ദുബായില്‍ നടന്ന ആഗോള വെർട്ടിക്കിള്‍ ഫാമിങ് മേളയില്‍ ശ്രദ്ധനേടി നവീനകൃഷിരീതി പരിചയപ്പെടുത്തിയ മലയാളി നേതൃത്വത്തിലുളള സംരംഭം മസ്റ കെയർ. വീടുകളില്‍ മാത്രമല്ല, ഓഫീസുകളും സ്കൂളുകളും ഉള്‍പ്പടെ സാധ്യമായ എല്ലായിടത്തും കൃഷിയിടമൊരുക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ രീതിയിലുളള ലംബ കൃഷിരീതികളാണ് മസ്റ കെയർ പ്രദർശനത്തില്‍ അവതരിപ്പിച്ചത്. സ്ഥലജലപരിമിതിക്കുളളില്‍ നിന്നുകൊണ്ട് കൃഷിചെയ്യാമെന്നുളളതാണ് മസ്റ കെയറിന്‍റെ ലംബ കൃഷിരീതിയുടെ പ്രധാന നേട്ടം.
നിർമ്മിത ബുദ്ധി സാങ്കേതികവിദ്യയും സുസ്ഥിര രീതികളും സമന്വയിപ്പിച്ചാണ് മസ്റ കോംപാക്ടിന്‍റെ നിർമ്മാണം. ലംബകൃഷിരീതിയില്‍ വിവിധ തട്ടുകളിലായി ആവശ്യമുളള തരം സസ്യങ്ങള്‍ നട്ടുവളർത്താന്‍ കഴിയുന്നതാണ് മസ്റ കോംപാക്ട്. നമ്മുടെ ആരോഗ്യം ഭക്ഷണത്തെ ആശ്രയിച്ചാണിരിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണമെന്നത് ഓരോരുത്തരുടേയും ശീലമാക്കുകയെന്നുളളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സിഇഒ ശരത് ശങ്കർ പറഞ്ഞു. ഏത് തരം വിളകളാണ് കൃഷിചെയ്യുന്നത് എന്നതിന് അനുസരിച്ച് ഹൈഡ്രോപോണിക്സ് കൃഷിരീതിയിലുളള മസ്റ കോംപാട്ക് നല്‍കും.വാങ്ങുന്നവർക്ക് പരിപാലനം സംബന്ധിച്ചുളള പരിശീലനവും നല്‍കും. ഗള്‍ഫ് രാജ്യങ്ങളിലെ താമസയിടങ്ങളിലെ പരിമിതിക്ക് അനുയോജ്യമായ രീതിയിലാണ് നിർമ്മാണം. യുഎഇ സർക്കാർ തലത്തില്‍ നിന്ന് നല്ല പ്രോത്സാഹമാണ് ലഭിക്കുന്നതെന്ന് സിഇഒ ശരത് ശങ്കർ പറഞ്ഞു. വെർട്ടിക്കിള്‍ ഫാമിങ് മേളയില്‍ സന്ദർശനം നടത്തിയ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിലെ പ്രതിനിധികള്‍ മസ്റ കോംപാക്ടിനെ കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു. വിപുലമായ രീതിയില്‍ മസ്റ കോംപാക്ട് പൊതുയിടത്തിലെത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
താമസ കേന്ദ്രങ്ങളും വിദ്യാർഥി കേന്ദ്രീകൃത കമ്യൂണിറ്റികളെയും കുടുംബങ്ങളുടെ ശക്തീകരണത്തെയും പ്രധാനമായും ലക്ഷ്യമിടുന്നു. വിദ്യാർഥികൾക്കായി വിവിധ പ്രോജക്ടുകളും പരിശീലന സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. അതോടൊപ്പം ബിസിനസുകൾക്കും സ്ഥാപനങ്ങൾക്കുമുള്ള പദ്ധതിയും വലിയ ഉൽപാദനം ഒരുമിച്ച് സാധ്യമാക്കുന്ന വ്യവസായിക പദ്ധതിയും നടപ്പാക്കുന്നുണ്ട്.ഭാവിയില്‍ വിദ്യാഭ്യാസം, കൃഷി, ഊർജ്ജം, ടൂറിസം മേഖലകളിലും പദ്ധതികൾ വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഡയറക്ടർ ജാമിൽ മുഹമ്മദ്, പ്രൊജക്ട് മേധാവി എൻ.എ. ഷാനിൽ, പ്രൊജക്ട് കോർഡിനേറ്റർ പി. മുരളീധർ എന്നിവർ പറഞ്ഞു.ഇന്‍റർനാഷണല്‍ ഫ്രീസോണിലാണ് മസ്റ കെയറിന്‍റെ ഓഫീസ്.ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ ബുധന്‍ വ്യാഴം ദിവസങ്ങളിലാണ് വെർടിക്കൽ ഫാമിങ് മേള നടന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുക്കണക്കിന് സംരംഭകർ മേളയിൽ പങ്കെടുത്തു.