പ്രവൃത്തിയിലെ സത്യമാണ് നീതി, ഇത് പുതിയ പ്രതീക്ഷ, എം.കെ സ്റ്റാലിനെ അഭിനന്ദിച്ച് സൂര്യയും ജ്യോതികയും

പ്രവൃത്തിയിലെ സത്യമാണ് നീതി, ഇത് പുതിയ പ്രതീക്ഷ, എം.കെ സ്റ്റാലിനെ അഭിനന്ദിച്ച് സൂര്യയും ജ്യോതികയും

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ അഭിനന്ദിച്ച് സൂര്യയും ജ്യോതികയും. നരിക്കുറവര്‍, ഇരുളര്‍ തുടങ്ങിയ ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട 282 പേര്‍ക്ക്് പട്ടയവും ജാതി സര്‍ട്ടിഫിക്കറ്റും നല്‍കിയ നടപടിയെ സ്വാഗതം ചെയ്തുകൊണ്ടാണ് ഇരുവരും മുഖ്യമന്ത്രിക്ക് അഭിനന്ദനം അറിയിച്ചത്.

ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ കാലാകാലങ്ങളായി തുടരുന്ന സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നാണ് സൂര്യ ട്വിറ്ററില്‍ കുറിച്ചത്.

'തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഗോത്രവര്‍ഗക്കാരുടെ വീട് തേടിയെത്തി നല്‍കിയത് വെറും പട്ടയം മാത്രമല്ല അതൊരു പ്രതീക്ഷയാണ്. കാലാകാലങ്ങളായി തുടരുന്ന ഗോത്രവര്‍ഗക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയാണത്,' സൂര്യ പറഞ്ഞു.

ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നതിനായി തന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്യുന്ന വ്യക്തിയാണ് എം.കെ സ്റ്റാലിനെന്നാണ് ജ്യോതിക പറഞ്ഞത്. സത്യം നടപ്പാക്കുന്നതാണ് നീതിയെന്നും അത് സ്റ്റാലിന്‍ തെളിയിച്ചെന്നും ജ്യോതിക പറയുന്നു. 'എന്റെ ഹൃദയത്തില്‍ നിന്ന് വരുന്ന വാക്കുകളാണ്. പ്രവൃത്തിയിലെ സത്യമാണ് നീതി. അത് നിങ്ങള്‍ പ്രവൃത്തിയിലൂടെ തെളിയിച്ചു. ആളുകളുടെ പ്രശ്‌നങ്ങള്‍ കഴിയുന്ന രീതിയില്‍ പരിഹരിച്ചും നടപടികള്‍ പെട്ടെന്ന് പെട്ടെന്ന് എടുത്തും നേതൃത്വം എന്നത് ഒരു പദവി മാത്രമല്ലെന്ന് നിങ്ങള്‍ തെളിയിച്ചു.

വിദ്യാഭ്യാസ രംഗത്ത് നിങ്ങള്‍ കൊണ്ടു വന്ന ഗുണകരമായ മാറ്റങ്ങള്‍ കഴിഞ്ഞ 16 വര്‍ഷത്തിനിടക്ക് അനുഭവിക്കാന്‍ സാധിച്ചിട്ടില്ല. ഇരുളര്‍ക്കും കുറവര്‍ക്കും ജാതി സര്‍ട്ടിഫിക്കറ്റും പാട്ടവും നല്‍കിയതും, മറ്റു ഇളവുകള്‍ അനുവദിച്ചതും രാഷ്ട്രീയ സംവിധാനത്തിന് ലഭിക്കുന്ന പ്രതീക്ഷയാണ്.

'അംബേദ്കര്‍ മുമ്പ് പറഞ്ഞത് ഇങ്ങനെയാണ്. നമ്മള്‍ ഇന്ത്യക്കാരാണ്, ആദ്യമായും ആത്യന്തികമായും'. അദ്ദേഹത്തിന്റെ വിശ്വാസം യാഥാര്‍ത്ഥ്യമാക്കുന്നതിന് നന്ദി. താങ്കളുടെ ഭരണത്തിലും ഉടനടിയെടുക്കുന്ന നടപടികളിലും ഹൃദയംനിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഒരു പൗരന്‍ എന്ന നിലയ്ക്ക് മാത്രമല്ല, ദിവ്യയുടെയും ദേവിന്റെയും അമ്മ എന്ന നിലയ്ക്ക് കൂടിയാണ് ഇത് പറയുന്നത്. വരുന്ന തലമുറയ്ക്ക് പ്രചോദനമായിരിക്കുന്നതിനും നന്ദി,' എന്നാണ് ജ്യോതിക ഇന്‍സ്റ്റ്ഗ്രാമില്‍ കുറിച്ചത്.

ചെങ്കല്‍പേട്ട് ജില്ലയിലെ മാമല്ലപുരത്ത് നരിക്കുറവ, ഇരുള സമുദായങ്ങളില്‍പ്പെട്ടവര്‍ താമസിക്കുന്ന പൂഞ്ചേരിയില്‍ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്.

പ്രദേശത്ത് അങ്കണവാടിയും, സ്‌കൂളുകളും അടക്കം മുനിസിപ്പല്‍ പബ്ലിക് ഫണ്ട് സ്‌കീമില്‍ 10 കോടിയുടെ വികസന പദ്ധതികള്‍ എം.കെ.സ്റ്റാലിന്‍ പ്രഖ്യാപിച്ചു. 81 നരിക്കുറവര്‍-ഇരുളര്‍ കുടുംബങ്ങള്‍ക്ക് അദ്ദേഹം പട്ടയം വിതരണം ചെയ്യുകയും ചെയ്തു. ഇതുകൂടാതെ 4.53 കോടി രൂപയുടെ ക്ഷേമപദ്ധതികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. നരിക്കുറവര്‍, ഇരുളര്‍ വിഭാഗങ്ങളില്‍പ്പെട്ട 282 കുടുംബങ്ങള്‍ക്കാകും പദ്ധതിയുടെ ഗുണം ലഭിക്കുക.

പട്ടയങ്ങള്‍ക്കൊപ്പം തിരിച്ചറിയല്‍ രേഖകള്‍, ജാതി സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍ കാര്‍ഡുകള്‍, ഭവനനിര്‍മ്മാണത്തിനുള്ള ബോണ്ടുകള്‍, ക്ഷേമ പദ്ധതി കാര്‍ഡുകള്‍, പരിശീലന ഉത്തരവുകള്‍, വായ്പകള്‍ എന്നിവയും എം.കെ.സ്റ്റാലിന്‍ വിതരണം ചെയ്തു. മുദ്ര പദ്ധതി അനുസരിച്ച് 12 പേര്‍ക്ക് ഒരു ലക്ഷം രൂപയുടെ വായ്പ നല്‍കി. 33 പേര്‍ക്ക് 10,000 രൂപ വീതം ധനസഹായവും മുഖ്യമന്ത്രി വിതരണം ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in