'പ്രത്യേക മതങ്ങൾക്ക് മാത്രം വായ്പയെന്നത് ദുഷ്പ്രചരണം'; നടപടിയെടുക്കുമെന്ന് വനിതാ വികസന കോർപ്പറേഷൻ

'പ്രത്യേക മതങ്ങൾക്ക് മാത്രം വായ്പയെന്നത് ദുഷ്പ്രചരണം'; നടപടിയെടുക്കുമെന്ന് വനിതാ വികസന കോർപ്പറേഷൻ

സംസ്ഥാന വനിതാ വികസന കോർപ്പഷൻ പ്രത്യേക മത വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രം വായ്പകൾ അനുവദിക്കുന്നവെന്ന ദുഷ്പ്രചരണങ്ങൾ നടക്കുന്നുവെന്ന് വനിതാ വികസന കോർപ്പറേഷൻ മാനേജിം​ഗ് ഡയറക്ടർ. ജനറൽ വിഭാഗത്തിൽപ്പെട്ടവർക്കും ഹിന്ദുകൾക്കും വായ്പകൾ അനുവദിക്കുന്നില്ലെന്ന വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് എം.ഡി അറിയിച്ചു.

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ വിവിധ കേന്ദ്ര ധനകാര്യ കോർപ്പറേഷനുകളുടെ സംസ്ഥാനത്തെ ചാനലൈസിങ് ഏജൻസിയാണ്. അവയുടെ വ്യക്തിഗത സ്വയം തൊഴിൽ വായ്പ പദ്ധതികളും ലഘു വായ്പ പദ്ധതികളും വിദ്യാഭ്യാസ വായ്പ പദ്ധതികളും കോർപ്പറേഷൻ നടപ്പാക്കി വരുന്നു. അതിലേക്ക് സംസ്ഥാന സർക്കാരിന്റെയും സ്ഥാപനത്തിന്റെയും വിഹിതം കൂടി ചേർത്ത് കോർപ്പറേഷനുകളുടെ മാർഗനിർദേശമനുസരിച്ച്, പിന്നാക്ക, ന്യൂനപക്ഷ, പട്ടിക ജാതി, പട്ടിക വർഗ, ശുചീകരണ തൊഴിലാളി വിഭാഗങ്ങളിലെ വനിതകൾക്ക് ആണ് വായ്പകളുടെ വിതരണം നടക്കുന്നതെന്ന് വനിതാവികസന കോർപ്പറേഷൻ പുറത്ത് വിട്ട കുറിപ്പിൽ പറയുന്നു.

എന്നാൽ പൊതു വിഭാഗത്തിന് ഇത്തരത്തിൽ വായ്പ കൊടുക്കുന്ന കേന്ദ്ര ധനകാര്യ വികസന കോർപ്പറേഷനുകൾ നിലവിലില്ല. സംസ്ഥാന സർക്കാരിന്റെ പൊതുവിഭാഗത്തിലെ വനിതകൾക്കുള്ള വ്യക്തിഗത സ്വയംതൊഴിൽ വായ്പ പദ്ധതി സ്ഥാപനം ഏറ്റെടുത്ത് നടത്തുന്നുണ്ട്. അതിന് സംസ്ഥാന സർക്കാരിന്റെയും സ്ഥാപനത്തിന്റെയും ഫണ്ടാണ് ഉപയോ​ഗിക്കുന്നത്. അടുത്തിടെ ഈ വായ്പ പരിധി മൂന്ന് ലക്ഷത്തിൽ നീന്നും അഞ്ചു ലക്ഷമായി ഉയർത്തുകയും ചെയ്തിട്ടുണ്ട്. സർക്കാരിന്റെയും വനിതാ വികസന കോർപ്പറേഷന്റെയും ഫണ്ട് ഉപയോഗിച്ച് 2000-01 സാമ്പത്തിക വർഷം മുതൽ ഇതുവരെ പൊതു (മുന്നോക്ക )വിഭാഗത്തിൽപ്പെട്ട 4551 പേർക്കായി 8453.99 ലക്ഷം (84.5 കോടി രൂപ) രൂപയുടെ സ്വയം തൊഴിൽ വായ്പയാണ് അനുവദിച്ചിട്ടുണ്ട്.

വസ്തുതകൾ ഇതായിരിക്കെ വനിതാ വികസന കോർപ്പറേഷനിൽ നിന്ന് ചില പ്രത്യേക മത വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രം വായ്പകൾ അനുവദിക്കുന്നു എന്നും, ജനറൽ വിഭാഗ ത്തിൽപ്പെട്ടവർക്കും ഹിന്ദുകൾക്കും വായ്പകൾ അനുവദിക്കുന്നില്ലായെന്നും വ്യാപകമായ ദുഷ്പ്രചരണങ്ങൾ സോഷ്യൽ മീഡിയ മുഖേന നടക്കുകയാണെന്നും കുറിപ്പിൽ പറയുന്നു.

logo
The Cue
www.thecue.in