താൻ നേരിട്ട സൈബർ ആക്രമണങ്ങളോട് പ്രതികരിക്കുകയാണ് മോഡലും ഫിറ്റ്നസ് ട്രെയ്നറുമായ അർച്ചന അനില. ഒരു സ്വകാര്യ വെഡ്ഡിങ് കമ്പനിയ്ക്ക് വേണ്ടി ചെയ്ത ഫോട്ടോഷൂട്ടിന് പിന്നാലെയാണ് അർച്ചനയ്ക്ക് സോഷ്യൽ മീഡിയയിലൂടെ മോശം കമന്റുകൾ നേരിടേണ്ടി വന്നത്. ഇത്തരക്കാർക്ക് പൊലീസിനെ പേടിയില്ലെന്ന് അർച്ചന പറയുന്നു, കുറച്ചുപേരെങ്കിലും സൈബർ ബുള്ളിയിങ്ങിന്റെ പേരിൽ അറസ്റ്റിലായിരുന്നെങ്കിൽ ചെറിയ ഭയം തോന്നുമായിരുന്നെന്നും അർച്ചന 'ദ ക്യു'വിനോട് പറഞ്ഞു.
'ആദ്യ ഫോട്ടോ ഇട്ടപ്പോൾ തന്നെ വന്ന കമന്റ് 'ബിക്കിനി ഷൂട്ട് ചെയ്യുന്നില്ലേ' എന്നായിരുന്നു. 'ഇത്രയും ആകാമെങ്കിൽ ഒരു ബിക്കിനി ഷൂട്ട് കൂടി ആയിക്കൂടെ' എന്ന്. ഒട്ടും വൾഗർ അല്ലാത്ത ഒരു നോർമൽ ഫോട്ടോയ്ക്ക് കിട്ടിയ കമന്റ് അങ്ങനെ ആയിരുന്നു. ഫോട്ടോഷൂട്ടിന് ശേഷം ഒരു അമ്പലത്തിനു മുന്നിലുളള വീഡിയോ പോസ്റ്റ് ചെയ്തപ്പോഴാണ് 'ദൈവമേ, ഇവൾക്ക് തുണി ഉടുക്കാനുളള കഴിവ് കൊടുക്കണെ എന്നുളള മെസേജുകൾ വരുന്നത്'. അതിന് പിന്നാലെ എന്റെ അമ്മയ്ക്ക് എത്രയാണ് റേറ്റ് പോലുളള, എന്റെ വീട്ടിൽ ഉള്ളവരെ കൂടി മോശക്കാരാക്കുന്ന തരത്തിലുളള കമന്റുകൾ വരാൻ തുടങ്ങി. ഫേക്ക് പ്രൊഫൈലുകളിൽ നിന്നാണ് ഇത്തരക്കാർ ചാറ്റ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ പൊലീസിൽ പരാതി കൊടുക്കുമെന്നൊക്കെ പറഞ്ഞെങ്കിലും അവർക്കതൊന്നും ഒരു പ്രശ്നമല്ല. കുറച്ചുപേരെങ്കിലും സൈബർ ബുള്ളിയിങിന്റെ പേരിൽ അറസ്റ്റിലായിരുന്നെങ്കിൽ ഒരു പേടി വരും. ഇവിടെ അങ്ങനെ ഉണ്ടാകാത്തതാണ് പ്രശ്നമെന്ന് തോന്നുന്നു. ആർക്കും പൊലീസിനെ പേടിയില്ല, മാത്രമല്ല പെണ്ണുങ്ങളെ എന്തും പറയാമെന്നുളള ധൈര്യവും'. അർച്ചന പറയുന്നു.
'പ്രതികരിക്കാതെ ഇരിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല. വീട്ടിലുളളവരെ പറയേണ്ട ആവശ്യമില്ലല്ലോ. ഞാൻ ഫോട്ടോഷൂട്ട് ചെയ്യുന്നത് എന്റെ ഇഷ്ടത്തിനാണ്. കമന്റുകൾ മാത്രമല്ലാതെ പേഴേസണൽ ചാറ്റിലും ഇത്തരം മോശം മെസേജുകൾ വന്ന് തുടങ്ങിയപ്പോഴാണ് ഞാൻ പ്രതികരിക്കാമെന്ന് തീരുമാനിച്ചത്'. ഇത്രയധികം നെഗറ്റീവ് കമന്റുകൾ ഇതാദ്യമായാണെന്നും അർച്ചന പറയുന്നു. ഫോട്ടോഷൂട്ട് വൈറൽ ആയതോടെ സൈബർ ആക്രമണങ്ങളും അതിരുകടന്നു. വീട്ടുകാരെ ഉൾപ്പടെ പരാമർശിച്ചതോടെ ഇൻസ്റ്റഗ്രാമിലൂടെ വിശദീകരണവുമായി എത്തുകയായിരുന്നു അർച്ചന.