‘ഹിന്ദുത്വ മാതൃഭൂമിക്ക് വേണ്ടി ഇനി എഴുതില്ല’; കഴമ്പുള്ള എഴുത്തുകാര്‍ ബഹിഷ്‌കരിക്കണമെന്ന് അന്‍വര്‍ അലി

‘ഹിന്ദുത്വ മാതൃഭൂമിക്ക് വേണ്ടി ഇനി എഴുതില്ല’; കഴമ്പുള്ള എഴുത്തുകാര്‍ ബഹിഷ്‌കരിക്കണമെന്ന് അന്‍വര്‍ അലി

മാതൃഭൂമി ആഴ്ച്ചപതിപ്പിന് വേണ്ടി ഇനി എഴുതില്ലെന്ന് കവി അന്‍വര്‍ അലി. ഗാന്ധിജിയുടെ 150-ാം ജന്മദിനത്തില്‍, ഗാന്ധിവധത്തില്‍ നേരിട്ടും പ്രത്യയശാസ്ത്രപരമായും ഉത്തരവാദികളായ ആര്‍എസ്സ്എസ്സിന്റെ നേതാവായ മോഹന്‍ ഭാഗവതിനെക്കൊണ്ട് ഗാന്ധി 'വാഴ്ത്ത്' നടത്തിച്ച ഹിന്ദുത്വമാതൃഭൂമിയുടെ പത്രത്തിലോ വാരികയിലോ എഴുതില്ലെന്ന് അന്‍വര്‍ അലി വ്യക്തമാക്കി. കാവിയില്‍ പുതഞ്ഞ അതിന്റെ വേവാശവത്തിന് സംഘപരിവാരികള്‍ നിരന്നു നിന്ന് പിണ്ഡം വയ്ക്കുന്നത് കാണാം. 1930-40 കളില്‍ ഹിറ്റ്‌ലര്‍ക്കും ഗീബല്‍സിനും വിടുപണി ചെയ്തവരുടെ കൂട്ടത്തിലാണ് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ കൂടി സന്തതിയായ മാതൃഭൂമി ഇപ്പോള്‍. ഈ ബഹിഷ്‌ക്കരണ തീരുമാനം വെറും പ്രതിഷേധമല്ല ഒരു സമരത്തിന്റെ തുടക്കമാണെന്നും അന്‍വര്‍ അലി പ്രതികരിച്ചു.

ജനിച്ചു വളര്‍ന്ന നാട്ടില്‍ അഭയാര്‍ത്ഥികളോ അന്യരോ ആയി ജീവിക്കാന്‍ തയ്യാറല്ലാത്ത, സര്‍ഗ്ഗാത്മക സ്വാതന്ത്ര്യം സ്വേഛാധിപത്യഭരണകൂടത്തിനോ അതിന്റെ മാധ്യമപ്പിണിയാളുകള്‍ക്കോ അടിയറവു വയ്ക്കാന്‍ കൂട്ടാക്കാത്ത, എഴുത്താളുകളുടെ അതിജീവന സമരത്തിന്റെ തുടക്കം. മുഖ്യധാരാ ആനുകാലികങ്ങളില്‍ എഴുതിവരുന്ന, കഴമ്പുള്ള എല്ലാ കൂട്ടെഴുത്താളരും ഹിന്ദുത്വമാതൃഭൂമി ബഹിഷ്‌കരിച്ച് ഈ സമരം മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രത്യാശിക്കുന്നു.

അന്‍വര്‍ അലി

ഹിന്ദുത്വവര്‍ഗീയത വിരിച്ച കോര്‍പ്പറേറ്റ് വലയില്‍ നിന്ന് മാതൃഭൂമി എന്നെങ്കിലും പുനരുജ്ജീവിച്ചു പുറത്തുവരുന്നതായി ബോധ്യപ്പെട്ടാല്‍ മാത്രമേ വീണ്ടും അവര്‍ക്ക് വേണ്ടി എഴുതൂ എന്നും അന്‍വര്‍ അലി കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ എസ് ഹരീഷിന്റെ 'മീശ' പ്രസിദ്ധീകരിച്ചപ്പോഴുണ്ടായ വിവാദത്തേത്തുടര്‍ന്ന് നോവല്‍ പിന്‍വലിക്കേണ്ടി വന്നിരുന്നു. ആഴ്ച്ചപ്പതിപ്പ് എഡിറ്റര്‍ സ്ഥാനത്ത് നിന്ന് പിന്നീട് കമല്‍ റാം സജീവ് രാജിവെക്കുകയുമുണ്ടായി. സംഘ്പരിവാര്‍ ഭീഷണിക്ക് മാതൃഭൂമി വഴങ്ങിയെന്ന് ചൂണ്ടിക്കാട്ടി എസ് ഹരീഷ്, പ്രമോദ് രാമന്‍, പി എസ് റഫീഖ്, എം ആര്‍ രേണുകുമാര്‍, ലാസര്‍ ഷൈന്‍, വിനോയ് തോമസ് എന്നീ എഴുത്തുകാര്‍ ആഴ്ച്ചപ്പതിപ്പിന് വേണ്ടി എഴുതില്ലെന്ന് നിലപാടെടുത്തിരുന്നു.

‘ഹിന്ദുത്വ മാതൃഭൂമിക്ക് വേണ്ടി ഇനി എഴുതില്ല’; കഴമ്പുള്ള എഴുത്തുകാര്‍ ബഹിഷ്‌കരിക്കണമെന്ന് അന്‍വര്‍ അലി
‘അപമാനകരമായ ഒത്തുതീര്‍പ്പ്’; എന്‍എസ്എസ് ആസ്ഥാനത്ത് പോയ മാതൃഭൂമി എംഡി വീരേന്ദ്രകുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി സച്ചിദാനന്ദന്‍

അന്‍വര്‍ അലിയുടെ പ്രതികരണം പൂര്‍ണരൂപം

മരിച്ച മാതൃഭൂമിയില്‍ ഇനിയില്ല

എന്റെ എഴുത്തുകാരജീവിതം നീതിബോധത്തിന്റെയും ആത്മാഭിമാനത്തിന്റെയും കൂടി ജീവിതമാണ്. ദക്ഷിണേഷ്യയെ അപ്പാടെ കൊടുംനരകമാക്കാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന സംഘപരിവാരങ്ങളെ വെള്ളപൂശല്‍ ഇന്ത്യന്‍ മാധ്യമ രംഗത്തെ ഏറ്റവും വേദനാകരമായ അര്‍ബുദമായി മാറിയിരിക്കുന്ന കാലത്ത്, ഹിന്ദുത്വവര്‍ഗ്ഗീയതയ്ക്ക് അരുനില്‍ക്കുന്ന മാതൃഭൂമി ഗ്രൂപ്പിന്റെ സാംസ്‌കാരിക മുഖമായ ആഴ്ചപ്പതിപ്പിലെ എഴുത്തുകാരരില്‍ ഒരാളായി ഇനി തുടരാനാവില്ല എന്നു ഞാന്‍ തിരിച്ചറിയുന്നു. എസ്. ഹരീഷിന്റെ 'മീശ' പിന്‍വലിച്ച വേളയില്‍ തന്നെ എടുക്കേണ്ടിയിരുന്ന, വര്‍ഗീയതക്കെതിരെയും സര്‍ഗ്ഗാത്മക സ്വാതന്ത്ര്യത്തിനു വേണ്ടിയും വാദിച്ച എഡിറ്ററെ പുറത്താക്കിയപ്പോഴെങ്കിലും എടുക്കേണ്ടിയിരുന്ന, വൈകിപ്പോയ ഒരു തീരുമാനമാണിത്. വൈകിയതിലുള്ള ആത്മനിന്ദയോടെ പറയട്ടെ, ഗാന്ധിജിയുടെ നൂറ്റി അമ്പതാം ജന്മദിനത്തില്‍, ഗാന്ധിവധത്തില്‍ നേരിട്ടും പ്രത്യയശാസ്ത്രപരമായും ഉത്തരവാദികളായ ആര്‍.എസ്സ്.എസ്സിന്റെ നേതാവായ മോഹന്‍ ഭാഗവതിനെക്കൊണ്ട് ഗാന്ധി 'വാഴ്ത്ത്' നടത്തിച്ച ഹിന്ദുത്വമാതൃഭൂമിയുടെ പത്രത്തിലോ വാരികയിലോ ഞാനിനി എഴുതില്ല. ബാപ്പുജിയുടെ ആദ്യ ഇന്ത്യന്‍ ജയില്‍വാസത്തിന്റെ ഒന്നാം വാര്‍ഷിക ദിനമായ 1923 മാര്‍ച്ച് 18 ന് പ്രസിദ്ധീകരണമാരംഭിക്കുകയും കണ്ണാടിപ്പെട്ടിയില്‍ ഇപ്പോഴും അദ്ദേഹത്തിന്റെ ചോരക്കുതിര്‍മണ്ണ് സൂക്ഷിക്കുകയും ചെയ്യുന്ന മാതൃഭൂമിയെന്ന ദേശീയ വര്‍ത്തമാനപ്പത്രം ഇന്ന് നിലവിലില്ല. വള്ളത്തോളും ബഷീറും എഴുതിയിരുന്ന, അവരില്‍ നിന്ന് പല തലമുറ കൈമറിഞ്ഞ് ഞങ്ങളിലെത്തിയ ആ തെളിമലയാളത്താള്‍ ചത്തുകെട്ടുപോയി. കാവിയില്‍ പുതഞ്ഞ അതിന്റെ വേവാശവത്തിന് സംഘപരിവാരികള്‍ നിരന്നു നിന്ന് പിണ്ഡം വയ്ക്കുന്നത് എനിക്കു കാണാം.

1930-40 കളില്‍ ഹിറ്റ്‌ലര്‍ക്കും ഗീബല്‍സിനും ഗോറിങ്ങിനും നിര്‍ലജ്ജം വിടുപണിചെയ്ത മാധ്യമങ്ങളുടെയും ധൈഷണികരുടെയും പൊതുപ്രവര്‍ത്തകരുടെയും സൈനിക നേതാക്കളുടെയും പുരോഹിതരുടെയും നീണ്ട നിര ജര്‍മ്മനിയിലുണ്ടായിരുന്നു. അവരില്‍ പലരും നാസികളാല്‍ ചതിച്ചുകൊല്ലപ്പെട്ടു. ചിലര്‍ പിന്നീട് നാസി പക്ഷപാതത്തിന്റെ പേരില്‍ ന്യൂറംബര്‍ഗിലെ വിചാരണയ്ക്കു വിധേയരായി കൊല്ലപ്പെട്ടു. ചിലര്‍ക്ക് പില്‍ക്കാല ജീവിതം മുഴുവന്‍ ആത്മനിന്ദയുടേയും ആത്മവിനാശത്തിന്റേതുമായി. ആ ചരിത്രത്തിന്റെ പിന്തുടര്‍ച്ചയാണ് ഇന്നത്തെ ഇന്ത്യയിലെ 'സമാനഹൃദയ'രെയും കാത്തിരിക്കുന്നതെന്ന് ഞാന്‍ കരുതുന്നു. അക്കൂട്ടത്തില്‍, ഇന്ത്യന്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ കൂടി സന്തതിയായ മാതൃഭൂമിയുമുണ്ട് എന്നത് സമകാലീനകേരളചരിത്രത്തിലെ വേദനാകരമായ വൈപരീത്യമാണ്.

മാതൃഭൂമിയില്‍ എഴുതി വളര്‍ന്നതിന്റെ മമതയും ഗൃഹാതുരതയുമൊക്കെ എന്റെ എഴുത്തുകൂട്ടുകാര്‍ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ചില പ്രദേശത്തിനും രീതിക്കും സാമുദായികപദവിക്കും മാതൃഭൂമി നല്‍കുന്ന ഭൂതകാലക്കുളിര്‍ അവരുടെ വാക്കുകളില്‍ വ്യഞ്ജിക്കുമ്പോള്‍ അത് സ്വാഭാവികമെന്നേ തോന്നിയിട്ടുള്ളൂ.. മറ്റൊന്ന്, എക്കാലത്തുമെന്ന പോലെ മാതൃഭൂമിയിലെഴുത്തിന് ഇന്നുമുള്ളതായി എഴുത്തുകാര്‍ കരുതുന്ന അധികമാന്യതയാണ്. അതിന് റീച്ച് റീച്ച് എന്നൊക്കെ ഞങ്ങള്‍ പറയുമെങ്കിലും സംഗതി എഴുത്തധികാരം ഊട്ടിയുറപ്പിക്കുന്ന ഗ്ലാമര്‍ തന്നെ. അതും സ്വാഭാവികം. മേല്‍പ്പറഞ്ഞ രണ്ടു സ്വാഭാവികതകളും പക്ഷേ എനിക്കില്ല, ആദ്യത്തേത് അനുഭവിച്ചിട്ടില്ല. രണ്ടാമത്തേത് ആവശ്യമില്ല.

1980 കളുടെ ഒടുവില്‍ ലിറ്റില്‍ മാഗസീനുകളിലും 1989 മുതല്‍ തുടര്‍ച്ചയായി കലാകൗമുദിയിലും തുടര്‍ന്ന് ഭാഷാപോഷിണി, ദേശാഭിമാനി, സമകാലീനമലയാളം, ഇന്ത്യ ടുഡേ, മാധ്യമം, കുങ്കുമം തുടങ്ങിയ മുഖ്യധാരാ ആനുകാലികങ്ങളിലും കവിതകള്‍ പ്രസിദ്ധീകരിച്ചു പോന്ന ഞാന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിത്തുടങ്ങിയത് 1998 മുതലാണ്. 80- 90 കാലത്ത് എന്റെ കൗമാരരചനകള്‍ എന്‍.വി.കൃഷ്ണവാര്യരും കെ.വി.രാമകൃഷ്ണനും അപ്പാടെ നിരസിച്ചിരുന്നതിനാല്‍ ഇനി മാതൃഭൂമി ഇങ്ങോട്ട് ആവശ്യപ്പെട്ടാലേ എഴുതൂ എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അങ്ങനെ തുടരവേ 90കള്‍ ഒടുവില്‍ എം.ടി. വീണ്ടും പത്രാധിപരായി വന്ന കാലത്ത് സബ് എഡിറ്ററായ ഡോ. കെ. ശ്രീകുമാര്‍ കവിത വേണമെന്ന് കത്തയച്ചും ഫോണിലൂടെയും ആവശ്യപ്പെട്ടതു പ്രകാരമാണ് മാതൃഭൂമിയുമായി സഹകരിച്ചു തുടങ്ങിയത്.. ആദ്യം വെള്ളപ്പാട്ട് എന്നൊരു ചെറുകവിതയും പിന്നീട് മുസ്തഫ, ആര്യാവര്‍ത്തത്തില്‍ ഒരു യക്ഷന്‍ തുടങ്ങിയ ചില നീണ്ട ആഖ്യാനങ്ങളും ശ്രീകുമാറിന്റെ ഉത്സാഹത്തില്‍ മാതൃഭൂമിയില്‍ വന്നു. രണ്ടാം എം.ടിക്കാലം പോയതോടെ ശ്രീകുമാറിന്റെ വിളി വരാതെയായി. ഞാന്‍ അയയ്ക്കാതെയുമായി. കമല്‍റാം സജീവ് എഡിറ്ററായപ്പോഴാണ് വീണ്ടും മാതൃഭൂമിയില്‍ നിന്ന് എഴുതാന്‍ ക്ഷണം കിട്ടിയത്. അപ്പോഴേക്ക് കൊല്ലത്തില്‍ കഷ്ടിച്ച് രണ്ടോ മൂന്നോ കവിത പ്രസിദ്ധീകരിക്കുന്ന ലുബ്ധിലേക്ക് ഞാന്‍ ചുരുങ്ങിക്കഴിഞ്ഞിരുന്നു. 2000- 01 നു ശേഷം ആറേഴു കൊല്ലം വ്യക്തിപരമായ ചിലകാരണങ്ങളാല്‍ മാതൃഭൂമിക്ക് ഒന്നുമയച്ചില്ല. 2008ലാണെന്നു തോന്നുന്നു, ഒരു കവിതപ്പതിപ്പിന് കമല്‍റാം സജീവ് കവിത ചോദിച്ചു. കൊടുത്തു. പിന്നിട് തുടര്‍ച്ചയായി കവിതയും വിവര്‍ത്തനങ്ങളും ലേഖനങ്ങളും മാതൃഭൂമിയില്‍ എഴുതി. ഇപ്പോഴത്തെ ചീഫ് സബ് എഡിറ്റര്‍ സുഭാഷ് ചന്ദ്രന്‍ പറഞ്ഞപ്പോഴും എഴുതി. ഹിന്ദുത്വവര്‍ഗീയത വിരിച്ച കോര്‍പ്പറേറ്റ് വലയില്‍ നിന്ന് മാതൃഭൂമി എന്നെങ്കിലും പുനരുജ്ജീവിച്ചു പുറത്തുവരുന്നതായി ബോധ്യപ്പെട്ടാല്‍ വീണ്ടും എഴുതുകയുമാവാം.

ഈ ബഹിഷ്‌ക്കരണ തീരുമാനം കേവലം പ്രതിഷേധമല്ല. ഒരു സമരത്തിന്റെ തുടക്കമാണ്; ജനിച്ചു വളര്‍ന്ന നാട്ടില്‍ അഭയാര്‍ത്ഥികളോ അന്യരോ ആയി ജീവിക്കാന്‍ തയ്യാറല്ലാത്ത, സര്‍ഗ്ഗാത്മക സ്വാതന്ത്ര്യം സ്വേഛാധിപത്യഭരണകൂടത്തിനോ അതിന്റെ മാധ്യമപ്പിണിയാളുകള്‍ക്കോ അടിയറവു വയ്ക്കാന്‍ കൂട്ടാക്കാത്ത, എഴുത്താളുകളുടെ അതിജീവന സമരത്തിന്റെ തുടക്കം. മുഖ്യധാരാ ആനുകാലികങ്ങളില്‍ എഴുതിവരുന്ന, കഴമ്പുള്ള എല്ലാ കൂട്ടെഴുത്താളരും ഹിന്ദുത്വമാതൃഭൂമി ബഹിഷ്‌കരിച്ച് ഈ സമരം മുന്നോട്ടു കൊണ്ടുപോകുമെന്ന പ്രത്യാശയോടെ അന്‍വര്‍ അലി.

Related Stories

No stories found.
logo
The Cue
www.thecue.in