കേന്ദ്ര സർക്കാർ വരുത്തിയ കുറ്റകരമായ വീഴ്ചയെ വെള്ളപൂശുകയാണ് വി.ഡി. സതീശൻ

കേന്ദ്ര സർക്കാർ വരുത്തിയ കുറ്റകരമായ വീഴ്ചയെ വെള്ളപൂശുകയാണ് വി.ഡി. സതീശൻ

പ്രേമചന്ദ്രന്റെ ചോദ്യങ്ങൾ വായിച്ചാൽ ജി.എസ്.ടിയെക്കുറിച്ചുള്ള അടിസ്ഥാനവിവരം വളരെ കമ്മിയാണെന്ന് പറയേണ്ടിവരും. ഉള്ളവിവരംവച്ച് എങ്ങനെ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കാം എന്നതിൽ മാത്രമാണ് അദ്ദേഹത്തിന്റെ നോട്ടം. അദ്ദേഹത്തിന്റെ ചോദ്യങ്ങൾ ഒരാവർത്തികൂടി വായിക്കൂ –

(1) “ജി.എസ്.ടി നഷ്ടപരിഹാരം, റെവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് എന്നിവ കൃത്യമായി വിതരണം ചെയ്യുന്നില്ല…”

ജി.എസ്.ടി നഷ്ടപരിഹാര കുടിശിക സംബന്ധിച്ച തർക്കം കോവിഡ് കാലത്താണ് രൂക്ഷമായത്. വലിയ വിവാദങ്ങൾക്കുശേഷം പ്രശ്നം പരിഹരിച്ചു. സംസ്ഥാന ധനമന്ത്രി അറിയിച്ചിട്ടുള്ളതുപോലെ 42639 കോടി രൂപ നഷ്ടപരിഹാരം കേരളത്തിന് ലഭിക്കേണ്ടതിൽ 750 കോടിയേ ബാക്കിയുള്ളൂ. തർക്കം ജി.എസ്.ടി നഷ്ടപരിഹാരത്തെക്കുറിച്ചല്ല. മറിച്ച് നഷ്ടപരിഹാര സ്കീം അടുത്ത ഏതാനും വർഷത്തേക്കുകൂടി ദീർഘിപ്പിക്കുന്നതു സംബന്ധിച്ചാണ്.

(2) “ഇന്റഗ്രേറ്റഡ് ജി.എസ്.ടി പൂളിൽനിന്നു സംസ്ഥാനങ്ങളുടെ അഭ്യർത്ഥനപ്രകാരം ഐ.ജി.എസ്.ടി വിഹിതം കേന്ദ്രം വിതരണം ചെയ്യുകയാണ് പതിവ്.”

തെറ്റ്. ഐ.ജി.എസ്.ടി വിതരണവും സംസ്ഥാനങ്ങളുടെ അഭ്യർത്ഥനയും തമ്മിൽ ഒരു ബന്ധവുമില്ല. അന്തർസംസ്ഥാന വ്യാപാരത്തിന്റെ ഓൺലൈനായുള്ള ഇവേ-ബില്ലുകളുടെ അടിസ്ഥാനത്തിൽ ഇതിനായുള്ള പ്രത്യേക പൊതുമേഖലാ കമ്പനി (ജി.എസ്.ടി.എൻ) കണക്കുകൂട്ടി ഐ.ജി.എസ്.ടിയുടെ പകുതി തുക സംസ്ഥാനങ്ങൾക്കു കൈമാറുകയാണു പതിവ്. അല്ലാതെ സിഎജിയുടെ ഓഡിറ്റഡ് അക്കൗണ്ട് സമർപ്പിക്കാത്തതുകൊണ്ടാണ് ഐ.ജി.എസ്.ടി ലഭിക്കാത്തത് എന്നത് വലിയൊരു അസംബന്ധമാണ്.

സംസ്ഥാന സർക്കാർ കേരളത്തിനുള്ളിൽ നിന്നു പിരിക്കുന്ന സംസ്ഥാന ജി.എസ്.ടിയുടെ ഇരട്ടിവരെ ഐ.ജി.എസ്.ടി ഉയരുമെന്നാണ്. എന്നാൽ എസ്.ജി.എസ്.ടിയുടെയും ഐ.ജി.എസ്.ടിയുടെയും വരുമാനം ഇന്ന് ഏതാണ്ട് തുല്യമാണ്. അതുകൊണ്ട് കേരളത്തിന്റെ ഐ.ജി.എസ്.ടിയിൽ വലിയ ചോർച്ചയുണ്ട് എന്നത് പരസ്യമായി എടുത്തുവന്നിരുന്ന നിലപാടാണ്.രണ്ട് കാരണങ്ങൾകൊണ്ട് ഇങ്ങനെ സംഭവിക്കാം.
ഡോ.ടി.എം.തോമസ് ഐസക്

(3) “ഐ.ജി.എസ്.ടി ഇനത്തിൽ വർഷംതോറും കേരളത്തിന് കിട്ടാനുള്ള അയ്യായിരം കോടി രൂപ കുടിശ്ശിക ആയിട്ടുണ്ട്…”

തെറ്റ്. ഐ.ജി.എസ്.ടിയിൽ കുടിശിക വരില്ല. ചിലപ്പോൾ റിട്ടേണുകളിൽനിന്ന് ഏതു സംസ്ഥാനത്തേക്കുള്ള സപ്ലൈയാണെന്നു വ്യക്തമാകാതെ വരാം. അങ്ങനെയുള്ള സാഹചര്യത്തിൽ ഇത്തരം തുകകൾ കേന്ദ്ര സർക്കാരിന്റെ അക്കൗണ്ടിൽ കുമിഞ്ഞുകൂടുമായിരുന്നു. ജി.എസ്.ടി കൗൺസിലിൽ ഇതു ചർച്ചയുമായിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഇത്തരം തുകകൾ അഡ്ഹോക്ക് ആയിട്ട് സംസ്ഥാനങ്ങൾക്കിടയിൽ വിതരണം ചെയ്യുകയാണു പതിവ്. ഇപ്പോൾ ഐറ്റി സംവിധാനം ശക്തമായതോടെ ഇത്തരം കണക്ക് പിശകുകൾകൊണ്ട് കേന്ദ്ര അക്കൗണ്ടിൽ കുന്നുകൂടുന്ന പണം വളരെ ചെറുതാണ്.

(4) “ബഹുമാനപ്പെട്ട ധനകാര്യമന്ത്രിയിൽനിന്ന് എനിക്കറിയാനുള്ള കാര്യങ്ങൾ ഇവയാണ്: കേരളം കഴിഞ്ഞ അഞ്ചു വർഷമായി ഐ.ജി.എസ്.ടി ഇനത്തിൽ എത്ര കോടി രൂപ ക്ലെയിം ചെയ്തിട്ടുണ്ട്? എത്ര കോടി രൂപ കേന്ദ്രം വിതരണം ചെയ്തിട്ടുണ്ട്?”

തെറ്റ്. ഐ.ജി.എസ്.ടി ഇനത്തിൽ സംസ്ഥാനങ്ങൾ ഒരു തുകയും ക്ലെയിം ചെയ്യുന്ന പതിവില്ല. കേന്ദ്രം തന്നതിന്റെ കണക്കൊന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞതുമില്ല. പ്രേമചന്ദ്രന് അതിൽ ആക്ഷേപവുമില്ല.

കേരളം ജി.എസ്.ടിയിൽ ചേരാൻ തീരുമാനിച്ചത് ഐ.ജി.എസ്.ടിയിൽ നിന്ന് ഗണ്യമായ വരുമാനം പ്രതീക്ഷിച്ചുകൊണ്ടാണ്. വിശദീകരിക്കാം.

ജി.എസ്.ടിക്കു മുമ്പ് വാറ്റ് ആയിരുന്നല്ലോ നിലവിലുണ്ടായിരുന്ന നികുതി സമ്പ്രദായം. വാറ്റ് നികുതി സംസ്ഥാനങ്ങൾക്കുള്ളിലുള്ള വ്യാപാരത്തിനുമേലെ മാത്രമേ ചുമത്താൻ കഴിയൂ. അന്തർസംസ്ഥാന വ്യാപാരത്തിനുമേൽ ചെറിയ നിരക്കിലുള്ള കേന്ദ്ര വിൽപ്പനനികുതിയാണ് ചുമത്തിയിരുന്നത്. കേരളത്തിന്റെ ഉപഭോഗത്തിന്റെ 60-70 ശതമാനം സംസ്ഥാനത്തിനു പുറത്തു നിന്നാണ് വരുന്നത്. അങ്ങനെ കൊണ്ടുവരുന്ന ചരക്കുകൾ കേരളത്തിൽ വ്യാപാരം നടത്തിയാൽ മാത്രമേ വാറ്റ് നികുതി പിരിക്കാനാവൂ. സ്വന്തം ഉപഭോഗത്തിനായുള്ള കെട്ടിട നിർമ്മാണ സാമഗ്രികൾ, യന്ത്രങ്ങൾ തുടങ്ങിയവയൊക്കെ പുറത്തു നിന്നാണു വരുന്നതെങ്കിൽ വാറ്റ് നൽകേണ്ടതില്ല.

ഇത് മറികടക്കുന്നതിനുവേണ്ടിയാണ് കേരളം പ്രവേശന നികുതി (എൻട്രി ടാക്സ്) എന്ന നികുതി കൊണ്ടുവന്നത്. പുറത്തുനിന്നും കൊണ്ടുവരുന്ന ചരക്കുകൾക്ക് ചെക്ക്പോസ്റ്റിൽ നിർണ്ണയിക്കപ്പെട്ട നികുതി നൽകിയാലേ കേരളത്തിൽ പ്രവേശിക്കാനാവൂ. ഈ നിബന്ധന ഭൂരിപക്ഷം ചരക്കുകൾക്കും ബാധകമാക്കിയതോടെ കേരളത്തിന്റെ നികുതി ഏതാണ്ട് 20 ശതമാനംവച്ച് 2006-07 മുതൽ 2012-13 വരെയുള്ള വർഷങ്ങളിൽ വർദ്ധിച്ചു.

എന്നാൽ സുപ്രിംകോടതി എൻട്രി ടാക്സ് ഭരണഘടനാവിരുദ്ധമെന്നു പ്രഖ്യാപിച്ചതോടെ കേരളത്തിന്റെ വാറ്റ് നികുതി വർദ്ധനവ് 2013-14 മുതൽ 10 ശതമാനത്തിലേക്കു താഴ്ന്നു. യുഡിഎഫ് ഭരണം മാറി എൽഡിഎഫ് വന്നിട്ടും ഇതു തന്നെയായിരുന്നു സ്ഥിതി. ഈ പശ്ചാത്തലത്തിലാണ് ജി.എസ്.ടിയിലേക്കു മാറാൻ നിലപാട് എടുത്തത്. പുറത്തുനിന്നും കേരളത്തിലേക്കു കൊണ്ടുവരുന്ന ചരക്കുകൾക്ക് മറ്റു സംസ്ഥാനങ്ങളിൽ കൊടുക്കുന്നത് ഐ.ജി.എസ്.ടി ആണല്ലോ. ഇതാവട്ടെ ഉപഭോക്തൃ സംസ്ഥാനത്തിന് അവകാശപ്പെട്ടതാണ്. അങ്ങനെ ജി.എസ്.ടി നമ്മുടെ നികുതി വരുമാനത്തിൽ ഗണ്യമായ വർദ്ധനയുണ്ടാക്കുമെന്നായിരുന്നു പ്രതീക്ഷ.

എന്നാൽ പ്രതീക്ഷിച്ചതുപോലെ അല്ല ജി.എസ്.ടിയുടെ അനുഭവം ഉണ്ടായത്. ഞാൻ നിയമസഭയിൽ തന്നെ പലവട്ടം പറഞ്ഞിട്ടുള്ള ഒരു കാര്യം സംസ്ഥാന സർക്കാർ കേരളത്തിനുള്ളിൽ നിന്നു പിരിക്കുന്ന സംസ്ഥാന ജി.എസ്.ടിയുടെ ഇരട്ടിവരെ ഐ.ജി.എസ്.ടി ഉയരുമെന്നാണ്. എന്നാൽ എസ്.ജി.എസ്.ടിയുടെയും ഐ.ജി.എസ്.ടിയുടെയും വരുമാനം ഇന്ന് ഏതാണ്ട് തുല്യമാണ്. അതുകൊണ്ട് കേരളത്തിന്റെ ഐ.ജി.എസ്.ടിയിൽ വലിയ ചോർച്ചയുണ്ട് എന്നത് പരസ്യമായി എടുത്തുവന്നിരുന്ന നിലപാടാണ്.രണ്ട് കാരണങ്ങൾകൊണ്ട് ഇങ്ങനെ സംഭവിക്കാം.

ഒന്ന്) ഇവേ-ബിൽ ഇല്ലാതെ കേരളത്തിലേക്ക് ചരക്കുകൾ കൊണ്ടുവരുന്നു. ഇതു നികുതി വെട്ടിപ്പാണ്. ഇതു തടയുന്നതിന് അനിവാര്യമായ ഐറ്റി സംവിധാനം ഉറപ്പാക്കുന്നതിൽ കേന്ദ്രം പൂർണ്ണമായും പരാജയപ്പെട്ടു. ഇവേ-ബിൽ സമ്പ്രദായം പൂർണ്ണമായും പ്രവർത്തനക്ഷമമായത് കോവിഡുശേഷം മാത്രമാണ്. നേരത്തെ ഇവേ-ബിൽ ചരക്ക് കടത്തുന്ന വേളയിൽ ഉണ്ടാകണമെന്നു നിർബന്ധം ഉണ്ടായിരുന്നുവെങ്കിലും തത്സമയം ഇലക്ട്രോണികായി ഇതു പരിശോധിക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് ഇതിനുവേണ്ടിയുള്ള പ്രത്യേക സംവിധാനങ്ങൾ കേരളം തയ്യാറാക്കിയിരുന്നെങ്കിലും അവ പ്രവർത്തനക്ഷമമായിരുന്നില്ല. ചെക്ക്പോസ്റ്റ് ഇല്ലാത്തതുകൊണ്ട് പഴയതുപോലെ വണ്ടികൾ തടഞ്ഞുനിർത്തി പരിശോധിക്കാനും കഴിയില്ല. ഇപ്പോൾ മാത്രമാണ് ഇവേ-ബിൽ സമ്പ്രദായം സ്വർണ്ണത്തിനൊഴികെ ബാക്കി ചരക്കുകളിൽ പൂർണ്ണതയിൽ എത്തിയത്.

രണ്ട്) ഐ.ജി.എസ്.ടിയിൽ നിന്ന് സംസ്ഥാന ജി.എസ്.ടിയുടെ ഇൻപുട്ട് ക്രെഡിറ്റ് സെറ്റ് ഓഫ് ചെയ്യുന്നതിന് നിയമം അനുവദിക്കുന്നുണ്ട്. അങ്ങനെ കേരളത്തിലേക്കുള്ള ഐ.ജി.എസ്.ടിയിൽ നിന്ന് എത്രമാത്രം സംസ്ഥാന ജി.എസ്.ടിയുടെ സെറ്റ് ഓഫ് ഉണ്ടാകുന്നുണ്ട് എന്നതു സംബന്ധിച്ച് വിശദമായ പഠനം നടത്തേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ നിയമത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് നടപടി ഉണ്ടാകണം.

ഈ യാഥാർത്ഥ്യം തിരിച്ചറിയുന്നതിനുപകരം കേരള സർക്കാരിനെ കുറ്റപ്പെടുത്തി ഇവേ-ബിൽ ഫലപ്രദമാക്കുന്നതിൽ കേന്ദ്ര സർക്കാർ വരുത്തിയ കുറ്റകരമായ വീഴ്ചയെ വെള്ളപൂശുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

ആവശ്യമായ തിരുത്തലുകൾ വരുത്തി ജി.എസ്.ടി നികുതി സമ്പ്രദായം പൂർണ്ണതയിൽ എത്തുന്നതുവരെ 14 ശതമാനം വച്ച് നികുതി വരുമാന വർദ്ധനയ്ക്കുള്ള ഗ്യാരണ്ടി നിലനിർത്തുകയും നഷ്ടപരിഹാര സമ്പ്രദായം തുടരുകയുംവേണം എന്നതാണ് കേരളത്തിന്റെ നിലപാട്. ഇതിനെ പിന്തുണയ്ക്കുന്നതിനു പകരം എത്രമാത്രം ദ്രോഹം കേരളത്തിനോടു ചെയ്യാനാകുമെന്നതിലാണ് യുഡിഎഫിന്റെയും ബിജെപിയുടെയും ശ്രദ്ധ.

Related Stories

No stories found.
logo
The Cue
www.thecue.in