മറ്റാരും നിര്‍മ്മാണത്തില്‍ പങ്കാളിയല്ല, ബിസ്മി സ്‌പെഷ്യലിനെതിരെ വ്യാജപ്രചരണമെന്ന് സോഫിയാ പോള്‍

മറ്റാരും നിര്‍മ്മാണത്തില്‍ പങ്കാളിയല്ല, ബിസ്മി സ്‌പെഷ്യലിനെതിരെ വ്യാജപ്രചരണമെന്ന് സോഫിയാ പോള്‍

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദ് നിവിന്‍ പോളി നായകനായ ബിസ്മി സ്‌പെഷ്യല്‍ എന്ന സിനിമയില്‍ പണം മുടക്കിയെന്ന് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ആര്‍എസ്എസ് മുഖപത്രം ജന്മഭൂമിയാണ് ആദ്യം വാര്‍ത്ത നല്‍കിയത്. ജന്മഭൂമി ദിനപത്രം തെറ്റ് ചൂണ്ടിക്കാണിച്ചപ്പോള്‍ തിരുത്തിയെങ്കിലും ജന്മഭൂമിയെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി നിര്‍മ്മാതാവ് സോഫിയാ പോള്‍.

ദയവ് ചെയ്ത് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അപേക്ഷിക്കുന്നു. പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നത് പോലെ മറ്റൊരു വ്യക്തിക്കും ഈ സിനിമയുടെ നിര്‍മ്മാണത്തില്‍ പങ്കാളിത്തമില്ലെന്നും സോഫിയാ പോള്‍. വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റര്‍ ഉടമയായ സോഫിയാ പോള്‍ ബാംഗ്ലൂര്‍ ഡേയ്‌സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം, മിന്നല്‍ മുരളി എന്നീ സിനിമകളുടെ നിര്‍മ്മാതാവ് കൂടിയാണ്. ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രത്തിനായി ഫൈസല്‍ ഫരീദ് പണം മുടക്കിയെന്നത് വ്യാജവാര്‍ത്തയാണെന്ന് നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിളയും വ്യക്തമാക്കിയിരുന്നു.

സോഫിയാ പോളിന്റെ പ്രതികരണം

കേരളത്തില്‍ ഏറെ വിവാദമായിരിക്കുന്ന സ്വര്‍ണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലയാളത്തിലെ ചില മാധ്യമങ്ങളില്‍ 'ബിസ്മി സ്പെഷ്യല്‍' എന്ന ഞങ്ങളുടെ പുതിയ സിനിമയുടെ പേര് പരാമര്‍ശിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. ഇങ്ങനെയൊരു കേസുമായി ബന്ധപ്പെട്ട് ഈ ചിത്രത്തിന്റെ പേര് വലിച്ചിഴക്കപ്പെട്ടതില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും, സുഹൃത്തുക്കളും ദുഖിതരാണ്. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി മലയാള സിനിമാ നിര്‍മ്മാണ രംഗത്തുള്ള 'വീക്കെന്‍ഡ് ബ്ലോക്ബസ്റ്റേഴ്‌സിന്റെ' ബാനറില്‍ സോഫിയാ പോള്‍ എന്ന ഞാന്‍ നിര്‍മ്മിച്ച് നവാഗതനായ രാജേഷ് രവിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

തെറ്റായ വാര്‍ത്ത വന്ന മാധ്യമങ്ങളില്‍ ജന്മഭൂമി ദിനപത്രത്തിന്റെ ബഹുമാനപ്പെട്ട പത്രാധിപര്‍ ഞങ്ങള്‍ തെറ്റ് ചൂണ്ടിക്കാണിച്ചപ്പോള്‍ ഉടന്‍ തന്നെ അത് തിരുത്തുകയുണ്ടായി. ജന്മഭൂമി വാര്‍ത്തയെ അടിസ്ഥാനമാക്കി വാര്‍ത്ത പ്രസിദ്ദീകരിച്ച മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പത്രാധിപന്മാരെയും തെറ്റ് തിരുത്തുവാന്‍ അഭ്യര്‍ത്ഥിച്ച് ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നു. അവരും ആ തെറ്റ് ഉടന്‍ തിരുത്തുമെന്ന് കരുതുന്നു. ദയവ് ചെയ്ത് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അപേക്ഷിക്കുന്നു. പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നത് പോലെ മറ്റൊരു വ്യക്തിക്കും ഈ സിനിമയുടെ നിര്‍മ്മാണത്തില്‍ പങ്കാളിത്തമില്ല.

Related Stories

No stories found.
logo
The Cue
www.thecue.in