ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്നവരുടെ നാവ് പിഴുതെടുക്കുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികമെന്ന വിവാദ പ്രഖ്യാപനവുമായി മഹാരാഷ്ട്ര കര്‍ണി സേന മേധാവി അജയ് സെംഗര്‍. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത വെബ്‌സീരീസ് 'താണ്ഡവി'നെതിരെയാണ് ആഹ്വാനം. ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നും, വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്നും ആരോപിച്ച് മുമ്പും ചിത്രത്തിനെതിരെ പ്രക്ഷോപങ്ങൾ ഉയർന്നിരുന്നു.
'താണ്ഡവ്' ഹിന്ദു വിരുദ്ധ പരമ്പരയാണെന്നാണ് ആരോപണം. വെബ്‌സീരീസ് പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധമുയര്‍ന്നിരുന്നു. 'ബാന്‍താണ്ഡവ്‌നൗ', 'ബോയ്‌കോട്ട് താണ്ഡവ്' തുടങ്ങിയ ഹാഷ്ടാഗിലായിരുന്നു പ്രചരണം. അണിയറപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നും ആഹ്വാനമുണ്ടായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രക്ഷേപണ മന്ത്രാലയം നോട്ടീസ് അയക്കുകയും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് 'താണ്ഡവ്' നിര്‍മ്മാതാക്കള്‍ സംഭവത്തിൽ മാപ്പ് പറഞ്ഞെങ്കിലും തെറ്റ് അംഗീകരിക്കാനാകില്ലെന്ന് അജയ് സെംഗർ വ്യക്തമാക്കി. ഇതിന് പിന്നാലെ ആയിരുന്നു നാവരിയുന്നവർക്ക് ഒരു കോടി വാഗ്ദാനം ചെയ്തുകൊണ്ടുളള സെംഗറിന്റെ വിവാദ പ്രഖ്യാപനം.
സീരിസിലെ ഒരു രംഗത്തില്‍ ആയുബ് പരമശിവനായി സ്റ്റേജില്‍ വരുന്നുണ്ട്. രാമന്റെ സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സ് ദിനംപ്രതി വര്‍ധിക്കുന്നു, അതിനാല്‍ പുതിയ ചിത്രങ്ങളെന്തെങ്കിലും പോസ്റ്റ് ചെയ്യണമെന്ന് തുടര്‍ന്ന് പറയുന്നുമുണ്ട്. ഈ രംഗമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.ബി.ജെ.പി എം.പി മനോജ് കോട്ടക് ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സീരീസ് ദളിത് വിരുദ്ധമാണെന്നും, വര്‍ഗീയ വിദ്വേഷം നിറഞ്ഞതാണെന്നുമായിരുന്നു ബി.ജെ.പി നേതാവ് കപില്‍ മിശ്ര ആരോപിച്ചത്.
Maharashtra Karni Sena chief Ajay Sengar announces Rs 1 cr reward for anyone who slits tongue of those who insult Hindu gods