ഒരു വടക്കന്‍ വീരഗാഥ നൂറ് തവണ കണ്ട, മമ്മൂട്ടിയെ വെച്ച് സിനിമയെടുക്കാന്‍ ആഗ്രഹിച്ച ആരാധകന്‍; 'മമ്മൂട്ടി സുബ്രന്‍' അന്തരിച്ചു

ഒരു വടക്കന്‍ വീരഗാഥ നൂറ് തവണ കണ്ട, മമ്മൂട്ടിയെ വെച്ച് സിനിമയെടുക്കാന്‍ ആഗ്രഹിച്ച ആരാധകന്‍; 'മമ്മൂട്ടി സുബ്രന്‍' അന്തരിച്ചു

മമ്മൂട്ടിയുടെ കടുത്ത ആരാധകനായിരുന്ന 'മമ്മൂട്ടി സുബ്രന്‍' അന്തരിച്ചു. ശനിയാഴ്ച രാത്രി ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തൃശൂര്‍ പൂങ്കുന്ന ശങ്കരംകുളങ്ങര ക്ഷേത്രത്തിന് സമീപത്തെ ആല്‍ത്തറയിലായിരുന്നു താമസം.

മമ്മൂട്ടിയോടുള്ള ആരാധന മൂലം നാട്ടുകാര്‍ സുബ്രനെ മമ്മൂട്ടി എന്ന പേര് ചേര്‍ത്താണ് വിളിച്ചിരുന്നത്. അദ്ദേഹം സ്വയം തന്നെ അങ്ങനെയായിരുന്നു മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തിയിരുന്നത്. മമ്മൂട്ടിയോടുള്ള ഇഷ്ടം കൊണ്ട് 'ഒരു വടക്കന്‍ വീരഗാഥ' നൂറോളം തവണ കണ്ടിട്ടുണ്ടെന്നും, അമരവും മൃഗയയുമൊക്കെ എത്ര തവണയാണ് കണ്ടതെന്ന് ഓര്‍മ്മയില്ലെന്നും സുബ്രന്‍ പറയുമായിരുന്നു.

ദിവസവും ദൈവങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം മമ്മൂട്ടിയുടെ ചിത്രവും വെച്ച് വിളക്ക് കൊളുത്തിയിരുന്ന സുബ്രന്റെ സ്വപ്‌നമായിരുന്നു മമ്മൂട്ടിയെ വെച്ച് സിനിമയെടുക്കുക എന്നതെന്ന് തൃശൂര്‍ പൂങ്കുന്നം ഡിവിഷന്‍ കൗണ്‍സിലര്‍ പറയുന്നു. ചുമട്ടുതൊഴിലാളിയായിരുന്ന സുബ്രന്‍ ഇതിനുള്ള പണം കണ്ടെത്തുന്നതിന് സ്ഥിരമായി ലോട്ടറിടിക്കറ്റെടുക്കുമായിരുന്നു.

മമ്മൂട്ടിയെ കാണാനായി സിനിമകളുടെ ലൊക്കേഷനുകളിലും വീട്ടിലും പോകുന്നത് പതിവായിരുന്നു. മദ്യപാനശീലം കൂടിയപ്പോള്‍ മമ്മൂട്ടി വഴക്ക് പറഞ്ഞ കാര്യവും, ദുല്‍ഖറിന്റെ വിവാഹത്തിന് മമ്മൂട്ടി ക്ഷണിച്ചിരുന്നെങ്കിലും പോകാനാകാതിരുന്നതിന്റെ വിഷമവും സുബ്രന്‍ സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു.

സുബ്രന്റെ വിയോഗം ഒരു വ്യഥയാവുന്നുവെന്നായിരുന്നു മരണ വാര്‍ത്ത അറിഞ്ഞ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 'വര്‍ഷങ്ങളായി അറിയുന്ന സുബ്രന്‍ വിടവാങ്ങി... എന്നോടുള്ള ഇഷ്ടം കൊണ്ട് സ്വന്തം പേര് ''മമ്മുട്ടി സുബ്രന്‍'' എന്നാക്കിയ സുബ്രന്റെ വിയോഗം ഒരു വ്യഥ ആവുന്നു, ആദരാഞ്ജലികള്‍', അദ്ദേഹം കുറിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in