15 മണിക്കൂറോളം പി.പി.ഇ കിറ്റില്‍, കൊവിഡിലെ ഷൂട്ടിന്റെ 10 ദിവസങ്ങള്‍; 'ദ പ്രീസ്റ്റ്' സംവിധായകന്‍ ജോഫിന്‍ ചാക്കോ

15 മണിക്കൂറോളം പി.പി.ഇ കിറ്റില്‍, കൊവിഡിലെ ഷൂട്ടിന്റെ 10 ദിവസങ്ങള്‍; 'ദ പ്രീസ്റ്റ്' സംവിധായകന്‍ ജോഫിന്‍ ചാക്കോ

കൊവിഡ് മഹാമാരിയ്ക്ക് മുമ്പ് തന്നെ സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ മനസില്‍ കണ്ട കഥയാണ് 'ദ പ്രീസ്റ്റി'ന്റേത്. മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി വെള്ളിത്തിരയിലെത്തുന്ന ചിത്രം തീയറ്റര്‍ റിലീസ് മുന്നില്‍കണ്ടാണ് ചിത്രീകരണം തുടങ്ങിയതും. ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും നിര്‍മ്മാതാക്കളാകുന്ന ചിത്രത്തിന്റെ 80 ശതമാനവും മാര്‍ച്ച് പത്താം തീയതിയോടെ, കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയാക്കിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങളില്‍ പെട്ട് അണിയറപ്രവര്‍ത്തകരുടെ എണ്ണം കുറയുമ്പോള്‍ അത് സിനിമയുടെ ക്വാളിറ്റിയെ ബാധിക്കാതിരിക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളിയെന്ന് സംവിധായകന്‍ ജോഫിന്‍ ടി.ചാക്കോ 'ദ ക്യു'വിനോട്. പി.പി.ഇ കിറ്റിനുള്ളില്‍ ചിലവഴിച്ച പത്തു ദിവസങ്ങള്‍, തുടക്കം ബുദ്ധിമുട്ടേറിയതായിരുന്നു എന്നും ജോഫിന്‍ പറയുന്നു.

കഥയ്ക്ക് വേണ്ടിയിരുന്നത് മമ്മൂട്ടിയെ പോലെയൊരാള്‍

2015 മുതല്‍ ചിന്തിക്കുന്ന കഥ ആയിരുന്നു പ്രീസ്റ്റിന്റേത്. ഒരു ഘട്ടത്തില്‍ ഞാന്‍ നിര്‍മ്മാതാവ് ആന്റോ ചേട്ടനോട് സംസാരിച്ചപ്പോള്‍ ഈ കഥാപാത്രത്തിന് മമ്മൂക്കയെ പോലൊരു ആള് വന്നാലേ നന്നാവൂ എന്നൊരു ചിന്തയിലെത്തിയിരുന്നു. ആന്റോ ചേട്ടന്‍ പിന്നീട് ഉണ്ണി സാറിനോട് സംസാരിച്ചു. അവര്‍ രണ്ടുപേരും ഉള്ളതുകൊണ്ടാണ് ഈ പ്രൊജക്ട് ഇങ്ങനൊരു രീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. നിര്‍മ്മിക്കാമെന്ന് അവര്‍ സമ്മതം പറയുന്നിടത്താണ് സിനിമയുടെ ആദ്യ ഘട്ടം. എന്നേപ്പോലൊരു പുതുമുഖ സംവിധായകന് മമ്മൂക്കയേയും മഞ്ജു ചേച്ചിയേയും പോലെ വലിയ താരങ്ങളെ വെച്ച് സിനിമ ചെയ്യാന്‍ സാധിച്ചത് അവര്‍ കാരണമാണ്. മൂന്നു മണിക്കൂര്‍ എടുത്താണ് മമ്മൂക്കയ്ക്ക് ഞാന്‍ സ്‌ക്രിപ്റ്റ് വായിച്ചുകൊടുക്കുന്നത്. ഇവര്‍ക്കൊപ്പമുളള ഓരോ ഘട്ടത്തിലും ഞാന്‍ ഓരോ പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു.

തിയററ്ററിന് വേണ്ടി കരുതിയത്, ഇനി തീരുമാനം നിര്‍മ്മാതാക്കളുടേത്

കൊവിഡ് ഇല്ലാത്ത ഒരു സാഹചര്യത്തില്‍ ആലോചിച്ചിരുന്ന സിനിമയായതുകൊണ്ട് ഏതൊരു സംവിധായകനും ആഗ്രഹിക്കുന്നതുപോലെ തീയറ്ററില്‍ തന്നെ സിനിമ എത്തിക്കണം എന്നതായിരുന്നു ആഗ്രഹം. അങ്ങനെ തന്നെയാണ് ഇതിന്റെ മേക്കിങും ചെയ്തിട്ടുളളത്. ഇപ്പോള്‍ കൊവിഡ് മൂലം സിനിമ വൈകിയിട്ടുണ്ട്, പ്രൊഡ്യൂസേഴ്‌സ് നല്ലൊരു തുക സിനിമയില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ട്. അവരുടെ തീരുമാനമാണ് ഇനി സിനിമ എങ്ങനെ പ്രേക്ഷകരിലേയ്ക്ക് എത്തിക്കണമെന്നത്. ആ തീരുമാനം എന്തായാലും പൂര്‍ണ സന്തോഷത്തോടെ ഒപ്പം നില്‍ക്കും.

പി.പി.ഇ കിറ്റിനുളളിലെ പത്ത് ദിവസങ്ങള്‍

15 മണിക്കൂറുകളോളം പി.പി.ഇ കിറ്റുകള്‍ക്കുളളില്‍ നിന്ന് വര്‍ക്ക് ചെയ്യേണ്ടി വരുക എന്നതിന്റെ ബുദ്ധിമുട്ടുകള്‍ ആദ്യ ദിവസങ്ങളില്‍ ഉണ്ടായിരുന്നു. രണ്ടാം ഘട്ടം മൂന്ന് ദിവസവും മൂന്നാമത്തേത് ഏഴു ദിവസവുമായിരുന്നു. കൊവിഡിന് ശേഷം ചിത്രീകരണം നടന്ന പത്ത് ദിവസവും പ്രൊട്ടോക്കോള്‍ അനുസരിച്ച് വളരെ കുറച്ച് ആളുകള്‍ മാത്രമായിരുന്നു ലൊക്കേഷനില്‍ ഉണ്ടായിരുന്നത്. വലിയൊരു ക്രൂവില്‍ നിന്ന് ചെറിയ ക്രൂവിലേയ്ക്കായി ചുരുങ്ങിയതിന്റെ ബുദ്ധിമുട്ട് തോന്നിയിരുന്നു. ക്രൂവിന്റെ എണ്ണം കുറഞ്ഞത് സിനിമയുടെ ക്വാളിറ്റിയെ ബാധിക്കാതിരിക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളി.

മമ്മൂട്ടിയുടെ കാരക്ടര്‍ സര്‍പ്രൈസ്

മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് ഈ ഘട്ടത്തില്‍ വെളിപ്പെടുത്താറായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പ്രേക്ഷകരിലേയ്‌ക്കെത്തും. മമ്മൂട്ടിയും മഞ്ജു വാര്യരും കഴിഞ്ഞാന്‍ വളരെ പ്രാധാന്യമുളള മറ്റു രണ്ടു കഥാപാത്രങ്ങള്‍ നിഖില വിമലിന്റേതും ബേബി മോണിക്കയുടേതുമാണ്. ആദ്യ രംഗം മുതല്‍ മൂഴുനീളകഥാപാത്രങ്ങളായി ഇവര്‍ രണ്ടുപേരും ചിത്രത്തിലുണ്ട്. മധുപാല്‍, ജഗദീഷ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍ ഡി ഇലുമിനേഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.

Related Stories

No stories found.
logo
The Cue
www.thecue.in