എന്നെ കൗണ്ടർ മണി എന്ന് വിളിക്കുമായിരുന്നു; സുഹൃത്തുക്കളുടെ കൗണ്ടർ ഡയലോഗാണ് സിനിമയിൽ സംഭാഷണങ്ങൾ ആയത്; സിദ്ദിഖ് -ലാൽ

എന്നെ  കൗണ്ടർ മണി എന്ന് വിളിക്കുമായിരുന്നു; സുഹൃത്തുക്കളുടെ കൗണ്ടർ ഡയലോഗാണ് സിനിമയിൽ സംഭാഷണങ്ങൾ ആയത്; സിദ്ദിഖ് -ലാൽ

മലയാളികൾ എക്കാലവും ആസ്വദിച്ച ഒരു തമാശ ചിത്രമാണ് റാംജിറാവ് സ്പീക്കിങ്ങ്. ഈ സിനിമയോടെയാണ് സിദ്ദിഖ്-ലാൽ എന്ന സം‌വിധാനകൂട്ടുകെട്ട് മലയാള സിനിമയിൽ വഴിത്തിരിവ് തന്നെ സൃഷ്ടിച്ചത്. സിനിമയിലെ 'കമ്പിളിപുതപ്പ്' 'ഒരു തോക്കു കിട്ടിയിട്ടുണ്ട്' എന്ന ഡയലോഗുകളൊക്കെ മലയാളികൾ ഇപ്പോഴും ആസ്വദിച്ച് കാണുകയും അവരുടെ നിത്യ ജീവിതത്തിൽ പ്രയോഗിക്കുകയും ചെയ്യുന്നു. സിനിമയിലെ പ്രശസ്തമായ ഈ ഡയലോഗുകൾ വന്ന വഴിയെക്കുറിച്ച് സിദ്ദിഖ്-ലാൽ മനസ്സ് തുറന്നു. ക്ലബ് ഹൗസില്‍ റാംജിറാവ് സ്പീക്കിംഗ് എന്ന പരിപാടിയിലാണ് സിദ്ദീഖും ലാലും പങ്കെടുത്ത് കൊണ്ട് സിനിമാ അനുഭവങ്ങൾ പങ്കുവെച്ചത്.

നമ്മൾ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന തമാശകൾ ആണ് പോളിഷ് ചെയ്ത് സിനിമാറ്റിക് ആക്കിയതെന്ന് സംവിധായകൻ സിദ്ദിഖ് പറഞ്ഞു . ഞങ്ങൾ സംസാരിക്കുന്നത് പോലെയാണ് ഞങ്ങളുടെ സിനിമകളിലെ കഥാപാത്രങ്ങളും സംസാരിക്കുന്നത്. ആ കാലഘട്ടത്തിലെ സിനിമകളിൽ സാഹിത്യം കലർന്ന രീതിയിലായിരുന്നു സംഭാഷണം എഴുതിയിരുന്നത്. 'ഒരക്ഷരം മിണ്ടരുത് എന്ന് പറയുമ്പോൾ ഒരക്ഷരമോ ഏതക്ഷരം' എന്നായിരിക്കും നമ്മുടെ സിനിമകളിലെ സംഭാഷണം. പക്ഷെ കാലങ്ങൾ കഴിഞ്ഞാലും ഈ സംഭാഷണങ്ങൾ ഒക്കെ ആളുകൾ പറയുമെന്ന് നമ്മൾ കരുതിയിരുന്നില്ല. ഞങ്ങളുടെ തമാശകളുടെ ചെറിയ ഒരു ശതമാനം മാത്രമേ സിനിമകളിൽ വന്നിട്ടുള്ളവെന്നും അദ്ദേഹം പറഞ്ഞു.

പുല്ലേപ്പടി എന്ന ഭാഗത്തെ നമ്മുടെ സുഹൃത്തുക്കൾ എന്ത് പറഞ്ഞാലും കൗണ്ടർ അടിക്കും. എന്നെ കൗണ്ടർ മണി എന്നായിരുന്നു ആളുകൾ വിളിച്ച് കൊണ്ടിരുന്നതെന്ന് സംവിധായകൻ ലാലും പറഞ്ഞു. ആ സുഹൃത്തുക്കളിൽ നിന്നൊക്കെയാണ് സിനിമയിലെ സംഭാഷണങ്ങൾ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in