മീടൂ മൂവ്‌മെന്റിന്റെ ഭാഗമായി പിന്മാറിയ ചിത്രം വീണ്ടും ചെയ്യാന്‍ ആമിര്‍ ഖാന്‍; ആരോപണവിധേയനായ സംവിധായകന്റെ ചിത്രത്തില്‍ നായകന്‍ 

മീടൂ മൂവ്‌മെന്റിന്റെ ഭാഗമായി പിന്മാറിയ ചിത്രം വീണ്ടും ചെയ്യാന്‍ ആമിര്‍ ഖാന്‍; ആരോപണവിധേയനായ സംവിധായകന്റെ ചിത്രത്തില്‍ നായകന്‍ 

മീടൂ ആരോപണവിധേയനായ സംവിധായകന്റെ ചിത്രത്തില്‍ നിന്ന് പിന്മാറിയ തീരുമാനം തിരുത്തി ബോളിവുഡ് താരം ആമിര്‍ ഖാന്‍. ടി സീരീസ് സ്ഥാപകനായ ഗുല്‍ഷന്‍ കുമാറിന്റെ ജീവിതം ആസ്പദമാക്കി സുഭാഷ് കപൂര്‍ സംവിധാനം ചെയ്യാനിരുന്ന ‘മൊഗുള്‍’ എന്ന ചിത്രത്തിലാണ് ആമിര്‍ തിരിച്ചെത്തിയത്. ചിത്രം നിര്‍മിക്കുന്നതും നായകവേഷം ചെയ്യുന്നതും ആമിറാണ്.

ബോളിവുഡ് അഭിനേത്രിയുടെ പരാതിയില്‍ 2014ല്‍ പൊലീസ് ലൈംഗിക പീഡനത്തിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും സുഭാഷ് കപൂറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംവിധായകന്റെ കുറ്റസമ്മതം നടി ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ജാമ്യത്തിലിറങ്ങിയ സംവിധായകന്‍ അക്ഷയ് കുമാര്‍ നായകനായ ‘ജോളി എല്‍എല്‍ബി’,, അടക്കം മൂന്ന് ചിത്രങ്ങള്‍ ചെയ്തു.

കഴിഞ്ഞ വര്‍ഷം രാജ്യത്ത് മീടൂ മൂവ്‌മെന്റ് അലയടിച്ചപ്പോള്‍ ബോളിവുഡിലെ പല പ്രമുഖ നിര്‍മാണ കമ്പനികളും ആരോപണവിധേയവരായവര്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ല എന്ന് നടപടിയെടുത്തിരുന്നു. തുടര്‍ന്നാണ് സുഭാഷ് കപൂറിന്റെ വിഷയം ചര്‍ച്ചയായതും ചിത്രത്തില്‍ നിന്ന് ആമിര്‍ പിന്മാറിയതും. ആമിറായിരുന്നു ചിത്രം നിര്‍മിക്കാനിരുന്നത്.

ആമിറിന്റെ നടപടിക്ക് പിന്നാലെ മറ്റ് നിര്‍മാണ കമ്പനികളും സുഭാഷ് കപൂറിനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ തന്റെ നടപടി കാരണം മറ്റൊരാളുടെ തൊഴില്‍ തടസപ്പെട്ടത് പിന്നീട് തന്നെ കുഴപ്പത്തിലാക്കിയെന്ന് ആമിര്‍ പറഞ്ഞു. പിന്നീട് ഇതേ കാരണം ചൂണ്ടിക്കാട്ടി തന്നെ ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഡയറക്ടേഴ്‌സ് അസോസിയേഷന്റെ കത്തും ലഭിച്ചു. അവര്‍ തീരുമാനം പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ടുവെന്നും ആമിര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

പിന്നീട് സുഭാഷ് കപൂറിനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള കുറച്ച് സ്ത്രീകളോട് സംസാരിച്ചു. ആരും അയാളെക്കുറിച്ച് മോശമായി പ്രതികിരിച്ചില്ലെന്ന് മാത്രമല്ല പ്രകീര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ അത് കൊണ്ട് മാത്രം സുഭാഷ് കപൂര്‍ പരാതി നല്‍കിയ സ്ത്രീയോട് മോശമായി പെരുമാറിയില്ലെന്ന് കരുതുന്നില്ലെന്നും ആമിര്‍ പറഞ്ഞു. പക്ഷേ ആ സ്ത്രീകള്‍ പറഞ്ഞ വാക്കുകള്‍ ഒരു ആശ്വാസം നല്‍കിയെന്നും തുടര്‍ന്നാണ് ചിത്രം ചെയ്യാന്‍ വീണ്ടും തീരുമാനിച്ചതെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ ഇപ്പോഴും മീടൂ മൂവ്‌മെന്റിനെ പിന്തുണക്കുന്നതായും ആമിര്‍ പറഞ്ഞു. സ്ത്രീകള്‍ അവരുടെ പരാതികള്‍ ഇന്റേര്‍ണല്‍ കംപ്ലയിന്റ് കമ്മിറ്റിയെ അറിയിക്കണം. എല്ലാ ലൈംഗികപീഡനാരോപണങ്ങളും അന്വേഷിക്കപ്പെടുകയും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും വേണമെന്നും ആമിര്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in