ശൗര്യമുള്ളവയാള്‍ക്കാണ് കിരീടം, കമലും ഫഹദും സേതുപതിയും 'വിക്രം' ഫസ്റ്റ് ലുക്ക്

ശൗര്യമുള്ളവയാള്‍ക്കാണ് കിരീടം, കമലും ഫഹദും സേതുപതിയും 'വിക്രം' ഫസ്റ്റ് ലുക്ക്

'ശൗര്യമുള്ളയാളയാള്‍ക്കുള്ളതാണ് കിരീടം, ആരംഭിച്ചിട്ടോം' ഉലകനായകന്‍ കമല്‍ഹാസന്റെ ഈ വാക്കുകള്‍ക്കൊപ്പമുള്ള ട്വീറ്റിലുളളത് 'വിക്രം' ഫസ്റ്റ് ലുക്ക്. ദക്ഷിണേന്ത്യന്‍ സിനിമ കാത്തിരിക്കുന്ന മെഗാ പ്രൊജക്ടുകളിലൊന്ന്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളായ കമല്‍ഹാസനൊപ്പം സമകാലിക ഇന്ത്യന്‍ സിനിമയുടെ മുഖങ്ങളായ വിജയ് സേതുപതിയും ഫഹദ് ഫാസിലും. സംവിധാനം കൈദിയും മാസ്റ്ററും മാ നഗരവും ഒരുക്കിയ ലോകേഷ് കനകരാജ്.

ഒരിക്കല്‍ ഒരിടത്ത് ഒരു ഗോസ്റ്റ് ജീവിച്ചിരുന്നുവെന്നാണ് കമല്‍ഹാസനൊപ്പമുള്ള കാരക്ടര്‍ പോസ്റ്ററിന് ലോകേഷ് നല്‍കിയിരുന്ന തലവാചകം. മുപ്പതാം വയസില്‍ മാ നഗരം എന്ന ത്രില്ലറിലൂടെ തമിഴകത്തെ കയ്യിലെടുത്ത സംവിധായകനാണ് ലോകേഷ് കനകരാജ്. കൈദി പുറത്തിറങ്ങും മുമ്പ് തന്നെ ലോകേഷ് വിജയ് ചിത്രത്തിലേക്ക് കടന്നിരുന്നു. മാസ്റ്റര്‍ റിലീസിന് മുമ്പ് വിക്രമിന്റെ പ്രീ പ്രൊഡക്ഷനിലേക്കും. കമല്‍ഹാസന്റെ 232ാമത് ചിത്രമായാണ് വിക്രം എത്തുന്നത്. ഷങ്കറിന്റെ ഇന്ത്യന്‍ സെക്കന്‍ഡിലൂടെ ബോക്‌സ് ഓഫീസില്‍ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന കമലിന് സിനിമയുടെ നിര്‍മ്മാതാക്കളും സംവിധായകനുമായുള്ള തര്‍ക്കം മൂലം ചിത്രീകരണം വൈകുന്നത് മൂലം നിരാശപ്പെടേണ്ടി വന്നിരുന്നു.

പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായിരിക്കും വിക്രം എന്നാണ് സൂചന. തോക്കുകള്‍ക്കിടയിലാണ് വിക്രം എന്ന ടൈറ്റില്‍ പ്ലേസ് ചെയ്തിരിക്കുന്നത്. നരേനും ചിത്രത്തില്‍ പ്രധാന റോളിലുണ്ട്. ഗിരീഷ് ഗംഗാധരനാണ് ക്യാമറ. ജല്ലിക്കട്ട്, ജിന്ന് എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് ഗംഗാധരന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രവുമാണ് വിക്രം. വിജയ് ചിത്രം സര്‍ക്കാര്‍ ഛായാഗ്രഹണം നിര്‍വഹിച്ചതും ഗിരീഷ് ഗംഗാധരന്‍ ആയിരുന്നു.

അനിരുദ്ധ് രവിചന്ദറാണ് സംഗീതം. രത്‌നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് സംഭാഷണം. കമല്‍ഹാസന്റെ ബാനറായ രാജ്കമല്‍ ഇന്റര്‍നാഷനലിനൊപ്പം ആര്‍.മഹേന്ദ്രനും നിര്‍മ്മാതാവായുണ്ട്. കരിയറിലെ ഏറ്റവും മോശം സമയങ്ങളിലൂടെയാണ് കമല്‍ഹാസന്‍ കുറേ വര്‍ഷങ്ങളായി കടന്നുപോകുന്നത്. 2018ല്‍ വിശ്വരൂപം 2 പുറത്തിറങ്ങിയ ശേഷം കമല്‍ ചിത്രങ്ങള്‍ പ്രേക്ഷകരിലെത്തിയിട്ടില്ല. ദശാവതാരം സ്പിന്‍ ഓഫ് ആയ സബാഷ് നായിഡു പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നതും കമലിന് തിരിച്ചടിയായിരുന്നു.

ഫഹദ് ഫാസിൽ പറഞ്ഞത്

ഞാൻ അവിടെ പോയിട്ട് ഭയങ്കരമായ മാജിക് ഉണ്ടാക്കും എന്ന് വിശ്വസിക്കുന്നില്ല. ഞാനില്ലെങ്കിലും ഈ സിനിമകളൊക്കെ നടക്കും. ഒരു പേഴ്സണൽ ഫ്രണ്ട്ഷിപ്പിന്റെ ഭാഗമായി കൂടിയാണ് ഈ സിനിമകളൊക്കെ കിട്ടുന്നതും. കമൽസാറുമായി ഒരു സിനിമ ചെയ്യുന്നതിനെക്കുറിച്ച് കുറേ നാളുകളായി ചർച്ചകൾ നടക്കുന്നുണ്ട്. ഇ മീറ്റിങ് കാര്യങ്ങൾ കുറച്ച് കൂടി ഈസിയാക്കി. പലപ്പോഴും നേരിട്ട് കാണാമെന്നൊക്കെ തീരുമാനിക്കും. പക്ഷെ അങ്ങനെ സംഭവിക്കാറില്ല. ഇ മീറ്റിങ് നടന്നതിന്റെ കൂടി ഫലമായാണ് ലോക് ഡൗൺ കഴിഞ്ഞപ്പോൾ ഇത്രയും സിനിമകൾ ഒത്തു വന്നതും. പിന്നെ കമൽസാറിന്റെ പടം ഒരുപാട് നാളുകൾക്ക് മുന്നേ തീരുമാനിച്ചതാണ്. ഇലക്ഷൻ കഴിഞ്ഞ് ഷൂട്ട് ചെയ്യാം എന്ന് തീരുമാനിച്ചത് കൊണ്ടാണ് ലേറ്റ് ആയത്.

എനിക്കിഷ്ടമുള്ള ഭാഷയിൽ സംസാരിക്കാനാണ് വിക്രമിന്റെയും പുഷ്പയുടെയും സംവിധായകർ എന്നോട് പറഞ്ഞത്. സിനിമയ്ക്ക് അങ്ങനെ ജിയോഗ്രഫിയൊന്നുമില്ല എന്നാണ് അവർ പറഞ്ഞത്. എന്നാൽ എനിക്ക് ചുറ്റിനുമുള്ളവർ സംസാരിക്കുന്ന ഭാഷയിൽ തന്നെ സംസാരിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് അവരോടു പറഞ്ഞു. ഭാഷ എന്നത് ഒരു മീഡിയം മാത്രമാണ്. ആയുധം എന്ന തമിഴ് സിനിമയിൽ തിലകൻ സാർ അഭിനയിച്ചപ്പോൾ ഒരു പ്രത്യേക റൈമിങ് ഉള്ള വാക്ക് പറയുവാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടായിരുന്നു. എന്നാൽ അദ്ദേഹം ഒരു ആക്ഷൻ കാണിച്ച് അത് ശരിയാക്കി. ഇതെല്ലം കൂടുതൽ എക്‌സ്‌പ്ലോർ ചെയ്യണം. കമൽ സാർ എന്നോട് സംസാരിക്കുമ്പോൾ അദ്ദേഹം മലയാളിയാണ്. മലയാളത്തിൽ മാത്രം സിനിമ ചെയ്യുന്ന ആളെപ്പോലെയാണ് അദ്ദേഹം എന്നോട് സംസാരിക്കുന്നത്. ആക്സിഡന്റ് ആയപ്പോൾ അദ്ദേഹം എന്നെ വിളിച്ചിരുന്നു. അദ്ദേഹത്തോട് ഒരു അടുപ്പം ഫീൽ ചെയ്യുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in