യെസ് ബാങ്ക് എങ്ങനെ നോ ബാങ്ക് ആയി? 

യെസ് ബാങ്ക് എങ്ങനെ നോ ബാങ്ക് ആയി? 

" ഒരു തോക്കുകൊണ്ട് ഒരാൾക്ക് ഒരു ബാങ്ക് കൊള്ളയടിക്കാം.ഒരു ബാങ്ക് കൊണ്ട് ഒരാൾക്ക് ഈ ലോകത്തയാകെ കൊള്ളയടിക്കാം" കാർട്ടർ ഗ്ലാസ്
കാർട്ടർ ഗ്ലാസ്: അമേരിക്കയിലെ റിസര്വ്വ് ബാങ്കായ ഫെഡറല്‍ റിസര്വ്വി ന്റെ സ്ഥാപകന്‍ എന്ന് തന്നെ വിളിക്കാവുന്ന സെനറ്റര്‍ (1902 -1918 ). ഫെഡറൽ റിസര്‍വ്വിനു അടിസ്ഥാനമായ നിയമം 1913ൽ യുഎസ് സെനറ്റിൽ അവതരിപ്പിച്ച വ്യക്തി. ഒരു രാജ്യത്തെ റിസർവ്വ് ബാങ്കിന്റെ കടമ എന്താണെന്ന് കൃത്യമായി മനസ്സിലാക്കിയതിനാലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ കോർപറേറ്റുകൾക്ക് വിറ്റു തുലക്കാൻ ആവേശം കാട്ടുന്ന സർക്കാർ തന്നെ കോർപറേറ്റുകൾക്ക് കടം നൽകി മുടിഞ്ഞ സ്വകാര്യ ബാങ്കുകൾ ഏറ്റെടുക്കാൻ പൊതുമേഖലാ ബാങ്കിന്റെ പണം മുടക്കുന്നു. യെസ് ബാങ്കിന്റെ 49 ശതമാനം ഓഹരികൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഏറ്റെടുക്കാൻ റിസർവ്വ് ബാങ്ക് നിർദ്ദേശിക്കുന്നു.

യെസ് ബാങ്കിലെ കുഴപ്പം അത്ര പെട്ടന്നുണ്ടായതൊന്നുമല്ല. 2019 ൽ തന്നെ ഇത് സംബന്ധിച്ച് റിസർവ്വ് ബാങ്കിന് കൃത്യമായി അറിയാമായിരുന്നു. 2016ലും 17 ലും തുടർച്ചയായി വൻ തകർച്ചയിലാണ് യെസ് ബാങ്ക് . ശരിയായ കണക്കുകൾ നൽകാതിരിക്കൽ, കുതിച്ചുയരുന്ന കിട്ടാക്കടങ്ങൾ, പരസ്പരം പോരടിക്കുകയും രാജി വക്കുകയും ചെയ്യുന്ന ഡയറക്ടർമാർ, ആസ്തി കണക്കിലെ കള്ളക്കളികൾ തുടങ്ങിയ പല കുഴപ്പങ്ങളും ഉണ്ടെന്നു മനസ്സിലായിട്ടും ശക്തമായ ഒരു നടപടിയും സ്വീകരിക്കാതെ ഈ തകർച്ചയിൽ എത്തിയതിന്റെ ഉത്തരവാദിത്തം റിസർവ്വ് ബാങ്കിനാണ്. അവരെക്കൊണ്ട് ഇതെല്ലാം ചെയ്യിച്ച കേന്ദ്ര സർക്കാരിനാണ്. കിട്ടാക്കടങ്ങൾ എന്ന് പറയാവുന്നവ സംബന്ധിച്ച് 2019 മാര്ച്ചി ല്‍ ഈ ബാങ്ക് നൽകിയ കണക്കുകൾ തെറ്റായിരുന്നു എന്ന് റിസർവ്വ് ബാങ്ക് കണ്ടെത്തിയതാണ്. യഥാർത്ഥത്തിൽ 3277 കൂടിയായിരുന്ന കിട്ടാക്കടം കേവലം 1259 കോടി മാത്രമെന്ന് അവർ റിപ്പോർട് ചെയ്തു. എന്നാൽ പരിശോധനയിൽ ഇത് തെറ്റാണെന്നു തെളിഞ്ഞു. ഇത്തരം വ്യത്യാസങ്ങൾ കണ്ടെത്തിയാൽ ഉടനെ തന്നെ ബാങ്കുകൾ അത് പ്രസിദ്ധപ്പെടുത്തണമെന്നു ഓഹരിക്കമ്പോളം നിയന്ത്രിക്കുന്ന സെബി ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കുകളുടെ ഓഹരികൾ വ്യാപാരം ചെയ്യുന്നവർക്ക് ബാങ്കുകളുടെ സാമ്പത്തികാരോഗ്യം സംബന്ധിച്ച് കൃത്യമായ ധാരണ ഉണ്ടാകാനാണിത്. ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെൻട്രൽ ബാങ്ക് തുടങ്ങിയവരെല്ലാം ഈ നിബന്ധന പാലിച്ചു. എന്നാൽ യെസ് ബാങ്ക് അതിനൊന്നും തയ്യാറായില്ലെങ്കിലും റിസർവ്വ് ബാങ്ക് അത് ഗൗനിച്ചില്ല. ഈ ഗുരുതരമായ തെറ്റിന് പരിഹാരം ചെയ്യുമെന്നും നയങ്ങളിലും ഉന്നതസ്ഥാനത്തിരിക്കുന്ന വ്യക്തികളിലും മാറ്റം വരുത്തുമെന്നും അവർ ഉറപ്പു നൽകി. 2019 ജനുവരിയിൽ പഴയ എംഡി റാണാ കപൂറിനെ മാറ്റി നവനീത് ഗില്ലിനെ നിയമിച്ചു. റിസർവ്വ് ബാങ്കിന്റെ മുൻ ഡപ്യൂട്ടി ഗവർണറായ ആർ. ഗാന്ധിയെ ഒരു ഡയറക്ടറായും നിയമിച്ചു. പക്ഷെ ഒരു വ്യത്യാസവും ഉണ്ടായില്ലെന്ന് മാത്രമല്ല തകർച്ച അതിവേഗത്തിൽ ആകുകയും ചെയ്തു. 2019 ൽ തന്നെ ഇത് സംബന്ധിച്ച് റിസർവ്വ് ബാങ്കിന് കൃത്യമായി അറിയാമായിരുന്നു. ഇപ്പോള്‍ ബാങ്കില്‍ പണം നിക്ഷേപിച്ചവര്ക്ക്വ തിരിച്ചെടുക്കാന്‍ കഴിയാത്ത വിധത്തില്‍ നിയന്ത്രണങ്ങള്‍ വന്നു. കോടിക്കണക്കിനു ഉപഭോക്താക്കലുറെ ജീവിതം അവതാളത്തിലായി. എങ്ങനെ ഇത്ര വലിയ തുകകള്‍ കിട്ടാക്കടമായി? രാജ്യമാകെ ആത്മഹത്യ ചെയ്യുന്ന കര്ഷതകരുടെ മുഴുവന്‍ കടങ്ങളും കൂട്ടിയാലും വരാത്തത്ര വരുന്ന തുകകളാണ് ഓരോ കോര്പലറേറ്റ്കള്‍ വായ്പ എടുത്തു തിരിച്ചടക്കാനുള്ളത്‌. തിരിച്ചടക്കലിൽ വീഴ്ച വരുത്തിയ ചില പ്രധാനസ്ഥാപനങ്ങൾ . റിലയൻസിന്റെ അനിൽ അംബാനി ഗ്രുപ് (12800 കോടി രൂപ),എസ്എൽ ഗ്രുപ് ( 8,400 കോടി),ഡി എച് എഫ് എൽ ഗ്രുപ് (4,735 കോടി), ഐഎൽ ആൻഡ് എഫ്എസ്( 2500 കോടി), ജെറ്റ് ഐർവേസ്‌(1100 കോടി)ഗോ ട്രാവൽ( 1000 കോടി) എന്നിങ്ങനെയാണ്. ഇവരോടൊക്കെ കടം തിരിച്ചു ചോദിക്കാൻ പാടില്ലെന്നതാണ് കേന്ദ്ര സർക്കാർ നയം, റിസർവ്വ് ബാങ്ക് നയം. പകരം പാവപ്പെട്ട ഉപഭോക്താ ക്കളെ പിഴിയാം, ദ്രോഹിക്കാം. ഇത് തന്നെയായിരുന്നല്ലോ നോട്ടു നിരോധനത്തിന്റെ ലക്ഷ്യവും. എന്താണ് നമ്മുടെ റിസർവ്വ് ബാങ്ക് ചെയ്യുന്നത്? യെസ് ബാങ്കിന്റെ കാര്യത്തില്‍ മാത്രമല്ല മുമ്പ് പഞ്ചാബ് ആന്ഡ്ാ‌ മഹാരാഷ്ട്ര സഹകരണ ബാങ്കിന്റെ കാര്യത്തിലും ഇതുണ്ടായി. ആർബിഐ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. ഇപ്പോഴത്തെ ഗവർണർ ശക്തികണ്ഠദാസ് യാതൊരു തരത്തിലും സാമ്പത്തിക മേഖലയുമായി ബന്ധമില്ലാത്തയാളാണ്. ഭരണകക്ഷിക്ക് താല്പര്യമുള്ള ആള്‍ എന്ന ഒറ്റ യോഗ്യത മാത്രം. നോട്ടു പിന് വലിക്കലിനെ അദ്ദേഹം പിന്തുണച്ചു എന്നത് മാത്രം. പക്ഷെ അദ്ദേഹം കൈകാര്യം ചെയ്യുന്നത് രാജ്യത്തിന്റെ സാമ്പത്തികാരോഗ്യമാണ്. നോട്ടു നിരോധനത്തിന് മുമ്പ് തന്നെ രഘുറാം രാജൻ സ്ഥാനമൊഴിഞ്ഞതു അദ്ദേഹം തുടരാൻ പാടില്ലെന്ന് ആർ എസ്എസ് നിർബന്ധിച്ചത് മൂലമാണ്. സ്വന്തം പിണിയാളും റിലയൻസ് അംബാനിയുടെ കാവൽക്കാരനുമായിരുന്ന ഊർജിത് പട്ടേലാണ് പിന്നീട് വന്നത്.പക്ഷെ റിസർവ്വ് ബാങ്ക് മേധാവി എന്ന നിലയിൽ രാജ്യത്തെ ബാങ്കിങ് സംവിധാനത്തിന്റെ സംരക്ഷകനാണ് താനെന്നുള്ള ധാരണ അദ്ദേഹത്തിനുള്ളതിനാൽ ആ അടിമക്ക് പോലും തുടരാൻ കഴിഞ്ഞില്ല. ബാങ്കിലെ സർക്കാരിന്റെ പ്രതിനിധികളുടെ സമ്മർദ്ദം അതി കഠിനമായിരുന്നു. അതേ കാരണം കൊണ്ട് തന്നെ ഡെപ്യുട്ടി ഗവർണറായിരുന്ന വിരയൽ ആചാര്യക്കും ഒഴിഞ്ഞു പോരേണ്ടി വന്നു.

എന്താണ് റിസർവ്വ് ബാങ്കിന്റെ ഭരണഘടനാപരമായ ചുമതലകൾ?

1. കറൻസി നോട്ടുകൾ അടിച്ചു വിതരണം ചെയ്യുക

2. ബാങ്കുകളുടെയും മറ്റു ധനകാരസ്ഥാപനങ്ങളുടെയും നിയന്ത്രണം

3. എല്ലാവിധ പണമിടപാടുകളുടെയും നിയന്ത്രണം

4. സർക്കാരിന്റെ ബാങ്ക്, കടങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനം

5. വിദേശ നാണയം കൈകാര്യം ചെയ്യലും സുരക്ഷിതത്വം ഉറപ്പാക്കലും

6. ബാങ്കർമാരുടെ ബാങ്ക്. മറ്റെവിടെ നിന്നും കടം കിട്ടാതെ വരുമ്പോള്‍ ഏറ്റവും അവസാനത്തെ ഉത്തമർണ്ണൻ (കടം നല്കുന്നയാൾ).

7. രാജ്യത്തിന്റെ വികസനത്തിലെ പങ്ക്

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജ്യത്തിന്റെ സാമ്പത്തിക സംവിധാനമാകെ കുത്തഴിഞ്ഞു. ഒരു നിയന്ത്രണവും വിശ്വാസ്യതയും ഇല്ലാത്ത അവസ്ഥയിൽ ഏറ്റവും നിർണ്ണായക പങ്കു വഹിക്കേണ്ട റിസർവ്വ് ബാങ്കിന്റെ പ്രവർത്തനങ്ങൾ കാണുക.

1. ഇപ്പോൾ 2000 രൂപയുടെ നോട്ടുകൾ കാര്യമായി പ്രചാരത്തിലില്ല. രാജ്യത്തെ ഏറ്റവും പ്രമുഖ പൊതുമേഖലാ ബാങ്ക് തന്നെ പരസ്യമായി പറയുന്നു, തങ്ങളുടെ എടിഎമുകളിൽ ഇനിമേൽ ആ നോട്ടു ഉണ്ടാകില്ല എന്ന്. നോട്ടു പിന് വലിക്കൽ കാലത്ത് തന്നെ ഒരു മുൻ ധനകാര്യമന്ത്രി പറഞ്ഞു, രണ്ടായിരത്തിൽ ഒട്ടനവധി പുതിയ നോട്ടുകൾ ബാങ്കുകളിൽ വരാതെ അടിക്കുന്ന പ്രസിൽ നിന്നും നേരെ ചിലരുടെ കൈകളിലേക്ക് പോയിട്ടുണ്ട് എന്ന്. തെരഞ്ഞെടുപ്പ് കാലത്ത് പലയിടത്തു നിന്നും വലിയ തോതിൽ നോട്ടുകൾ പിടിച്ചു എന്ന വാർത്ത വന്നിരുന്നു. എന്നാൽ കോടിക്കണക്കിനു രണ്ടായിരത്തിൽ നോട്ടുകൾ കൈവശം വച്ച ഒരാളെപ്പോലും അറസ്റ്റ് നാളിതുവരെ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ അന്ന് ഉന്നയിച്ച ആരോപണം ശരിയാണെന്നു കരുതേണ്ടി വരും.

2.ഒട്ടനവധി അധികാരങ്ങൾ ഉണ്ടായിരുന്നിട്ടും ബാങ്കിങ് മേഖലയെ നിയന്ത്രിക്കുന്നതിൽ റിസർവ്വ് ബാങ്ക് ദയനീയമായി പരാജയപ്പെട്ടു. ഇടത്തരക്കാരെ വരെ കൊള്ളയടിക്കുന്ന വിധത്തിൽ ബാങ്കുകൾ അവരുടെ ഇടപാടുകൾക്കുള്ള ഫീസ് നിരക്ക് ഉയർത്തിയപ്പോൾ അവർ തികഞ്ഞ മൗനം പാലിച്ചു.

3. സർക്കാരിന്റെ ബാങ്കും കടം കൈകാര്യം ചെയ്യുന്ന സ്ഥാപനമെന്ന നിലയിൽ അവർ പരാജയപ്പെട്ടതിനാൽ സർക്കാർ ഭീമമായ കടക്കെണിയിലാകുകയും ഐഎംഎഫ്, ലോക ബാങ്ക്, എഡിബി മുതലായ സ്ഥാപങ്ങളുടെ ആശ്രിതത്വത്തിലായി, ഒപ്പം തറവാടിന്റെ സ്വത്തുക്കളായ ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ വിൽക്കുകയും ചെയ്യുന്നു.

4.ഇലെക്ട്രോണിക്കും അല്ലാതെയുമുള്ള നിരവധി തട്ടിപ്പുകൾ ദിനം പ്രതി പെരുകുമ്പോഴും അത് നിയന്ത്രിക്കാൻ ബാധ്യതപ്പെട്ട റിസർവ്വ് ബാങ്ക് വെറും നോക്കുകുത്തിയായി തുടരുന്നു.

5. യഥാർത്ഥത്തിൽ ഇതെല്ലം നിയന്ത്രിക്കാൻ കഴിയുന്ന ഒരു അനുകൂല അവസ്ഥ ഇവിടെയുണ്ട്. അന്താരാഷ്ട്ര കമ്പോളത്തിലെ ഏറ്റവും കുറഞ്ഞ ഇന്ധനവിലയും വളരെ കൂടിയ നിരക്കിലുള്ള വിദേശനാണ്യഒഴുക്കുമാണ് ഇക്കാലത്തുണ്ടായിരുന്നത്.എന്നിട്ടും എല്ലാം തകരാറിലാക്കി.

6. ബാങ്കർമാരുടെ ബാങ്ക് എന്ന രീതിയിലുള്ള പ്രവർത്തനം ഏറെ ദുരന്തമായതിന്റെ നിരവധി ഉദാഹരണങ്ങൾ ഉണ്ട്. പഞ്ചാബ് മഹാരഷ്ട്ര സഹകരണ ബാങ്ക്, യെസ് ബാങ്ക് മുതലായവയുടെ തകർച്ചയിൽ നിന്നും ഇത് വ്യക്തമാണ്.സർക്കാരിന് ധൂര്ത്ത ടിക്കാന്‍ 1.76 ലക്ഷം കോടി രൂപ നൽകേണ്ടി വന്നതോടെ ഇത്തരം തകർച്ചകൾ നേരിടാൻ പണം മുടക്കാനുള്ള ശേഷിയും റിസർവ്വ് ബാങ്കിനില്ലാതെയായി.

7. ഒരു വികസന ഏജൻസി എന്ന നിലയിൽ അവർ ദയനീയ പരാജയമായി.അവരുടെ ഗവേഷണവിഭാഗം ഏതാണ്ട് നിശ്ചലമായി. ഒരു പ്രതിസന്ധിക്കും പരിഹാരം കാണാൻ കഴിയാതെ വന്നപ്പോൾ പുതിയവ ഉടലെടുത്തു.

വികസനമേഖലയിൽ പ്രവർത്തിക്കേണ്ട സാമ്പത്തിക സ്ഥാപനങ്ങളെ ബാങ്കിങ് മേഖലയിലേക്ക് വിടുക മാത്രമല്ല അവയെ സ്വകാര്യവൽക്കരിക്കുകയും ചെയ്തു. പാർലിമെന്റിന്റെഅ സമിതികൾ പലവട്ടം ആവശ്യപ്പെട്ടിട്ടും വികസന സാമ്പത്തികസ്ഥാപനങ്ങളെ തിരികെ കൊണ്ട് വരാൻ ശ്രമിച്ചില്ല. റിസർവ്വ് ബാങ്കിന്റെ, അത് വഴി സർക്കാരിന്റെ മേൽനോട്ടവും നിയന്ത്രണവും ഉണ്ട് എന്നതാണ് രാജ്യത്തെ ബാങ്കിങ് മേഖലയുടെ വിശ്വാസ്യതയോയുടെ അടിത്തറ. അതിലാണ് വലിയ തകർച്ച സംഭവിച്ചിരിക്കുന്നത്. ഇത് തിരികെ പിടിക്കണമെകിൽ ശക്തികണ്ഠാദാസും അദ്ദേഹത്തെ പിന്തുണക്കുന്ന സർക്കാർ പ്രതിനിധികളും ഒഴിഞ്ഞു പോകണം.

Related Stories

No stories found.
logo
The Cue
www.thecue.in