന്ന് പറഞ്ഞു തുടങ്ങിയ ഒരു സംഘടന പിന്നീട് പ്രധാന അംഗങ്ങളുടെ മാത്രം ഗ്രേഡും, ലെയറും ഇമ്പോര്‍ട്ടന്‍സും പൊസിഷനും നോക്കി കാര്യങ്ങളെ തീരുമാനിക്കുകയും ഗ്രൂപ്പ് തിരിക്കുകയും ചെയ്യുന്നത് നിര്‍ഭാഗ്യവശാല്‍ വളരെ സങ്കടമുള്ള കാര്യമാണ്.

2015 ല്‍ എന്റെ സിനിമാജീവിതം തുടങ്ങിയ സമയത്ത് ലൊക്കേഷനില്‍ ഒരു പ്രശ്‌നം ഉണ്ടായപ്പോള്‍, ലൊക്കേഷനില്‍ നിന്നു മറ്റാരോ പറഞ്ഞറിഞ്ഞു ആ പ്രശ്‌നത്തില്‍ ഇടപെട്ട് അത് സോള്‍വ് ചെയ്തു തരുകയും ചെയ്ത സംഘടനയാണ് ഫെഫ്ക. അന്നുമുതല്‍ ഇന്നുവരെ ഒരു റൂറല്‍ ഏരിയയില്‍ നിന്ന് സിനിമയില്‍ എത്തിയ പെണ്‍കുട്ടി എന്ന നിലയില്‍ എല്ലാവിധ സഹായങ്ങളുമായി കൂടെ നിന്നിട്ടുള്ളതും, എനിക്ക് മാത്രമല്ല, സിനിമയുടെ ടെക്‌നിക്കല്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഒരുപാട് സ്ത്രീകള്‍ക്കും താങ്ങും തണലുമായി നില്‍ക്കുന്നതും ഫെഫ്ക തന്നെയാണ്.

WCC തലപ്പത്തുള്ള സംവിധായിക പ്രതിഫലം ചോദിച്ചപ്പോള്‍ പ്രൊജക്ടില്‍ നിന്നുമാറ്റിയെന്ന് സ്റ്റെഫി സേവ്യര്‍, പിന്തുണച്ച് ഐശ്വര്യലക്ഷ്മി
ഗൂഢാലോചന പടച്ചു, വ്യക്തിഹത്യ നടത്തി;പാര്‍വതി സിദ്ദീഖിനൊപ്പം അഭിനയിച്ചതില്‍ wcc യില്‍ ആശയക്കുഴപ്പമുണ്ടായോ?: വിധു വിന്‍സെന്റ്

Related Stories

No stories found.
logo
The Cue
www.thecue.in