കൊവിഡിനിടെ മലയാള സിനിമക്ക് രാജ്യാന്തര തിളക്കം, 'ബിരിയാണിയും', '1956 സെന്‍ട്രല്‍ ട്രാവന്‍കൂറും' മോസ്‌കോ മേളയില്‍

കൊവിഡിനിടെ മലയാള സിനിമക്ക് രാജ്യാന്തര തിളക്കം, 'ബിരിയാണിയും', '1956 സെന്‍ട്രല്‍ ട്രാവന്‍കൂറും' മോസ്‌കോ മേളയില്‍

ലോകത്തിലെ സുപ്രധാന ചലച്ചിത്രമേളകളിലൊന്നായ മോസ്‌കോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ രണ്ട് മലയാള ചിത്രങ്ങള്‍ ഇക്കുറി പ്രദര്‍ശിപ്പിക്കുന്നു. സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി, ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത 1956-സെന്‍ട്രല്‍ ട്രാവന്‍കൂര്‍ എന്നീ സിനിമകളാണ് ഒക്ടോബര്‍ ഒന്ന് മുതല്‍ എട്ട് വരെ നടക്കുന്ന മോസ്‌കോ ഫിലിം ഫെസ്റ്റിവലില്‍ സ്‌ക്രീന്‍ ചെയ്യുന്നത്. ഫിയാപ്ഫ് അംഗീകാരമുള്ള ലോകത്തെ പതിനഞ്ച് ഫിലിം ഫെസ്റ്റിവലുകളിലൊന്നാണ് മോസ്‌കോ ചലച്ചിത്രമേള.

മലയാള സ്വതന്ത്ര സിനിമാ ശ്രേണിയില്‍ നിന്നുള്ള പ്രധാനപ്പെട്ട രണ്ട് ചലച്ചിത്രകാരന്‍മാര്‍ ലോകത്തിലെ തിളക്കമുള്ള ഫിലിം ഫെസ്റ്റിവലില്‍ കൊവിഡ് കാലത്ത് സിനിമകളുമായി എത്തുന്നുവെന്നതും പ്രത്യേകതയാണ്. കൊവിഡും ലോക്ക് ഡൗണും മൂലം ചലച്ചിത്ര മേഖല സ്തംഭനാവസ്ഥയിലായിരിക്കെയാണ് മലയാളികളായ ചലച്ചിത്രകാരന്‍മാരുടെ രാജ്യാന്തര നേട്ടം.

കൊവിഡിനിടെ മലയാള സിനിമക്ക് രാജ്യാന്തര തിളക്കം, 'ബിരിയാണിയും', '1956 സെന്‍ട്രല്‍ ട്രാവന്‍കൂറും' മോസ്‌കോ മേളയില്‍
‘ബിരിയാണി’ക്ക് ബാംഗ്ലൂര്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്‌കാരം

മരണത്തിന്റെ സാമൂഹിക ആഖ്യാനം എന്ന് വിശേഷിപ്പിക്കാവുന്ന ശവം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സിനിമയില്‍ ഗംഭീര പരീക്ഷണം നടത്തിയ സംവിധായകനാണ് ഡോണ്‍ പാലത്തറ. സജിന്‍ ബാബുവിന്റെ ആദ്യ ചിത്രം 'അസ്തമയം വരെ ബംഗളൂരു ചലച്ചിത്രമേളയില്‍ മികച്ച ഇന്ത്യന്‍ സിനിമക്കുള്ള ചിത്രഭാരതി പുരസ്‌ക്കാരം നേടിയിരുന്നു. റോമിലെ ഏഷ്യാറ്റിക്ക ഫിലിം ഫെസ്റ്റിവലിലായിരുന്നു ബിരിയാണിയുടെ വേള്‍ഡ് പ്രിമിയര്‍. ഈ മേളയില്‍ മികച്ച സിനിമക്കുള്ള ''നെറ്റ് പാക്ക്'' അവാര്‍ഡ് ബിരിയാണി നേടിയിരുന്നു. ബിരിയാണി ടുലോസ് ഫിലിം ഫെസ്റ്റിവലിലും, റ്റിബ്റോന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും, ഇമാജിന്‍ ഫിലിം ഫെസ്റ്റിവലിലും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കടല്‍ തീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങള്‍ കാരണം നാട് വിടേണ്ടി വരികയും, അതിന് ശേഷമുള്ള അവരുടെ യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം.. കദീജയായി കനി കുസൃതിയും, ഉമ്മയായി ശൈലജ ജലയും, അഭിനയിക്കുന്നു. സുര്‍ജിത് ഗോപിനാഥ്, അനില്‍ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കല്‍ ജയചന്ദ്രന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി വരുന്നു.. ഡഅച ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചനയും, സംവിധാനവും സജിന്‍ ബാബുവും, ക്യാമറ കാര്‍ത്തിക് മുത്തുകുമാറും, എഡിറ്റിംഗ് അപ്പു ഭട്ടതിരിയും, മ്യൂസിക് ലിയോ ടോമും, ആര്‍ട്ട് നിതീഷ് ചന്ദ്ര ആചാര്യയും നിര്‍വഹിക്കുന്നു.

കേരളത്തിലെ ഭൂപരിഷ്‌കരണത്തി​ൻറ പശ്ചാത്തലത്തില്‍ ഇടുക്കിലേക്ക്​ ആദ്യകാലത്ത് കുടിയേറിയ ഒരുപറ്റം ആളുകളുടെ കഥയാണ് സിനിമ പറയുന്നത്. കോട്ടയം ജില്ലയിലെ ഉഴവൂരില്‍ നിന്നും വന്ന ഓനന്‍, കോര എന്നിവര്‍ ഏതാനും പരിചയക്കാരെ കൂട്ടി കാട്ടുപോത്തിനെ വേട്ടയാടുന്നതാണ് പശ്ചാത്തലം. ഇടുക്കിയിലും തമിഴ്‌നാട്ടിലുമായിട്ടായിരുന്നു ചിത്രീകരണം. ആസിഫ് യോഗി, ജെയ്ന്‍ ആന്‍ഡ്രൂസ്, ഷോണ്‍ റോമി, കനി കുസൃതി, കൃഷ്ണന്‍ ബാലകൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്​. 22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ തുടങ്ങിയ സിനിമകളുടെ രചയിതാവായ അഭിലാഷ്​ എസ്​. കുമാർ നിർമിച്ചിരിക്കുന്ന ചിത്രത്തിന്​ വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നത്​ അലക്​സ്​ ജോസഫാണ്​. ബാസിൽ സി.ജെയാണ്​ സംഗീതം.

ഡോണ്‍ പാലത്തറയുടെ മൂന്നാമത്തെ ചിത്രമാണ് മധ്യതിരുവിതാംകൂര്‍. ക്രൗഡ് ഫണ്ടിംഗിലൂടെ നിര്‍മ്മിച്ച വിത്ത് ആണ് രണ്ടാമത്തെ സിനിമ.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in