ദുല്‍ഖറിന്റെ കമ്പനിയോട് വഞ്ചന, 50 ശതമാനത്തിലധികം ആളെ കയറ്റി; തിയറ്ററുകള്‍ക്കെതിരെ ഫിയോക്

ദുല്‍ഖറിന്റെ കമ്പനിയോട് വഞ്ചന, 50 ശതമാനത്തിലധികം ആളെ കയറ്റി; തിയറ്ററുകള്‍ക്കെതിരെ ഫിയോക്

കൊവിഡ് പ്രതിസന്ധിയിലായിരുന്ന തിയറ്ററുകളെ സജീവമാക്കിയ ചിത്രമാണ് ദുല്‍ഖറിന്റെ കുറുപ്പ്. പുറത്തിറങ്ങി നാല് ദിവസം കൊണ്ടായിരുന്നു ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചത്. ഇതിനിടെ തിയറ്ററുകള്‍ ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയോട് വഞ്ചനകാണിച്ചുവെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഫിയോക്.

50 ശതമാനം സീറ്റിങ് കപ്പാസിറ്റിയില്‍ പ്രദര്‍ശനം നടത്താനാണ് സര്‍ക്കാറിന്റെ അനുമതിയെങ്കിലും ഇതിന് വിരുദ്ധമായി പല തിയറ്ററുകളിലും കൂടുതല്‍ ആളുകളുമായി പ്രദര്‍ശനം നടത്തിയെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളുടെ പക്കല്‍ നിന്ന് പരാതി ലഭിച്ചതായി ഫിയോക് അറിയിച്ചു. കൂടുതല്‍ ആളുകളെ കയറ്റിയ തിയറ്ററുകള്‍ കളക്ഷന്‍ റെക്കോര്‍ഡുകളില്‍ ഇത് കാട്ടിയിട്ടില്ല. ഒരു സിനിമയും റിലീസ് ചെയ്യാന്‍ ധൈര്യപ്പെടാത്ത സമയത്ത് എല്ലാ തിയറ്ററുകളിലും പടം തന്ന് സഹായിച്ചവരോട് വലിയ വഞ്ചനയാണ് തിയറ്ററുകളുടെ ഭാഗത്തുനിന്നുണ്ടായതെന്നും സംഘടനാഭാരവാഹികള്‍ പറയുന്നു.

പരാതിയിന്മേല്‍ നടപടി എന്ന നിലയില്‍ തിയറ്ററുകളോട് കളക്ഷന്‍ ഡീറ്റെയില്‍സ് നിര്‍മ്മാതാക്കള്‍ക്ക് നല്‍കണം എന്നും, സിസിടിവി ഫൂട്ടേജ് ആവശ്യപ്പെടുമ്പോല്‍ നല്‍കണമെന്നും ഔദ്യോഗിക കുറിപ്പിലൂടെ തിയറ്റര്‍ ഉടമകളോട് സംഘടന നിര്‍ദേശിച്ചു.

പടം ഓരോ ഷോ ക്ലോസ് ചെയ്ത് കഴിയുമ്പോഴും നിര്‍മ്മാതാക്കള്‍ തരുന്ന നമ്പറിലേക്ക് കളക്ഷന്‍ വിവരങ്ങള്‍ അയച്ചു നല്‍കണമെന്നും നിര്‍ദേശമുണ്ട്. നിര്‍മ്മാതാക്കള്‍ക്ക് തിയറ്ററുകളില്‍ വിശ്വാസം ഉണ്ടാകേണ്ടതിനും സിനിമാ വ്യവസായത്തിന്റെ നിലനില്‍പ്പിനും വേണ്ടി എല്ലാ തിയറ്ററുകളും ഇക്കാര്യത്തില്‍ സഹരിക്കണമെന്നും കുറിപ്പിലുണ്ട്.

1500 തിയറ്ററുകളിലായി നവംബര്‍ 12നായിരുന്നു കുറുപ്പിന്റെ റിലീസ്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ പതിപ്പുകളിലാണ് ചിത്രം എത്തിയത്. കേരളത്തില്‍ മാത്രം 450 തിയറ്ററുകള്‍ക്ക് മുകളില്‍ റിലീസുണ്ടായിരുന്നു. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത്, ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും എംസ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്സും ചേര്‍ന്നായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in