ദാരിദ്ര്യത്തെ നേരിടാനുള്ള ഒരുപാധിയല്ല സംവരണം

ദാരിദ്ര്യത്തെ നേരിടാനുള്ള ഒരുപാധിയല്ല സംവരണം

പൊതുവിഭാഗത്തിൽ (General category) ഉൾപ്പെട്ടവർക്ക് 10% സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകുന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനം എതിർക്കപ്പെടേണ്ടതാണ്. സംവരണം എന്ന ആശയവും പ്രയോഗവും സാമ്പത്തിക അസമത്വം പരിഹരിക്കുന്നതിനല്ല, മറിച്ച് നൂറ്റാണ്ടുകളായി ഇന്ത്യയിൽ നില നിൽക്കുന്ന ജാതിവ്യവസ്ഥ സൃഷ്ടിച്ച സാമൂഹിക ദുരന്തത്തെ മറികടക്കാനുള്ള ബഹുമുഖമായ സമരങ്ങളിലും നടപടികളിലും ഒന്നുമാത്രമാണ്. ഒരു വലിയ വിഭാഗം ലോകജനതയുടെ Genetic pooling പോലും സാമൂഹിക നിയന്ത്രണത്തിലൂടെ തടഞ്ഞുനിർത്തിയ അതിസങ്കീർണ്ണമായ മനുഷ്യവിരുദ്ധതയാണ് ഇന്ത്യയിലെ ജാതിവ്യവസ്ഥ. ഹിന്ദുമതത്തിൽ മാത്രമല്ല, ജാതി എന്ന സങ്കല്പത്തെ നിരാകരിക്കുന്ന ഇസ്‌ലാം, ക്രിസ്ത്യൻ തുടങ്ങിയ മതങ്ങളും ഇന്ത്യയിൽ അതിന്റെ വിവാഹബന്ധങ്ങളിലും അതുവഴിയുള്ള Kinship relations -ലും വളരെ കൃത്യമായി ജാതിയുടെ രേഖാചിത്രങ്ങൾ പേറുന്നവരാണ്. ഇന്ത്യയുടെ സാമൂഹ്യജീവിതത്തെ നിരന്തരമായി നിർണ്ണയിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും ശക്തമായ സാമൂഹ്യപ്രതിഭാസം കൂടിയാണ് ജാതി.

തീർച്ചയായും ഇന്ത്യയിൽ ജാതികൾക്കുള്ളിൽ സാമ്പത്തിക-രാഷ്ട്രീയ അധികാരകേന്ദ്രങ്ങൾ വളർന്നുവന്നിട്ടുണ്ട്. ആയിരക്കണക്കിന് ജാതി-ഉപജാതികളെ പലതിനെയും ഒരു കൂട്ടമായി ഒരു cluster -ൽ പെടുത്തുമ്പോൾ അവയ്ക്കിടയിലെ സാമ്പത്തിക-രാഷ്ട്രീയ-അധികാര വൈജാത്യങ്ങൾ ഇപ്പോൾ വേണ്ടത്ര കണക്കിലെടുക്കുന്നില്ല. പിന്നാക്ക, പട്ടികജാതി, പട്ടിക വർഗ സംവരണത്തിൽ ഈ പ്രശ്നം ഇപ്പോഴുണ്ട്. സംവരണാർഹരായ ജാതികളിൽ ചില ജാതികളിൽപ്പെട്ടവർ എല്ലായ്പ്പോഴും മുൻ നിരയിൽ നിൽക്കുകയും ബാക്കിയുള്ളവർ തഴയപ്പെടുകയും ചെയ്യുന്ന സാമൂഹ്യാവസ്ഥയുണ്ട്. പ്രൊഫ. എം കുഞ്ഞാമൻ ഇതിനെക്കുറിച്ച് തന്റെ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. സംവരണാർഹരിലെ വെണ്ണപ്പാളി വിഭാഗത്തെ നിർണ്ണയിക്കുന്നതിൽ സർക്കാരുകളെടുക്കുന്ന ഇരട്ടത്താപ്പ് അക്കൂട്ടത്തിലെ ധനികർക്ക് അനുകൂലമായാണ് തിരിയുന്നതും. എന്നാൽ ഇതൊന്നും സാമ്പത്തിക സംവരണത്തെ ന്യായീകരിക്കാനുള്ള കാര്യങ്ങളല്ല.

സാമ്പത്തിക സംവരണത്തെ ഇടതുപക്ഷം അനുകൂലിക്കുന്നത് വർഗ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് മുഖ്യധാരാ ഇടതുകക്ഷികൾ കരുതുന്നെണ്ടെങ്കിൽ അതിലും വലിയ വങ്കത്തരമില്ല. ദാരിദ്ര്യത്തെ നേരിടാനുള്ള ഒരുപാധിയല്ല സംവരണം. ഇന്ത്യയിൽ സംവരണം നടപ്പാക്കിയതുകൊണ്ട് സംവരണാർഹരിലെ ദാരിദ്ര്യ നിർമ്മാർജ്ജനം എത്രകണ്ട് സാധ്യമായി എന്നത് നോക്കിയാൽ മതി. ജാതി കൊണ്ടുണ്ടായ ദാരിദ്ര്യത്തിന്റെ കാര്യമാണെങ്കിൽ തീർച്ചയായും അങ്ങനെയൊന്നുണ്ട്. അതിന്റെ ഇങ്ങേയറ്റത്ത് ഇപ്പോൾ സംവരണപ്പാട്ടികയിലുള്ളവരും ഗുണഭോക്താക്കൾ സവർണ്ണരെന്നു സാങ്കേതികമായി വിശേപ്പിക്കപ്പെടുന്നവരുമാണ്. അതല്ലാത്ത ദാരിദ്ര്യമാകട്ടെ ഭൂവുടമ-മുതലാളിത്ത വ്യവസ്ഥിതിയുടെ ഉത്പ്പന്നമാണ്. അതിനു പരിഹാരം സംവരണമല്ല.

ഒരു സവർണ്ണന്റെ ദാരിദ്ര്യം പല തരത്തിലാകാം ഉണ്ടാകുന്നത്. എങ്ങനെ വന്നാലും അതയാളുടെ സാമൂഹ്യ മൂലധനത്തിന്റെ-Social Capital -കുറവുകൊണ്ടല്ല. സ്വന്തം പേരിലുള്ള പത്തേക്കർ ഭൂമി വിറ്റു ധൂർത്തടിച്ച ഒരു സവർണ്ണനും പുതിയ സാമ്പത്തിക സംവരണത്തിന്റെ ഗുണഭോക്താവാണ്. അതിപ്പോൾ അയാളുടെ മുത്തച്ഛൻ കൊച്ചി രാജാവിന്റെ പേഷ്‌ക്കാരായിരുന്നാലും അമ്മ മജിസ്‌ട്രേറ്റായിരുന്നാലും അയാൾക്ക് സംവരണം കിട്ടും എന്നാണവസ്ഥ. എന്നാൽ ഒരു പട്ടികജാതിക്കാരന്റെ ദാരിദ്ര്യം ഇത്തരത്തിലുള്ളതല്ല. അത് അടിച്ചേല്പിക്കപ്പെട്ടതാണ്. എന്റെ ഗ്രാമത്തിൽ ബിരുദധാരിയായ ഒരൊറ്റ പട്ടികജാതിക്കാരനോ, ഈഴവനോ, മുസ്ലീമോ പോലും എന്റെ അച്ഛന്റെ തലമുറയിൽ ഇല്ല. അതിനു ശേഷവും വിരലിലെണ്ണാവുന്നവരാണ് ഇപ്പോൾ ബിരുദമെടുത്തവർ. അതായത് ഗ്രാമത്തിലെ സവർണ പെൺകുട്ടികളുടെ വിവാഹത്തിന് തമിഴ് പട്ടന്മാരെ കൊണ്ടുവന്ന് പന്തൽ വിതാനിച്ചിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുള്ള ഒരു ഗ്രാമത്തിലാണ് ഈ അവസ്ഥ. അവിടുത്തെ സവർണ്ണനും ഇപ്പോൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ ഒരു കുടുംബവും ഏതാണ്ട് 21-ആം നൂറ്റാണ്ട് എത്തുമ്പോഴും വിരലിലെണ്ണാവുന്ന ബിരുദധാരികൾ (ഒരൊറ്റ പ്രൊഫഷണൽ ബിരുദധാരിയുമില്ല എന്ന് പറയേണ്ടതില്ല) മാത്രമുള്ള സംവരണാർഹരും തമ്മിൽ എന്ത് സാമ്യമാണുള്ളത്. സാമൂഹ്യമായ പിന്നാക്കാവസ്ഥയുടെ ആഴം അളക്കാനാവുന്നതിലും ഭീകരമാണ്.

മുതലാളിത്തം സൃഷ്ടിക്കുന്ന സാമ്പത്തിക അസമത്വത്തിന്റെ Antidote -കളിലൊന്ന് സംവരണമാണ് എന്ന ധാരണ തന്നെ വർഗ്ഗരാഷ്ട്രീയവിരുദ്ധമാണ്.

ഇപ്പോൾ കേരളത്തിൽ സാമ്പത്തിക സംവരണത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിലെ ഏറ്റവും വലിയ രാഷ്ട്രീയത്തട്ടിപ്പ് എന്നത്, അതിന്റെ പ്രതിസ്ഥാനത്തുനിന്നും സംഘപരിവാറിനെ പൂർണമായും ഒഴിച്ചുനിർത്തുന്നു എന്നാണ്. ഒപ്പം കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാട് ഇക്കാര്യത്തിൽ എന്താണ് എന്നുപോലും ചോദ്യം ഉയരുന്നില്ല. കമ്മ്യൂണിസ്റ്റ് പാർട്ടികൾ ബ്രാഹ്മിൻ ബോയ്സ് ആണെന്നൊക്കെയുള്ള പതിവ് വാദം ഇതിനൊപ്പമുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഇത്തരത്തിലൊരു നിലപാടിന് കാരണം യാന്ത്രികമായ രീതിയിൽ വർഗ്ഗരാഷ്ട്രീയത്തെ കേവലമായ സാമ്പത്തിക ദാരിദ്ര്യ രാഷ്ട്രീയമായി കണ്ടതാണ്. അല്ലാതെ ഇ എം എസിനു നമ്പൂതിരിപ്പാട് എന്ന പേരുണ്ടായതുകൊണ്ടല്ല. അത്തരത്തിലുള്ള നിരീക്ഷണങ്ങളൊക്കെ വിഷയത്തെ ലളിതവത്കരിക്കാൻ മാത്രമുതകുന്നതാണ്.

Related Stories

No stories found.
logo
The Cue
www.thecue.in