തകരഷീറ്റ് മേഞ്ഞ, അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീടുകളുടെ നീണ്ട നിരയാണ് എസ്റ്റേറ്റ് ലയങ്ങൾ. ഒരു മുറിയിൽ താമസിക്കുന്നത് അഞ്ചും ആറും പേരുകാണും, മൂന്നോ നാലോ തലമുറ കാണും.
ഇടുക്കി രാജമലയിലെ മണ്ണിടിച്ചില്‍ ദുരന്തത്തെക്കുറിച്ച് ടി.സി രാജേഷ് സിന്ധു എഴുതുന്നു
മണ്ണിനടിയിൽ കാണാതായവർ ആരൊക്കെയെന്നറിയാൻ വോട്ടേഴ്‌സ് ലിസ്റ്റ് പരിശോധിക്കേണ്ട ദുരവസ്ഥയാണ് പെട്ടിമുടിയെ കാത്തിരിക്കുന്നത്.
മൂന്നാർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ രാജമലയിൽപെട്ട സ്ഥലമാണ് പെട്ടിമുടി. പെട്ടിമുടിയിലുള്ളവരുടെ പേരുവിവരങ്ങളുള്ളത് രണ്ടാം നമ്പർ ബൂത്തിലെ വോട്ടേഴ്‌സ് ലിസ്റ്റിലാണ്. പേരും വയസ്സും പിന്നെ പെട്ടിമുടിയെന്ന സ്ഥലനാമവും മാത്രമാണ് ഇവരുടെ വിലാസം. നൂറിലേറെപ്പേർ വരും അത്. എസ്റ്റേറ്റ് ലയത്തിൽ ആകെ എത്രപേർ താമസിക്കുന്നുണ്ടെന്നതിന് ഈ വോട്ടേഴ്‌സ് ലിസ്റ്റല്ലാതെ മറ്റെന്തെങ്കിലും കണക്കുണ്ടോ എന്നു സംശയമാണ്. അതിലാകട്ടെ പതിനെട്ടു തികയാത്തവർ ഉൾപ്പെട്ടിട്ടില്ലതാനും. പേരുള്ളവർ പലരും ഉണ്ടാകണമെന്നുമില്ല.
തോട്ടത്തിലെ പണി ഇല്ലാതായാൽ അവർ ലയത്തിലെ വീടൊഴിഞ്ഞുപോകേണ്ടവരാണ്. അതൊഴിവാക്കാൻ ഒന്നാം തലമുറയ്ക്കു പിന്നാലെ രണ്ടാം തലമുറയും അതിന്റെ പിൻതലമുറകളിലുമുള്ളവർ എസ്റ്റേറ്റിൽ പണിക്കുപോകുന്നു. അവരുടെ തണലിൽ മൂന്നും നാലും തലമുറയിൽപെട്ടവർ ഒറ്റമുറിയും അടുക്കളയുമുള്ള, പ്രാഥമികാവശ്യനിർവ്വഹണത്തിന് വേണ്ടത്ര സൗകര്യങ്ങളില്ലാത്ത ഈ ലയങ്ങളിൽ തിങ്ങിഞെരുങ്ങിത്താമസിക്കുന്നു.
തകരഷീറ്റ് മേഞ്ഞ, അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീടുകളുടെ നീണ്ട നിരയാണ് എസ്റ്റേറ്റ് ലയങ്ങൾ. ഒരു മുറിയിൽ താമസിക്കുന്നത് അഞ്ചും ആറും പേരുകാണും, മൂന്നോ നാലോ തലമുറ കാണും. അടിസ്ഥാന സൗകര്യങ്ങൾ തീർത്തും അപര്യാപ്തം. തമിഴരാണ്, ദളിതരാണ്. സാക്ഷരരായവർ പോലും വളരെക്കുറവ്. തമിഴ്‌നാട്ടിലും ഇവർക്ക് വോട്ടർപട്ടികയിൽ പേരുണ്ടാകും. അവിടെ നിന്ന് സൗജന്യമായി ലഭിച്ച ടെലിവിഷനുകൾ മിക്കവാറും വീടുകളിലുള്ളതുമാത്രമാണ് ഏക ആഡംബരം. സ്വകാര്യതയെന്നത് കേട്ടിട്ടുപോലുമില്ലാത്തവർ. തോട്ടത്തിലെ പണി ഇല്ലാതായാൽ അവർ ലയത്തിലെ വീടൊഴിഞ്ഞുപോകേണ്ടവരാണ്. അതൊഴിവാക്കാൻ ഒന്നാം തലമുറയ്ക്കു പിന്നാലെ രണ്ടാം തലമുറയും അതിന്റെ പിൻതലമുറകളിലുമുള്ളവർ എസ്റ്റേറ്റിൽ പണിക്കുപോകുന്നു. അവരുടെ തണലിൽ മൂന്നും നാലും തലമുറയിൽപെട്ടവർ ഒറ്റമുറിയും അടുക്കളയുമുള്ള, പ്രാഥമികാവശ്യനിർവ്വഹണത്തിന് വേണ്ടത്ര സൗകര്യങ്ങളില്ലാത്ത ഈ ലയങ്ങളിൽ തിങ്ങിഞെരുങ്ങിത്താമസിക്കുന്നു. അങ്ങനെയൊരു ലയത്തിൽ രാത്രി ഉറങ്ങിക്കിടന്നിരുന്നവർക്കുമീതേയാണ് ഇന്നലെരാത്രി മലയിടിഞ്ഞുവീണത്.
എത്രപേർ മണ്ണിനടിയിലകപ്പെട്ടിട്ടുണ്ടെന്ന് നിർണയിക്കാനാകില്ല. അഞ്ചോളം ലയങ്ങൾ പൂർണമായും മണ്ണിനടിയിലായി. ഒരു ലയത്തിനുള്ളിലെ മുറിയിൽ ഉറങ്ങിക്കിടന്നവരിൽ ഒരാളെങ്കിലും അവശേഷിച്ചില്ലെങ്കിൽ ആ മുറിയിൽ എത്രപേരുണ്ടായിരുന്നുവെന്നോ, എത്ര പേർ മരിച്ചുവെന്നോ എത്രപേരെ കാണാതായെന്നോ അവരാരൊക്കെയെന്നോ കണ്ടുപിടിക്കുക അതീവദുഷ്‌കരമായിരിക്കും. പരസ്പരമറിയാവുന്നവരാണെങ്കിലും ആ ലയത്തിലെ മുഴുവൻ ആളുകളേയും രക്ഷപ്പെട്ട എത്രപേർക്ക് ഓർത്തിരിക്കാനാകുമെന്നറിയില്ല.
നേരത്തേ, മൂന്നാർ പഞ്ചായത്തിലെ ഒന്നാം വാർഡ് ഇടമലക്കുടിയായിരുന്നു. ഇടമലക്കുടി, പഞ്ചായത്തായി മാറിയതോടെ പെട്ടിമുടി ഉൾപ്പെടുന്ന രാജമല വാർഡ് ഒന്നാം വാർഡായി മാറി. മൂന്നാറിൽ നിന്ന് ഇടമലക്കുടിക്കു പോകുന്നവർക്ക് പെട്ടിമുടിയിലെത്താതെ പോകാനാകില്ല. ഇവിടെ വരെ മാത്രമേ വാഹനസൗകര്യമുള്ളു. അതും എസ്‌റ്റേറ്റിനുള്ളിലൂടെ വളഞ്ഞുപുളഞ്ഞുപോകുന്ന വീതികുറഞ്ഞ ഇടുങ്ങിയ റോഡ്. രാജമലയിൽ നിന്ന് ഏഴുകിലോമീറ്ററോളം വരും പെട്ടിമുടിയിലേക്ക്. പെട്ടിമുടിയിൽ കണ്ണൻദേവൻ കമ്പനിയുടെ തേയിലത്തോട്ടങ്ങൾ അവസാനിക്കും. പിന്നെ കാടാണ്. തോട്ടവും കാടും അതിരിടുന്നിടമാണ് കുന്ന്. അവിടമാണ് ഇടിഞ്ഞുവീണതെന്നാണ് പ്രാഥമിക വിവരം, കൃത്യമായി അറിയില്ല.
ടാറ്റാ ടീയുടെ പെട്ടിമുടി ഡിവിഷനിൽ പത്തോളം ലയങ്ങളുണ്ട്. അതിൽ അഞ്ചോളം ലയങ്ങൾ മണ്ണിനടിയിൽ പെട്ടതായാണ് അറിയുന്നത്. അങ്ങിനെയെങ്കിൽ പത്തുമുപ്പത് ഒറ്റമുറിവീടുകളെങ്കിലും അതിലുണ്ടാകും. അവിടുത്തെ താമസക്കാരുടെ പട്ടിക ടാറ്റ കമ്പനിയുടെ കയ്യിലുണ്ടോ എന്ന കാര്യവും നിശ്ചയമില്ല. തൊഴിലാളികളുടെ രജിസ്റ്ററുണ്ടാകാം. പക്ഷേ, അവരുടെ ആശ്രിതരുടെ പട്ടികയെപ്പറ്റി ഇപ്പോഴും അവ്യക്തതയാണ്.
മരിച്ചവരുടെ, കാണാതായവരുടെ കൃത്യമായ കണക്കുപോലും ലഭിക്കാത്ത പ്രകൃതിദുരന്തമായി പെട്ടിമുടി മാറാതിരിക്കട്ടെയെന്നു മാത്രം ആഗ്രഹിക്കാം.