എന്താണ് മീ ടൂ ?

എന്താണ് മീ ടൂ ?

എന്താണ് മീ ടൂ ? 2006 ല്‍ സമൂഹ മാധ്യമമായ മൈ സ്പേസിലൂടെ തുടങ്ങിയ ഒരു സോഷ്യല്‍ മൂവ്മെന്റ് ആണ് മീ ടൂ. ഏതെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമം നേരിടുന്നവരുമായി ഒന്നിച്ചു നില്‍ക്കാനും, അവരെ എംപവര്‍ ചെയ്യാനുമായി അമേരിക്കന്‍ ആക്ടിവിസ്റ് ആയ ടറാണാ ബുര്‍കെ തുടങ്ങിയ മൂവ്മെന്റ് ആണിത്.

പള്‍പ്പ് ഫിക്ഷന്‍, ഷേക്‌സ്പിയര്‍ ഇന്‍ ലവ് എന്നീ സിനിമകള്‍ പ്രൊഡ്യൂസ് ചെയ്ത പ്രശസ്ത പ്രൊഡക്ഷന്‍ കമ്പനി ആയ മിറാമാക്ക്സിന്റെ കോ ഫൗണ്ടറായ ഹാര്‍വീ വൈന്‍സ്റ്റീന് എതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ ആരോപണങ്ങളിലൂടെയാണ് ഈ മൂവ്മെന്റ് കൂടുതല്‍ ആളുകളിലേക്ക് എത്തുന്നത്. ജോലിസ്ഥലങ്ങളില്‍ മാത്രം എത്രത്തോളം പേരാണ് ഇത്തരം അതിക്രമങ്ങളും പീഡനങ്ങളും അനുഭവിച്ചിരിക്കുന്നത് എന്ന് ആളുകളെ ബോധവാന്മാരാക്കാനും കൂടിയാണ് അന്ന് അമേരിക്കയില്‍ ഒരുപാട് സ്ത്രീകള്‍ ഇത് ഏറ്റെടുക്കുന്ന സാഹചര്യം ഉണ്ടായത്.

2017 ല്‍ ടറാണാ ബുര്‍കെ തുടങ്ങിയ മീടൂ മൂവ്മെന്റിന്റെ സ്വാധീനം, അതിലൂടെ സ്ത്രീകള്‍ക്ക് കിട്ടിയ എംപവര്‍മെന്റ് അധികം വൈകാതെ തന്നെ ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിയിലും പ്രകടമായി. ഇന്ത്യന്‍ സ്ത്രീകളില്‍ മീ ടൂ മൂവ്മെന്റ് ഒരു ചലനം സൃഷ്ടിക്കുന്നത് തനുശ്രീ ദത്ത നടന്‍ നാനാ പട്നേക്കറിനെതിരെ ശബ്ദം ഉയര്‍ത്തിയപ്പോഴായിരുന്നു. ഇത് ഇന്ത്യന്‍ വനിതകള്‍ക്കിടയില്‍ ഒരു ഡോമിനോ എഫക്ട് ഉണ്ടാക്കി.

2018 ല്‍ ഫാന്റം ഫിലിംസില്‍ മുന്‍പ് ജോലി ചെയ്തിരുന്ന ഒരു സ്ത്രീ സംവിധായകനായ വികാസ് ബാലിനെതിരെ മീ ടൂ ആരോപണം ഉയര്‍ത്തി. ശേഷം കങ്കണ റണാവത്തും സമാനമായ അനുഭവങ്ങള്‍ ഉണ്ടായി എന്ന് വെളിപ്പെടുത്തുക ഉണ്ടായി. ഫാന്റം ഫിലിംസ് പിരിച്ചുവിടുന്നതിനും അത് കാരണമായി. 2018 ല്‍ തന്നെ സാജിദ് ഖാനെതിരെ സലോനി ചോപ്ര ലൈംഗികാതിക്രമ ആരോപണം ഉയര്‍ത്തിയ സാഹചര്യത്തില്‍, ഹൗസ് ഫുള്‍ 4 ന്റെ സംവിധായക സ്ഥാനത്തു നിന്ന് തന്നെ സാജിദ് ഖാന്‍ ന് പിന്മാറേണ്ടി വന്നു.

ടൈംസ് ഓഫ് ഇന്ത്യയുടെ റസിഡന്റ് എഡിറ്റര്‍ ആയിരുന്ന കെ ആര്‍ ശ്രീനിവാസ്, ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പൊളിറ്റിക്കല്‍ എഡിറ്റര്‍ ആയ പ്രശാന്ത് ജാ എന്നിവര്‍ക്കെതിരെയും മീ ടൂ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു. 2019 ല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജന്‍ ഗോഗോയ്, കേന്ദ്ര വിദേശകാര്യ മന്ത്രിയായിരുന്ന എം ജെ അക്ബര്‍ എന്നിവര്‍ക്കെതിരെയും തുറന്നുപറച്ചിലുകളുണ്ടായി.

ആളുകള്‍ അവരുടെ ജോലിസ്ഥലത്ത്, ഏതെങ്കിലും തരത്തിലുള്ള ചൂഷണമോ, ലൈംഗികാതിക്രമണമോ നേരിടുകയാണെങ്കില്‍ അതിനെ കുറിച്ച് തുറന്നു പറച്ചില്‍ നടത്താനുള്ള ഒരു ഇടം നല്‍കുകയായിരുന്നു മീ ടൂ മൂവ്മെന്റിന്റെ ഉദ്ദേശം. അത്തരത്തില്‍ ഒരു സ്പേസ് അതിക്രമങ്ങള്‍ക്കു ഇരയാവുന്നവര്‍ക്കു നല്‍കുന്ന ധൈര്യം ചെറുതല്ല. ഇന്ന് പുറത്തു വരുന്ന പല ആരോപണങ്ങളെയും ആളുകള്‍ അവരുടെ സദാചാരകണ്ണുകള്‍ കൊണ്ട് വലിച്ചു കീറാന്‍ തയ്യാറാവാറുണ്ട്.

സൗത്ത് ഇന്ത്യയില്‍ മീ ടൂ മൂവ്മെന്റ് ആളിപടരുന്നത്, കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉയര്‍ന്നപ്പോഴായിരുന്നു. ഇന്‍ഡസ്ട്രയിലെ ഒരുപാട് സ്ത്രീകള്‍ അനോണിമസായി വെളിപ്പെടുത്തലുകള്‍ നടത്തിയപ്പോള്‍, സിങ്ങര്‍ ആയ ചിന്മയി ശ്രീപാദ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വൈരമുത്തുവില്‍ നിന്ന് നേരിട്ട അതിക്രമങ്ങളെ കുറിച്ച് തുറന്ന് പറയാന്‍ തയ്യാറായി.

വൈരമുത്തു ഈ ആരോപണങ്ങളെ എല്ലാം നിഷേധിക്കുകയും, വസ്തുതയില്ലാത്തവയാണെന്നു പറഞ്ഞു തള്ളുകയും ചെയ്തപ്പോള്‍, താന്‍ നേരിടേണ്ടി വന്ന ദുരനുഭവം തുറന്ന് പറഞ്ഞ ചിന്മയി നേരിട്ടത് പരസ്യമായ സ്ലട് ഷെമിങ്ങും ഹരാസ്സ്മെന്റും ആണ്. മാത്രമല്ല അവര്‍ക്കു സിനിമകളിലേക്ക് അവസരങ്ങളും നഷ്ട്ടമായി. വൈരമുത്തു ആകട്ടെ ഇന്നും ഇന്ടസ്ട്രിക്ക് പ്രിയങ്കരന്‍.

മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ മീ ടൂ മൂവ്മെന്റ് എന്ന ടാഗില്‍ അല്ലെങ്കിലും ഇത്തരം ഒരു ശക്തമായ തുറന്നു പറച്ചില്‍ നടത്തിയതു കെ പി എ സി ലളിതയാണ്. അടൂര്‍ ഭാസി തന്നെ ഒരുപാട് വേദനിപ്പിച്ചിരുന്നെന്നും, അദ്ദേഹത്തിന്റെ ലൈംഗിക താല്‍പ്പര്യത്തിന് വഴങ്ങാത്തതുകൊണ്ട് മാത്രം ഒരുപാട് സിനിമകളില്‍ നിന്ന് തന്നെ ഒഴിവാക്കിയിരുന്നു എന്നും ഒരു ചാനലിന് കൊടുത്ത അഭിമുഖത്തില്‍ അവര്‍ വെളിപ്പെടുത്തി. അടൂര്‍ ഭാസി മരിച്ച് ഒരുപാടു കാലം കഴിഞ്ഞിട്ടാണെങ്കില്‍ പോലും വലിയൊരു വെളിപ്പെടുത്തലായിരുന്നു അത്. പിന്നീട് നടന്‍ മുകേഷിനെതിരെയും അലന്സിയറിനെതിരെയും മീടൂ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

2021ല്‍ മലയാളം റാപ്പര്‍ വേടന് എതിരെയും മീ ടൂ ആരോപണം ഉണ്ടായി. ഈ വര്‍ഷം കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടയില്‍ യൂട്യൂബര്‍ ശ്രീകാന്ത് വെട്ടിയാര്‍, കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ് സുജീഷ് പി എസ്, സംവിധായകനായ ലിജു കൃഷ്ണ, എന്നിവര്‍ റേപ്പ് ചെയ്തതായി വിവിധ സ്ത്രീകളുടെ വെളിപ്പെടുത്തലുകളുണ്ടായി. ഇതില്‍ പൊലീസ് കേസെടുക്കുകയും അന്വേഷണം നടന്നുകൊണ്ടിരിക്കുകയുമാണ്.

താന്‍ നേരിട്ട ഒരു ദുരനുഭവത്തെ കുറിച്ചുള്ള തുറന്ന് പറയുക എന്നത് ഒട്ടും എളുപ്പമല്ല. എന്തുകൊണ്ട് അതിജീവിത അപ്പോള്‍ പ്രതികരിച്ചില്ല, എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല എന്നീ പതിവ് ചോദ്യങ്ങള്‍ ചോദിച്ച് ഈ തുറന്നു പറച്ചില്‍ നടത്തിയവരെ കുറ്റപ്പെടുത്തലാണ് പൊതുസ്വഭാവം. എന്നാല്‍ തങ്ങള്‍ നേരിട്ട ചൂഷണങ്ങള്‍ തുറന്നുപറയാന്‍ ഒരു സമയകാലയളവോ എക്സ്പൈറി ഡേറ്റോ ഇല്ലെന്ന് മനസിലാക്കുക. അത് ഓരോ വ്യക്തിയുടെയും ചോയ്സാണ്, ആര്‍ക്കും, എപ്പോഴും, അവര്‍ക്ക് കംഫേര്‍ടേബിള്‍ ആണെങ്കില്‍ അവരുടെ അനുഭവം പങ്കുവെക്കാന്‍ മീടൂവിലൂടെ സാധിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in