'രണ്ട് ഭാഗങ്ങളിലായി ഇറങ്ങുന്ന അന്താരാഷ്ട്ര സിനിമയായിരിക്കും വാരിയംകുന്നന്‍': തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്

'രണ്ട് ഭാഗങ്ങളിലായി ഇറങ്ങുന്ന അന്താരാഷ്ട്ര സിനിമയായിരിക്കും വാരിയംകുന്നന്‍': തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്

മലബാര്‍ കലാപ നായകനായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ കുറിച്ചുള്ള 'വാരിയംകുന്നന്‍' അന്താരാഷ്ട്ര സിനിമയായിരിക്കുമെന്ന് തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്. ചിത്രം രണ്ട് ഭാഗങ്ങളിലായി അന്താരാഷ്ട്ര ശ്രദ്ധ ലഭിക്കുന്ന രീതിയില്‍ സിനിമ ഒരുക്കാനുള്ള ശ്രമത്തിലാണെന്നും റമീസ് ദ ക്യു അഭിമുഖത്തില്‍ പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിര്‍മ്മാതാക്കളായ കോമ്പസ് മൂവീസായിരിക്കും പ്രഖ്യാപനങ്ങള്‍ നടത്തുക. സിനിമ പുറത്തിറക്കാനുള്ള എല്ലാ ശ്രമങ്ങളും നിര്‍മ്മാതാക്കള്‍ നടത്തുന്നുണ്ടെന്നും റമീസ്.

സുല്‍ത്താന്‍ വാരിയംകുന്നന്‍ എന്ന പുസ്തകം എഴുതുമെന്ന് കരുതിയിരുന്നില്ല. സിനിമയായിരുന്നു ആദ്യ ആലോചന. അതിന്റെ ചര്‍ച്ചകള്‍ക്കിടയിലാണ് ശേഖരിച്ച റഫറന്‍സുകള്‍ പുസ്തകമാക്കിക്കൂടെയെന്ന് സുഹൃത്തുക്കള്‍ പറയുന്നത്. അങ്ങനെയാണ് സിനിമയുടെ കൂടെ പുസ്തകവും പുറത്തിറക്കാമെന്ന് വിചാരിച്ചത്. സിനിമയുടെ ആധികാരികത ഉറപ്പുവരുത്താനാണ് പുസ്തകമാക്കിയതെന്നും റമീസ് അഭിപ്രായപ്പെട്ടു.

റമീസ് മുഹമ്മദിന്റെ വാക്കുകള്‍:

'റിസേര്‍ച്ചിന്റെ ഒരു ഘട്ടം എത്തിയപ്പോള്‍ എന്റെ ഉള്ളിലെ ഒരു ഭയങ്കരമായ ആഗ്രഹം ഇത് ലോകത്തെ അറിയിക്കണമെന്നതായിരുന്നു. എനിക്ക് അന്ന് സിനിമയില്‍ ആരെയും പരിചയമില്ല. പിന്നീട് കുറച്ച് ആളുകളെ പരിചയപ്പെട്ട് തുടങ്ങി. ഞങ്ങള്‍ ഷോട്ട് ഫിലിം എടുത്തത് പോലും ഇത് സിനിമയാക്കാന്‍ വേണ്ടിയാണ്. അങ്ങനെയാണ് ഒരു ഘട്ടത്തില്‍ ഹര്‍ഷദിക്കയെ പരിചയപ്പെടുന്നത്. ഹര്‍ഷദിക്കയുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് ഇത് സിനിമയാക്കമെന്ന് തീരുമാനിക്കുന്നത്. അന്നും എനിക്ക് പുസ്തകം എഴുതാന്‍ കഴിയുമെന്നോ എഴുതാന്‍ അറിയുമെന്നോ ഞാന്‍ വിചാരിച്ചിട്ടില്ല. സിനിമയായിരുന്നു ആദ്യത്തെ ആലോചന. സിനിമയുമായി മുന്നോട്ടുപോയ ചര്‍ച്ചകളില്‍ എപ്പോഴും അഭിപ്രായ വ്യത്യാസമുണ്ടാകും. അപ്പോള്‍ അന്ന് കമ്പ്യൂട്ടറില്‍ എഴുതിയ റഫറന്‍സുകള്‍ കാണിക്കും. അങ്ങനെയാണ് സുഹൃത്തുക്കള്‍ ഇത് ബുക്കായി പുറത്തിറക്കിക്കൂടെയെന്ന അഭിപ്രായം പങ്കുവെച്ചത്. സിനിമയുടെ കൂടെ പുസ്തകം പുറത്തിറക്കാമെന്ന് വിചാരിച്ചു. സിനിമ കണ്ട ആളുകള്‍ക്ക് ഇത് വന്യമായ ഭാവനയില്‍ നിന്നാണെന്ന് സംശയം തോന്നിയാല്‍ പുസ്തകം കാണിക്കും. ആധികാരികത ഉറപ്പുവരുത്താനാണ് പുസ്തകമാക്കിയത്. ദൈവത്തിന്റെ തീരുമാനം ആദ്യം പുസ്തകം പുറത്തിറങ്ങണമെന്നായിരുന്നു.

വാരിയംകുന്നന്‍ എന്ന സിനിമയുടെ തുടക്കം അന്‍വര്‍ റഷീദിലൂടെയാണ്. അന്ന് ഹര്‍ഷദിക്ക് അന്‍വര്‍ റഷീദിന്റെ ഒരു സിനിമയുടെ വര്‍ക്കിലായിരുന്നു. സിനിമയെ കുറിച്ച് സംസാരിച്ചപ്പോള്‍ അദ്ദേഹം വളരെ തത്പരനായിരുന്നു. വിക്രമിന് വെച്ച് സിനിമ ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ സ്വപ്‌ന തുല്യമായ ഒരു രീതിയിലേക്ക് സിനിമ പോയിക്കൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് ട്രാന്‍സ് എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് അന്‍വര്‍ റഷീദ് സിനിമ പെട്ടന്ന് ചെയ്യാനാവില്ലെന്ന് പറയുന്നത്. വലിയൊരു ഇടവേളയാണ് അദ്ദേഹം സിനിമ ചെയ്യാനായി ചോദിച്ചത്. അങ്ങനൊണ് സിനിമ ആഷിക്ക് അബുവിലേക്ക് എത്തുന്നത്.

ആഷിക്ക് അബു സിനിമയില്‍ നിന്ന് പിന്‍മാറിയതിന് ശേഷം സിനിമയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളെല്ലാം ഇനി നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിക്കുമെന്ന് ഞങ്ങള്‍ എല്ലാവരും കൂടി എടുത്ത തീരുമാനമായിരുന്നു. അതുകൊണ്ടാണ് സിനിമയെ പറ്റി ഒന്നും തന്നെ ഞാന്‍ എവിടേയും സംസാരിക്കാത്തത്. ഒരു കാര്യം മാത്രം ഞാന്‍ പറയാം. സിനിമയുടെ പണി നടക്കുന്നുണ്ട്. സിനിമ ഇറങ്ങും. അതിന് വേണ്ട എല്ലാ ശ്രമങ്ങളും സിനിമയുടെ പ്രൊഡക്ഷന്‍ ഹൗസ് നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. എന്തായാലും വാരിയംകുന്നന്‍ രണ്ട് ഭാഗങ്ങളിലായി അന്താരാഷ്ട്ര ശ്രദ്ധ കിട്ടുന്ന രീതിയില്‍ തന്നെ ചെയ്യാനുള്ള ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.'

Related Stories

No stories found.
logo
The Cue
www.thecue.in