'ഞാൻ ഭയങ്കര ഹാപ്പി ആണെടാവ്വേ... ഒരു ഒരു എനർജി ഉണ്ട് ഇതിൽ.... '
പി.ബാലചന്ദ്രനെക്കുറിച്ച് ഓപ്പറേഷന്‍ ജാവയുടെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി എഴുതിയത്
എത്രയും പ്രിയപ്പെട്ട ബാലേട്ടന്...
അങ്ങ് എഴുതിയ ചെണ്ട എന്ന നാടകം കളിച്ചാണ് ഞാൻ സ്കൂൾ യുവജനോത്സങ്ങളിൽ പങ്ക് എടുത്ത് തുടങ്ങിയത്, ചെണ്ട എന്ന നാടകം മട്ടാചേരിയിൽ മത്സരിക്കാൻ തട്ടിൽ കയറിയതും അന്ന് ഞങ്ങൾക്ക് കിട്ടിയ കൈ അടികളും, അഭിനന്ദനങ്ങളും തന്ന ആ ലഹരി തന്നെയാണ് നാൾ ഇത്ര കഴിഞ്ഞിട്ടും ഒരു സിനിമ സംവിധാനം ചെയ്യാനുള്ള കാരണവും .
ബാലേട്ടാ....ഞാൻ എഴുതുന്ന ഓരോ കഥകളും, ആശയങ്ങളും കഴിഞ്ഞാൽ ഉടൻ അങ്ങേയെ വൈക്കം വീട്ടിൽ കൊണ്ടേ കാണിക്കും, നല്ല തിരക്ക് ആണേലും മൂർത്തി ടാ വാടാവ്വേ എന്ന് പറഞ്ഞു അകത്തു ഇരുത്തി വായിക്കും അഭിപ്രായങ്ങൾ വെട്ടി തുറന്ന് പറയും,ചിലപോ അഭിനന്ദിക്കും, ചിലപോ ശാസികും. സെറ്റ് കളിൽ പോയിട്ടില്ലത എനിക്ക് സിനിമ വാർത്തകൾ ചോദിച്ചു അറിയാനുള്ള ഏക ആശ്രയം അങ്ങ് തന്നെ ആയിരുന്നു, സിനിമയിലെ പിന്നപുറ കഥകൾ, വലിയ വലിയ സംവിധായകരുടെ രീതികൾ, എഴുതിന്റെ രീതികൾ, നടന്മാരെ പറ്റി എല്ലാം കുത്തി കുത്തി ചോദിച്ചു അറിയും,
തിരക്കഥ എഴുതാൻ നിയമങ്ങൾ ഇല്ല നിന്റെ മനസിലെ സിനിമയാണ് നിന്റെ തിരക്കഥ എന്ന് പഠിപ്പിച്ച ആളാണ് ബാലേട്ടൻ.
ഞാൻ ആദ്യമായി ചെയുന്ന സിനിമയിൽ ബാലേട്ടൻ വേണം എന്ന് ഞാൻ വൈക്കം വീട്ടിൽ വന്ന് നിര്ബന്ധം പിടിച്ചപ്പോൾ എങ്കിൽ ഞാൻ വരാം എന്ന് പറഞ്ഞ് വന്ന് അവിടെ കസറി പോയത് ഇന്നും ഞങ്ങളുടെ മനസ്സിൽ ഉണ്ട്, ഷൂട്ട് കഴിഞ്ഞു പോകുമ്പോ മൂർത്തി ടാവ്വെ.. നീ ഒകെ ആണലോ അല്ലെ... നമ്മൾ ഒകെ പഴഞ്ചൻ മാർ ആണേ... എന്ന് പറയുമ്പോ ഒന്നും അറിയാത്ത ഒരു കുട്ടിയുടെ മുഖം ആണ് ബാലേട്ടന്.
എല്ലാം കഴിഞ്ഞു കോവിഡ് ലോകം മൊത്തം കീഴടക്കിയപ്പോൾ ഇടയിൽ എനിക്ക് വേണ്ടി വന്ന് കൊച്ചിയിൽ നിന്നും ഡബ് ചെയ്ത് ഇറങ്ങുമ്പോൾ എന്നോട് പറഞ്ഞ വാചകങ്ങൾ ഇപ്പോഴും ചെവിയിൽ ഉണ്ട്, "ഞാൻ ഭയങ്കര ഹാപ്പി ആണെടാവ്വേ... ഒരു ഒരു എനർജി ഉണ്ട് ഇതിൽ...". സത്യത്തിൽ അത് ഒരു വല്ലാത്ത വാചകം ആയിരുന്നു.
അതിന് ശേഷം രണ്ട് ആഴ്ച കഴിഞ്ഞു ഞാൻ കേൾക്കുന്നത് തീരെ വയ്യാതെയായി എന്നാണ്.
ബാലേട്ടാ... ഇപ്പോഴും നമ്മുടെ സിനിമ തീയേറ്ററിൽ ഓടുന്നുണ്ട്, ഈ അറുപത്താം ദിവസവും അങ്ങയെ കാണുമ്പോ കാണികളിൽ ഉണ്ടാക്കുന്ന ഓളവും, ചിരിയും, കൈയടിയും തന്നെയാണ് എനിക്ക് അങ്ങേക്ക് തരാൻ ഉള്ള ഗുരുദക്ഷിണ...അങ്ങേ വന്ന് പ്രേക്ഷകനെ ചിരിപ്പിച്ചു... ചിന്തിപ്പിച്ചു.
ബാലേട്ടാ...മറക്കില്ല....കൈ പിടിച്ചു നടത്തിയതിന്.. മനസിൽ തൊട്ട് അനുഗ്രഹിച്ചതിന്...