തീയറ്റർ തുറക്കുമ്പോൾ സ്ക്രീനിലേക്ക് വീണ്ടും മോദിയുടെ ബയോപ്പിക്, 'പി.എം നരേന്ദ്രമോദി' റീറിലീസ്

തീയറ്റർ തുറക്കുമ്പോൾ സ്ക്രീനിലേക്ക് വീണ്ടും മോദിയുടെ ബയോപ്പിക്, 'പി.എം നരേന്ദ്രമോദി' റീറിലീസ്

കോവിഡ് നിയന്ത്രണങ്ങളോടെ തീയറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യമെത്തുക നരേന്ദ്രമോദിയുടെ ബയോപിക് 'പി.എം നരേന്ദ്രമോദി'. ഒക്ടോബര്‍ 15ന് റീറിലീസിന് ഒരുങ്ങുകയാണ് ചിത്രം. 2019 മെയ് 24നായിരുന്നു ചിത്രത്തിന്റെ ആദ്യ റിലീസ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ട് റിലീസ് ചെയ്ത ചിത്രത്തിന് അന്ന് തിയേറ്ററുകളില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ബിജെപി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ചിത്രം ഉപയോഗിക്കുന്നുവെന്നടക്കം വിമര്‍ശനം ഉയര്‍ന്നുവെങ്കിലും അന്ന് ചിത്രം റിലീസ് ചെയ്യുകയായിരുന്നു.

എന്നാല്‍ അന്നത്തെ ചില രാഷ്ട്രീയ അജണ്ടകളാല്‍ അധികം പ്രേക്ഷകരിലേയ്ക്ക് സിനിമ എത്തിയില്ലെന്നാണ് നിര്‍മ്മാതാവ് സന്ദീപ് സിംഗിന്റെ വാദം. മോദിയുടെ ജീവിതം പറയുന്ന ചിത്രം ഇത്തവണ തീയറ്ററില്‍ മികച്ച നേട്ടം കൈവരിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും നിര്‍മ്മാതാവ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ചിത്രത്തിന്റെ റീറിലീസിനെ കുറിച്ച് നിർമ്മാതാവ് സന്ദീപ് സിങ്:

'നരേന്ദ്ര മോദിയാണ് രാജ്യത്തെ മികച്ച പ്രധാനമന്ത്രി. 2019 ലെ തിരഞ്ഞെടുപ്പിൽ ഇത് തെളിയിക്കപ്പെട്ടിരുന്നു. തിയേറ്ററുകൾ വീണ്ടും തുറക്കുമ്പോൾ ഇന്നത്തെ കാലത്തെ ഏറ്റവും പ്രചോദനാത്മകനായ നേതാവിന്റെ കഥ കാണുന്നതിനേക്കാൾ മികച്ചതായി മറ്റെന്താണ് ഉളളത്. ഈ ചരിത്ര നിമിഷത്തിന്റെ ഭാഗമാകുന്നതിൽ ഞാൻ അഭിമാനിക്കുന്നു. അവസാനമായി റിലീസ് ചെയ്തപ്പോൾ, ചില രാഷ്ട്രീയ അജണ്ടകളാൽ, ചിത്രം പലർക്കും കാണാൻ കഴിഞ്ഞില്ല. ചിത്രത്തിന്റെ റീറിലീസ് പ്രേക്ഷകർക്ക് മികച്ച അനുഭവമായിരിക്കുമെന്നും അവർ തീയറ്ററിൽ സിനിമയെ സ്വീകരിക്കുമെന്നും കരുതുന്നു.'

വിവേക് ഒബ്‌റോയിയാണ് ചിത്രത്തിൽ നരേന്ദ്ര മോദിയെ അവതരിപ്പിച്ചത്. ബോമൻ ഇറാനി, ദർശൻ കുമാർ, ബർഖ ബിഷ്ട് സെൻഗുപ്ത, സറീന വഹാബ്, മനോജ് ജോഷി, പ്രശാന്ത് നാരായണൻ, അക്ഷത് ആർ. സലൂജ, അൻജൻ ശ്രീവാസ്തവ്, രാജേന്ദ്ര ഗുപ്ത, യാതിൻ കാര്യേക്കർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മേരി കോം, സരബ്ജിത്ത് സിനിമകൾ ഒരുക്കിയ ഓമംഗ് കുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. 'എന്റെ രാജ്യത്തോടുള്ള സ്‌നേഹമാണ് എന്റെ ശക്തി' എന്നതായിരുന്നു ചിത്രത്തിന്റെ ടാഗ് ലൈൻ. ലെജന്റ് ഗ്ലോബൽ സ്റ്റുഡിയോക്ക് വേണ്ടി സുരേഷ് ഒബ്‌റോയിയും സന്ദീപ് സിങ്ങും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in