'വിമർശനത്തിന്റെ ശ്രദ്ധയാകര്ഷിക്കാനുള്ള മാധ്യമവിഗ്രഹപദവി തോമസിന് ഉണ്ടായിരുന്നില്ല ഉണ്ടാക്കാൻ തോമസ് ശ്രമിച്ചും ഇല്ല'

Paul Zacharia
Paul Zacharia
Summary

അന്തരിച്ച പ്രശസ്ത കഥാകൃത്ത് തോമസ് ജോസഫിനെക്കുറിച്ച് സക്കറിയ എഴുതിയത്. പക്ഷാഘാതത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷമായി കിടപ്പിലായിരുന്നു തോമസ് ജോസഫ്. മരിച്ചവര്‍ സിനിമ കാണുകയാണ് എന്ന ചെറുകഥയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഒരു ഇരുണ്ട സസ്യമായി ചുറ്റിപിണഞ്ഞ്, അവസാനത്തെ ചായം, ചിത്രശലഭങ്ങളുടെ കപ്പല്‍, ദൈവത്തിന്റെ പിയാനോയിലെ പക്ഷികള്‍ എന്നിവയാണ് പ്രധാന കൃതികള്‍.

തോമസ് ജോസഫ് കടന്നുപോകുമ്പോൾ മലയാള സാഹിത്യത്തിലെ ഒരു അസാധാരണ ലോകത്തിൻെറ സ്രഷ്ടാവ് ചരിത്രത്തിലേക്ക് പ്രവേശിക്കുകയാണ്. അദ്‌ഭുതാനുഭൂതികളുടെയും അനിർവചനീയങ്ങളായ മാനസികാവസ്ഥകളുടെയും അത്തരമൊരു ലോകം തോമസിന് മുമ്പോ ശേഷമോ മലയാളത്തിൽ ആവിർഭവി ച്ചി ട്ടി ല്ല. തോമസിന് ഒരു പാശ്ചാത്യ സമാനത ഉണ്ടെങ്കിൽ അത് ബോർഹസ് ആയിരിക്കും.

സ്വപ്നവും ഉണർവിന്റെ ഇടവേളകളും നിദ്രയും അർദ്ധനിദ്രയും ഭീതിയും തീവ്രാഭിനിവേശങ്ങളും ഒന്നിക്കുന്ന ഒരു ഭൂതാവിഷ്ടലോകമായിരുന്നു അത്. സ്വർഗ്ഗവും നരകവും സാത്താനും ദൈവവും മാലാഖമാരും മൃഗപക്ഷികളും ചേർന്നുണ്ടാക്കിയ അദ്‌ഭുതഭാവനകളുടെ മാന്ത്രിക നിലവറയായിരുന്നുവത്. ചിലപ്പോൾ ശ്വാസം മുട്ടിക്കുന്ന ഒരു പാതാള അറ.

മലയാള വായനക്കാർക്ക് ഇന്ന് ലഭ്യമായി കൊണ്ടിരിക്കുന്ന പരമ്പരാഗതവും ആധുനികവും - ഉത്തരാധുനികവും - ആയ എഴുത്തിൽ നിന്ന് അകന്നു നിൽക്കുന്നതായിരുന്നു തോമസിന്റെ എഴുത്ത്‌ ആവിഷ്ക്കരിച്ച കലാപകാരിയായ ധ്യാനാത്മകത . ആ മൗലികതയെ തിരിച്ചറിയാനോ തോമസിന്റെ എഴുത്തിന്റെ അസ്‌തിത്വം പോലും അംഗീകരിക്കാനോ സാഹിത്യപ്രാമാണിത്തങ്ങ ളുടെ ഘനീഭവിച്ച മനസ്സുകൾ വിസമ്മതിച്ചു. ആധുനികത തന്നെ വിഗ്രഹാരാധനകളിലും ജാതി-മത ജീർണതകളിലും കെട്ടിപ്പിണഞ്ഞു കിടക്കുന്ന പാരമ്പര്യവാദമായി കലാശിച്ചിരിക്കുന്ന ഒരു സാഹിത്യത്തിൽ അതൊരു അദ്‌ഭുതമല്ല. മലയാളവിമർശനത്തിന്റെ ശ്രദ്ധയാകര്ഷിക്കാനുള്ള താരപരിവേഷം അഥവാ മാധ്യമവിഗ്രഹപദവി തോമസിന് ഉണ്ടായിരുന്നില്ല എന്നതാണ് മറ്റൊരു സത്യം. അത് ഉണ്ടാക്കാൻ തോമസ് ശ്രമിച്ചും ഇല്ല.

തോമസിന്റെ കഥകൾക്ക് കുറച്ചു വർഷങ്ങൾ മുമ്പ് ഞാൻ എഴുതിയ ഒരു കുറിപ്പിൽ നിന്ന് ചില വാചകങ്ങൾ ഉദ്ധരിക്കുകയാണ് :

"ഇരുപതാം നൂറ്റാണ്ടിലെ മലയാളത്തിലെ ഏറ്റവും അസാധാരണങ്ങളായ 10 കഥകൾ എടുത്താൽ അതിലൊന്ന് എഴുതിയിട്ടുള്ള ഈ കഥാകാരന്റെ മേൽ വന്നു ചേർന്നത് ശുഷ്‌ക്കാന്തി യോടെയുള്ള തമസ്കരണവും കാണാമറയത്തേക്കു നീക്കി നിർത്തലും ആണ്...ഇന്നത്തെ മാധ്യമാവശ്യങ്ങളുടെ വെളിച്ചത്തിൽ വായിച്ചെടുക്കാവുന്ന ഒരു ലോകമല്ല തോമസ് ജോസഫിന്റേത്. അതുകൊണ്ടായിരിക്കണം ഇന്നിന്റെ ശാക്തീകരണങ്ങളിൽ മുഴുകി ഇരിക്കുന്നവർക്ക് തോമസ് ജോസഫിന്റെ ലോകം അന്യമായി പോകുന്നത്. അവർ അതിനെ പിന്തള്ളുന്നതു ഭാവിയിലേക്കാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഭാഗ്യവശാൽ എഴുത്തിന്റെ അന്തിമവിധി ഭാവിയിൽ ആണ്."

ആ കുറിപ്പിൽ നിന്ന് തന്നെ:" പക്ഷെ തോമസ് ജോസഫിനെ ഒരു രക്തസാക്ഷിയായോ ഇരയായോ കാണാൻ എനിക്ക് സാധ്യമല്ല. തോമസിന്റെ പ്രതിഭയുടെ വഴികളിലെ ദുർഘടതകളുടെ മേൽ അനുകമ്പ പുരട്ടാനും ഞാൻ തയ്യാറല്ല. അവയെല്ലാം അദ്ദേഹത്തിൻറെ ജീവിതഭൂമിശാസ്ത്രത്തിലെ നൽകപ്പെട്ട അടയാളങ്ങളാണ്. ഞാൻ അദ്‌ഭുതപ്പെടുന്നത് തോമസിന്റെ കഥകളെ കണ്ടില്ലെന്നു നടിക്കുകയും കാണാതിരിക്കുകയും ചെയ്യുന്ന ഉത്തരാധുനികമായിതീർന്നു എന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന മലയാളസാഹിത്യത്തിലെ പ്രാമാണിത്തങ്ങളെപറ്റിയാണ്. അപ്പോൾ എന്തായിരിക്കാം അവരുടെ ആ ഉത്തരാധുനികത? ഏതു നവീന യാഥാസ്ഥിതികത്വങ്ങൾ കൊണ്ടാണ് അവർ ആ ഉത്തരാധുനികതയുടെ അതിരുകൾ മറച്ചു കെട്ടിയിരിക്കുന്നത്?"

കഴിഞ്ഞ രണ്ടര വർഷത്തോളമായി എന്റെ സുഹൃത്ത് അനുഭവിച്ച അന്ധകാരം അവസാനിച്ചതിൽ എനിക്ക് ഈ നിമിഷത്തിൽ ആശ്വാസമേയുള്ളു. തോമസിന്റെ വേർപാടിൽ തോമസിന്റെ കുടുംബം അനുഭവിക്കുന്ന വേദനയിൽ ഞാൻ പങ്കു ചേരുന്നു. എന്റെ പ്രിയ സുഹൃത്തിനു വിട.

Related Stories

No stories found.
logo
The Cue
www.thecue.in