പതിവ് പട്ടാളച്ചിത്രങ്ങളിൽ നിന്ന് മാറി മേജർ രവി ഒരു പ്രണയകഥയുമായി വരുന്നു എന്ന വാർത്ത കുറച്ച് മുമ്പ് തന്നെ ചർച്ചയായിരുന്നു. സിനിമയുടെ തയ്യാറെടുപ്പുകൾ തുടങ്ങി ഒന്നര വർഷം പിന്നിട്ടപ്പോഴാണ് നായകനാകാമെന്നേറ്റ നിവിൻ പോളി ചിത്രത്തിൽ നിന്നും പിന്മാറുന്നത്. പിന്നീട് ദിലീപിനെ സമീപിച്ചെങ്കിലും ഇപ്പോൾ അദ്ദേഹത്തെക്കുറിച്ചും യാതൊരു വിവരവുമില്ലെന്ന് സംവിധായകൻ പറയുന്നു. പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് മേജർ രവി കൗമുദി ചാനലിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത്.
മേജർ രവിയുടെ വാക്കുകൾ:
ഏറെ നാളുകൾക്ക് മുമ്പ് പ്രഖ്യാപിച്ച പ്രണയചിത്രമാണ്. ഹീറോയിസം ഹൈലൈറ്റ് ചെയ്യുന്ന തരത്തിലുള്ള ക്ലൈമാക്‌സല്ല സിനിമയുടേത്. നിവിന്‍ പോളി ചെയ്യേണ്ടതായിരുന്നു. ഒന്നര വര്‍ഷത്തിന് ശേഷമാണ് നിവിന്‍ ആ ചിത്രത്തില്‍ നിന്നും മാറിയത്. കുറച്ച് കോമഡിയും കളർഫുളും ആയിക്കോട്ടേ എന്ന് കരുതിയാണ് ബെന്നി പി നായരമ്പലത്തെ വിളിക്കുന്നത്. അങ്ങനെ ഞാനും ബെന്നിയും കൂടിയാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. മിലിറ്ററി പശ്ചാത്തലത്തിൽ പഞ്ചാബില്‍ നടക്കുന്നൊരു പ്രണയകഥയാണ് ചിത്രത്തിന്റേത്. ഇന്ത്യ പാക്കിസ്ഥാൻ കണക്ഷൻ വരുന്നുണ്ട്. ദിലീപിനേയും സമീപിച്ചിരുന്നു. ഇപ്പോള്‍ ദിലീപിന്റെയും വിവരമില്ല. ഈ കഥയില്‍ തനിക്ക് ആത്മവിശ്വാസമുണ്ട്. ആവശ്യപ്പെടുന്ന പ്രതിഫലം നല്‍കാനും തയ്യാറാണ്. ഏത് താരത്തെ വെച്ചും ഈ ചിത്രം ചെയ്യാനാവും.
2002 ൽ പ്രണവ് മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ 'പുനർജനി'യാണ് മേജർ രവി എഴുതി സംവിധാനം ചെയ്ത ആദ്യ ചിത്രം. 2006ൽ മോഹൻലാൽ നായകനായ 'കീർത്തിചക്ര', 'മിഷൻ 90 ഡെയ്സ്', 'കുരുക്ഷേത്ര', 'കണ്ഡഹാർ','പിക്കറ്റ് 43', '1971: ബിയോണ്ട് ബോർഡേഴ്സ്' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. പുതിയ ചിത്രത്തിലെ നായകവേഷത്തെ കുറിച്ച് പൃഥ്വിരാജിനോട് സംസാരിക്കുന്നുണ്ടെന്ന് സംവിധായൻ വീഡിയോയിൽ പറയുന്നു. എന്തായാലും നിവിനും ദിലീപുമല്ല ഇനി മേജർ രവിയുടെ നായകൻ. പൃഥ്വിരാജായിരിക്കുമോ എന്നതിലും ഉടൻ തന്നെ സ്ഥിരീകരണം പ്രതീക്ഷിക്കാം. സുരേഷ് ഗോപി നായകനാകുന്ന ചിത്രവും അടുത്തിടെ മേജർ രവി പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ചർച്ചയാവുന്ന പ്രണയകഥയിലാണോ സുരേഷ് ഗോപി എത്തുന്നത് എന്നതിൽ വ്യക്തതയില്ല.