‘തുറയുടെ ഉടയോന്‍’, സുലൈമാന്‍ ആരാണെന്ന് ഫഹദ് പറയുന്നു 

‘തുറയുടെ ഉടയോന്‍’, സുലൈമാന്‍ ആരാണെന്ന് ഫഹദ് പറയുന്നു 

മാലിക് എന്ന സിനിമ ഒരു പ്രദേശത്തിന്റെ വളര്‍ച്ച നേരിട്ട് കണ്ട, അതില്‍ ഇടപെട്ട ഒരാളുടെ കഥയാണെന്ന് ഫഹദ് ഫാസില്‍. ഫഹദ് ഫാസില്‍ 64കാരനായി ആദ്യമായി സ്‌ക്രീനിലെത്തുന്ന സിനിമയുമാണ് മാലിക്. രാജ്യാന്തര ശ്രദ്ധ നേടിയ ടേക്ക് ഓഫ് എന്ന സിനിമക്ക് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം. പൊളിറ്റിക്കല്‍ ത്രില്ലര്‍ സ്വഭാവത്തിലാണ് സിനിമ. ഫഹദിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായ മാലിക് ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് നിര്‍മ്മിക്കുന്നത്.

ആരാണ് സുലൈമാന്‍, ഫഹദ് ഫാസില്‍ ദ ക്യുവിനോട്

എന്റെ പ്രായം വിട്ടൊരു കഥാപാത്രവും ഇതുവരെ ചെയ്തിട്ടില്ല. മാലിക് ഒരാളുടെ 25 മുതല്‍ 64 വയസ് വരെയുള്ള കഥയാണ് പറയുന്നത്. ഇത്രയും കാലഘട്ടത്തില്‍ ഒരാളുടെ ജീവിതത്തിലുണ്ടായിരുന്ന കഥ പറയണം. സാധാരണ ഒരുപാട് മേക്കപ്പ് ഒക്കെ വേണമെങ്കില്‍ ഞാന്‍ സിനിമ വിട്ടുകളയാറുണ്ട്. പക്ഷെ മാലിക്കിന്റെ കഥ എനിക്ക് വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടു. എനിക്കത് ചെയ്യണം. പിന്നെ പ്രായം തോന്നിപ്പിക്കാന്‍ വേണ്ടി കുറേയധികം മേക്കപ്പ് ടെസ്റ്റുകള്‍ മഹേഷ് നാരായണന്‍ ചെയ്ത് തുടങ്ങി. അതൊന്നും കണ്‍വിന്‍സ്ഡായില്ല. അങ്ങനെ ഞാനെന്റെ മുത്തശ്ശന്റെ ഫോട്ടോ രഞ്ജിത്ത് അമ്പാടിയെ കാണിച്ചു. എനിക്ക് ഏഴെട്ട് വയസുള്ളപ്പോള്‍ മരിച്ചുപോയതാണ് പുള്ളി. അത് രഞ്ജിത്ത് നോക്കിയിട്ട് പെട്ടെന്നൊരു സാധനം എനിക്ക് സെറ്റ് ചെയ്ത് തന്നു. അതില്‍ തൃപ്തനാണോയെന്ന് മഹേഷ് ചോദിച്ചു. കോസ്റ്റ്യൂം ഇട്ട് നോക്കിയിട്ട് പറയാമെന്ന് ഞാന്‍ പറഞ്ഞു. രണ്ട് മൂന്ന് ദിവസം അതൊക്ക ഇട്ട് കണ്ണാടിയിലൊക്കെ നോക്കി. ആ കോസ്റ്റ്യൂമില്‍ ഒരു ഫോട്ടോയെടുത്ത് ഞാനെന്റെ മദറിന് അയച്ചുകൊടുത്തു. മുത്തശ്ശന്റെ നല്ല ഛായ ഉണ്ടെന്ന് മദര്‍ പറഞ്ഞു. അതോടെ ഞാനും കോണ്‍ഫിഡന്റായി. പക്ഷെ അതിനേക്കാള്‍ ചലഞ്ചിങ് ആയിരുന്നു ചെറുപ്പം അഭിനയിക്കുക എന്നത്. തൂക്കം കുറയ്‌ക്കേണ്ടതുണ്ട്. മുന്‍പൊരു സിനിമക്കും ഞാന്‍ ഭാരം കുറച്ചിട്ടില്ല. മാലിക്കിലേത് ഒരു നഗരത്തിന്റെ വളര്‍ച്ചയോ, ഗ്രാമത്തിന്റെ വളര്‍ച്ചയോ ഒക്കെ നേരിട്ട് കാണുന്ന ഒരാളുടെ കഥയാണ്.

മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് പുറത്തിറക്കിയ മാലിക് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് മുമ്പെങ്ങും കാണാത്ത ഫഹദ് ഫാസിലുമായാണ്. 57 വയസുകാരനായ സുലൈമാന്‍. തീരദേശ ജനതയുടെ നായകന്‍. സിനിമയ്ക്ക് വേണ്ടി ഫഹദ് ഫാസില്‍ 20 കിലോയോളം ഭാരം കുറച്ചിരുന്നു. മാലിക് ലൊക്കേഷനില്‍ നിന്ന് പുറത്തുവന്ന ഫഹദിന്റെ മെലിഞ്ഞ ഗെറ്റപ്പ് അമ്പരപ്പിക്കുന്നതുമായിരുന്നു.

ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും മാലിക്കിലുണ്ട്. ടേക്ക് ഓഫിന് ശേഷം സാനു ജോണ്‍ വര്‍ഗീസ് മഹേഷ് നാരായണന് വേണ്ടി ഫ്രെയിമുകള്‍ ഒരുക്കുന്നു. സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിന്‍ ശ്യാമാണ്.

ബാഹുബലി സ്റ്റണ്ട് ഡയറക്ടര്‍ ആയിരുന്ന ലീ വിറ്റേക്കറാണ് ആക്ഷന്‍ കൊറിയോഗ്രഫി ചിത്രത്തിനായി കൂറ്റന്‍ സെറ്റാണ് കൊച്ചിയിലും തിരുവനന്തപുരത്തും ഒരുക്കിയിരിക്കുന്നത്. സന്തോഷ് രാമനാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. അന്‍വര്‍ അലിയാണ് ഗാനരചന. വിഷ്ണു ഗോവിന്ദും ശ്രീ ശങ്കറുമാണ് സൗണ്ട് ഡിസൈന്‍. ധന്യാ ബാലകൃഷ്ണനാണ് കോസ്റ്റിയൂം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in