'സര്‍ഗ്ഗാത്മക, വ്യക്തി സ്വാതന്ത്ര്യങ്ങള്‍ ഹനിക്കുന്നത് '; ഒ.ടി.ടികളെ നിയന്ത്രിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ സംവിധായകരും എഴുത്തുകാരും

'സര്‍ഗ്ഗാത്മക, വ്യക്തി സ്വാതന്ത്ര്യങ്ങള്‍ ഹനിക്കുന്നത് '; ഒ.ടി.ടികളെ നിയന്ത്രിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ സംവിധായകരും എഴുത്തുകാരും

ഒ.ടി.ടികളെ നിയന്ത്രിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സംവിധായകരും എഴുത്തുകാരും. സര്‍ഗ്ഗാത്മക, വ്യക്തി സ്വാതന്ത്ര്യങ്ങള്‍ ഹനിക്കുന്നതാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ നീക്കമെന്ന് ചലച്ചിത്ര പ്രവര്‍ത്തകരായ ഹന്‍സല്‍ മേത്ത, റീമ കഗ്തി, കരണ്‍ അന്‍ഷുമാന്‍, അലംകൃത ശ്രീവാസ്തവ തുടങ്ങിവയവര്‍ വ്യക്തമാക്കുന്നു. സെന്‍സറിംഗ് നീക്കത്തോട് യോജിക്കാനാകില്ലെന്ന് ഹന്‍സല്‍ മേത്ത പറഞ്ഞു. ലോകവേദിയില്‍ മത്സരിക്കുമ്പോള്‍ ഇന്ത്യന്‍ കണ്ടന്റ് നിര്‍മ്മാതാക്കളെ പിന്നോട്ടടിപ്പിക്കുന്ന തീരുമാനമാണിതെന്നായിരുന്നു റീമ കഗ്തിയുടെ പ്രതികരണം.

ഒരു ജനാധിപത്യ രാജ്യത്ത് മുതിര്‍ന്ന വ്യക്തിക്ക് താനിഷ്ടപ്പെടുന്നത് കാണാനുള്ള അവകാശമുണ്ടാകണമെന്ന് അലംകൃത ശ്രീവാസ്തവ പറഞ്ഞു. ഇപ്പോള്‍ A സര്‍ട്ടിഫിക്കറ്റ് തന്നെ നല്‍കുന്നത് സിനിമയുടെ പല ഭാഗങ്ങളും മുറിച്ചുനീക്കിയാണ്. മാധ്യമഭേദമില്ലാതെ സെന്‍സര്‍ഷിപ്പ് ഒഴിവാക്കപ്പെടണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഇഷ്ടമുള്ളവര്‍ കാണട്ടെ, താല്‍പ്പര്യമില്ലാത്തവര്‍ കാണാതിരിക്കട്ടെ. അതല്ലാതെ പിന്‍തിരിപ്പിന്‍ കാഴ്ചപ്പാട് നൂറുകോടിയാളുകളില്‍ അടിച്ചേല്‍പ്പിക്കരുതെന്നായിരുന്നു സംവിധായകന്‍ കരണ്‍ അന്‍ഷുമാന്റെ ട്വീറ്റ്. ഇത്തരമൊരു ഏകാധിപത്യ തീരുമാനം നടപ്പാക്കുന്നതിന് മുന്‍പ് എന്ത് ചര്‍ച്ചയാണ് നടന്നത്. തീരുമാനം നടപ്പാക്കാന്‍ ഒറ്റ വേദി മാത്രമാകുമ്പോള്‍ അപ്പീല്‍ എങ്ങനെയാണ് സാധ്യമാവുകയെന്നും അദ്ദേഹം ചോദിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പുറത്തുനിന്ന് ചുമത്തുന്ന കൃത്രിമമായ നിയന്ത്രണങ്ങളില്ലാതെ ഒരാള്‍ക്ക് കഥയാവശ്യപ്പെടുന്ന രീതിയില്‍ അത്‌ പറയാമെന്നതാണ് ഒ.ടി.ടി കള്‍ കൊണ്ടുണ്ടായിരുന്ന നേട്ടമെന്ന് കണ്ടന്റ് ക്രിയേറ്ററായ ഡാനിഷ് അസ്ലം പ്രതികരിച്ചു. സ്വയം നിയന്ത്രണം നടപ്പാക്കുന്ന തരത്തില്‍ മതി ക്രമീകരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി ആശയവിനിമയം നടത്തുമെന്നായിരുന്നു എംഎക്‌സ് പ്ലെയര്‍ സിഇഒ കരണ്‍ ബേദിയുടെ വാക്കുകള്‍.ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ് അടക്കുള്ള ഓണ്‍ലൈന്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ സംപ്രേഷണം ചെയ്യുന്ന സിനിമകള്‍, വീഡിയോകള്‍, വാര്‍ത്തകള്‍, കറണ്ട് അഫയേഴ്‌സ് പ്രോഗ്രാമുകള്‍ തുടങ്ങിയവ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയുടെ നിരീക്ഷണത്തിന് കീഴിലാക്കിക്കൊണ്ടാണ്‌ ചൊവ്വാഴ്ച കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചത്. ഭരണഘടനയുടെ 77ാം ആര്‍ട്ടിക്കിളിലെ മൂന്നാം വകുപ്പ് പ്രകാരമാണ് ക്രമീകരണം ഏര്‍പ്പെടുത്തുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഫലത്തില്‍ ഓണ്‍ലൈന്‍ കണ്ടന്റുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇതിലൂടെ കേന്ദ്രത്തിന് അധികാരം കൈവരുകയാണ്. ഇത് ഉടന്‍ പ്രാബല്യത്തിലാകുമെന്ന് രാഷ്ട്രപതി ഒപ്പുവെച്ച വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Directors And Writers React To OTT Platforms Coming under I&B Ministry

Related Stories

No stories found.
logo
The Cue
www.thecue.in