ഇന്ധനവിലയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൊച്ചിയില്‍ സംഘടിപ്പിച്ച വഴിതടയല്‍ സമരവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്തവരെ തിരിച്ചറിഞ്ഞു. മുന്‍ കൊച്ചി മേയർ ടോണി ചമ്മണിയുടെ നേതൃത്വത്തില്‍ 8 പേര്‍ ചേര്‍ന്നാണ് ജോജുവിന്റെ വാഹനം തല്ലി തകര്‍ത്തത്. ജോജുവിനെ ഭീഷണിപ്പെടുത്തി അക്രമിച്ചു എന്നതിന്റെ പേരിലും പൊലീസ് കേസെടുത്തിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് ജോജു നല്‍കിയ കേസിലാണ് നിലവില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
വാഹനം തല്ലിതകര്‍ത്തതില്‍ കൂടുതലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. ആക്രമണത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ജോജുവിന് അയച്ച് കൊടുത്ത ശേഷം അവര്‍ തന്നെയാണോ അക്രമികള്‍ എന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് പ്രതി ചേര്‍ക്കല്‍ നടക്കുക. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിചേര്‍ക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം ഇന്ന് മുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ജോജുവിന് എതിരായി ഒരു തെളിവുകളും ഇല്ലെന്നും പൊലീസ് വ്യക്തമാക്കി.
നിലവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ മാത്രമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഏകദേശം 30 പേര്‍ക്കെതിരെയാണ് കേസ് എടത്തുരിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് മഹിള പ്രവര്‍ത്തകര്‍ ജോജുവിന് എതിരായി നല്‍കിയ പരാതിയില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇത് സംബന്ധിച്ച് ജോജുവിന്റെ മൊഴിയും പൊലീസ് എടുത്തിട്ടില്ല.