സൂര്യ പുറത്ത് നയന്‍താരയില്ല, രജിനിയും അജിത്തും വിജയ്‌യും ഒന്നാംനിര, തമിഴ് തിയറ്ററുടമകളുടെ ഗ്രേഡിംഗ്

സൂര്യ പുറത്ത് നയന്‍താരയില്ല, രജിനിയും അജിത്തും വിജയ്‌യും ഒന്നാംനിര, തമിഴ് തിയറ്ററുടമകളുടെ ഗ്രേഡിംഗ്

വാണിജ്യമൂല്യത്തിന് അനുസരിച്ച് താരങ്ങളെ തരംതിരിച്ച് തമിഴ്‌നാട്ടിലെ തിയറ്ററുടമകള്‍. തമിഴ്‌നാട് തിയറ്റര്‍ ആന്‍ഡ് മള്‍ട്ടിപ്ലെക്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ആണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്കൊപ്പം ഗ്രേഡിംഗ് പുതുക്കിനിശ്ചയിച്ചത്.

വരുമാനവിഹിതം പങ്കുവയ്ക്കുന്നതിനാണ് താരങ്ങളെ വിപണിമൂല്യം പരിഗണിച്ച് തിയറ്ററുടമകള്‍ തരംതിരിച്ചിരിക്കുന്നത്. ഇത് പ്രകാരം രജിനികാന്ത്, അജിത്ത്, വിജയ് എന്നിവരാണ് ഒന്നാം നിരയില്‍. ഇവരുടെ സിനിമകള്‍ക്ക് എ സെന്ററുകളില്‍ ലാഭവിഹിതം 60:40 അനുപാതത്തില്‍ ആയിരിക്കും. മറ്റ് സെന്ററുകളില്‍ 65:35 ആണ് ലാഭവിഹിതത്തിന്റെ അനുപാതം. രണ്ടാമത്തെ ആഴ്ച മുതല്‍ എ ഗ്രേഡ് താരങ്ങള്‍ക്ക് എ സെന്ററില്‍ 55:45 ആണ് അനുപാതം. സൂപ്പര്‍താരം സൂര്യ തിയറ്ററുടമകളുടെ പട്ടികയില്‍ രണ്ടാം നിരയിലാണ്. സൂര്യയെക്കൂടാതെ ജയം രവി, ധനുഷ്, സിമ്പു, ശിവകാര്‍ത്തികേയന്‍, വിജയ് സേതുപതി എന്നിവരാണ് രണ്ടാം നിരയില്‍. ആദ്യ ആഴ്ച 55:35 എ സെന്ററുകളില്‍ ഇവരുടെ സിനിമയ്ക്ക് ലഭിക്കും. മറ്റ് സെന്ററുകളില്‍ വിഹിതം അറുപത് ആയിരിക്കും. മറ്റ് താരങ്ങളിലാണ് തമിഴിന്റെ ലേഡി സൂപ്പര്‍താരമായ നയന്‍താര, വിക്രം, വിശാല്‍ എന്നിവര്‍ ഉള്‍പ്പെടുക.

സിനിമയുടെ ഇനീഷ്യല്‍ ഹൈപ്പ്, സിനിമയുടെ സ്വഭാവം എന്നിവ പരിഗണിച്ച് കൃത്യമായ ഘടനയോ വ്യവസ്ഥയോ ഇല്ലാതെയായിരുന്നു മുമ്പ് സിനിമകളുടെ ലാഭവിഹിതം പങ്കിട്ടിരുന്നത്. ഇത് മാറ്റാനാണ് ഗ്രേഡിംഗ് എന്നാണ് അസോസിയേഷന്റെ വിശദീകരണം. മുന്‍നിര താരങ്ങളുടെ സിനിമയ്ക്ക് മത്സരസ്വഭാവം മുന്‍നിര്‍ത്തി 70 ശതമാനം വരെ ലാഭവിഹിതം നല്‍കേണ്ടി വന്നത് തിരിച്ചടിയായെന്നും ഇവര്‍ വിലയിരുത്തുന്നു.

അതേസമയം താരങ്ങളെ തരംതിരിച്ചുള്ള പട്ടിക അസോസിയേഷന്‍ അംഗങ്ങളില്‍ നിന്ന് ലീക്ക് ആയതാണെന്നാണ് അറിയുന്നത്. ഗ്രേഡിംഗ് സംബന്ധിച്ച് വിശദീകരണത്തിന് സംഘടന തയ്യാറായിട്ടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in