'ദുല്‍ഖര്‍ മുത്താണ്, പക്ഷെ നിയമം എല്ലാവര്‍ക്കും ബാധകം'; കുറുപ്പിന്റെ പ്രമോഷന്‍ വാഹനത്തിനെതിരെ മല്ലു ട്രാവലര്‍

'ദുല്‍ഖര്‍ മുത്താണ്, പക്ഷെ നിയമം എല്ലാവര്‍ക്കും ബാധകം'; കുറുപ്പിന്റെ പ്രമോഷന്‍ വാഹനത്തിനെതിരെ മല്ലു ട്രാവലര്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'കുറുപ്പിന്റെ' പ്രമോഷന്‍ വാഹനത്തിനെതിരെ വിമര്‍ശനവുമായി വ്‌ളോഗര്‍ മല്ലു ട്രാവലര്‍. സിനിമ പ്രമോഷന് വേണ്ടി കുറുപ്പിന്റെ സ്റ്റിക്കര്‍ ഒട്ടിച്ച വാഹനം ചൂണ്ടിക്കാട്ടിയാണ് മല്ലു ട്രാവലറിന്റെ വിമര്‍ശനം. സ്റ്റിക്കര്‍ ഒട്ടിച്ചതിന്റെ പേരില്‍ പിടിച്ചെടുത്ത മറ്റൊരു വാഹനം തുരുമ്പെടുക്കാന്‍ തുടങ്ങി. എന്നാല്‍ പ്രമോഷന് വേണ്ടി വാഹനത്തില്‍ സ്റ്റിക്കര്‍ ഒട്ടിക്കാമെന്നാണോ എന്നാണ് മല്ലു ട്രാവലറിന്റെ ചോദ്യം.

കുറുപ്പെന്ന സിനിമ അടിപൊളിയാണ്. ദുല്‍ഖര്‍ മുത്തുമാണ്. എന്നാല്‍ നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും മല്ലു ട്രാവലര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മല്ലു ട്രാവലറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

'അപ്പനു അടുപ്പിലും ആവാം,

ഈ കാണുന്ന വണ്ടി ലീഗല്‍ ആണൊ?

സ്റ്റിക്കര്‍ ഒട്ടിച്ചു എന്ന കാരണം കൊണ്ട് , ഒരു വണ്ടി പൊക്കി തുരുമ്പെടുക്കാന്‍ തുടങ്ങി, അപ്പൊ ഇതൊ? സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി മുഴുവന്‍ സ്റ്റിക്കര്‍ ഒട്ടിച്ച് നാട് മുഴുവന്‍ കറങ്ങുക. അപ്പൊ എന്താ എംവിഡി കേസ് എടുക്കാത്തെ? നിയമ പ്രകാരം പ്രൈവറ്റ് വാഹങ്ങളില്‍ ഇപ്രകാരം മുന്‍കൂട്ടി അനുവദം വാങ്ങിയിട്ടൊ ഫീസ് അടച്ചൊ സ്റ്റിക്കര്‍ ചെയ്യാന്‍ അനുവാദം ഇല്ലാ. എന്നാല്‍ ടാക്‌സി വാഹനങ്ങളില്‍ അനുവാദം ഉണ്ട്.

100 ശതമാനം ഇത് നിയമ വിരുദ്ധം ആണ. (ഇനി ഇത് നിയമപരമായി ചെയ്യാം എന്നാണെങ്കില്‍, അപ്പൊ ഇത് കണ്ട് ആള്‍ക്കാരുടെ ശ്രദ്ധ തിരിഞ്ഞ് ആക്‌സിഡന്റ് ആവില്ലെ, ആ പേരും പറഞ്ഞല്ലെ സ്റ്റിക്കറിനു ഫൈന്‍ അടിക്കുന്നത്, അതോ ഫീസ് അടച്ച സ്റ്റിക്കറിംഗ് ശ്രദ്ധ തിരിക്കില്ല എന്നാണൊ?) സിനിമ അടിപൊളി, DQ നമ്മുടെ മുത്തും ആണ്. പക്ഷെ നിയമം എല്ലാവര്‍ക്കും ബാധകം തന്നെ.'

നേരത്തെ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിന് ഇബുള്‍ജെറ്റിന്റെ ടെംപോ ട്രാവലറിന്റെ രജിസ്‌ട്രേഷന്‍ മോട്ടോര്‍വാഹന വകുപ്പ് റദ്ദാക്കിയിരുന്നു. വാഹനം മോഡിഫൈ ചെയ്തതിനെ കുറിച്ച് യൂട്യൂബേഴ്‌സ് ആയ എബിനും ലിബിനും എംവിഡി കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തു. എന്നാല്‍ മോഡിഫൈ ചെയ്ത വിഷയത്തില്‍ ഇവര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു എംവിഡിയുടെ പ്രതികരണം. അതിനാല്‍ ആറ് മാസത്തേക്ക് രജിസ്‌ട്രേഷന്‍ റദ്ദാക്കുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in