യു.ഡി.എഫ് യോഗങ്ങളില്‍ ഘടകകക്ഷികളുടെ ശബ്ദം പോലും പുറത്തു വരില്ല, എല്‍.ഡി.എഫില്‍ അങ്ങനെയല്ല: എന്‍.കെ പ്രേമചന്ദ്രന്‍

യു.ഡി.എഫ് യോഗങ്ങളില്‍ ഘടകകക്ഷികളുടെ ശബ്ദം പോലും പുറത്തു വരില്ല, എല്‍.ഡി.എഫില്‍ അങ്ങനെയല്ല: എന്‍.കെ പ്രേമചന്ദ്രന്‍

യു.ഡി.എഫ് പൊതു യോഗത്തിന് ചെല്ലുമ്പോള്‍ സംസാരിക്കാന്‍ അവസരം ലഭിക്കില്ലെന്ന് ഘടകകക്ഷിയായ ആര്‍.എസ്.പി. ഘടനാപരമായ പൊളിച്ചെഴുത്ത് യു.ഡി.എഫില്‍ ആവശ്യമാണെന്നും ലോക്‌സഭാ എം.പി എന്‍.കെ പ്രമേചന്ദ്രന്‍ മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എല്‍.ഡി.എഫില്‍ എല്ലാവര്‍ക്കും ഊഴമനുസരിച്ച് അവസരം ലഭിക്കുമെന്നും രാഷ്ട്രീയ സംസ്‌കാരം മാറേണ്ടതുണ്ടെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

'ഒരു പൊതുയോഗത്തിന് ചെല്ലുമ്പോള്‍ എല്‍.ഡി.എഫില്‍ ആണെങ്കില്‍ സി.പി.ഐ.എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗം ഇരുന്നാലും ഓരോ ഘടകക്ഷികളുടെയും ഊഴത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ അദ്ദേഹത്തെ വിളിക്കൂ. ഇവിടെ എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍ പിന്നെ മുസ്‌ലിം ലീഗിന്റെ ഒരാളെ വിളിക്കും. അപ്പോഴേക്കും യോഗം തീരും. നമ്മുടെ ശബ്ദം പോലം പുറത്തേക്ക് വരില്ല. ഘടകകക്ഷികള്‍ മുന്നണിയുടെ ഭാഗമാണെന്ന വികാരം ഉണ്ടാകണം. ചിലപ്പോള്‍ ചില യോഗങ്ങളിലെ തള്ള് കാണുമ്പോഴേ നമ്മളെല്ലാം മാറും. അതോടെ 'നിങ്ങള്‍' പോയില്ലേ' എന്നായിരിക്കും നമ്മുടെ പാര്‍ട്ടിക്കാര്‍ ചോദിക്കുക. രാഷ്ട്രീയ സംസ്‌കാരമാണ് മാറേണ്ടത്,' അദ്ദേഹം പറഞ്ഞു.

പക്ഷേ പഴയ തലമുറയും പുതിയ തലമുറയും യോജിച്ചു പോകണമെന്നാണ് ഞങ്ങളുടെ നിലപാട്. അപ്പോഴാണ് ഒരു പാര്‍ട്ടി ശക്തകുന്നതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. കെ. സുധാകരനും വി.ഡി. സതീശനുമടങ്ങിയ പുതിയ നേതൃത്വത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിനെ രാജ്യം പ്രതീക്ഷയോടെയാണ് നോക്കികാണുന്നതെന്നും അച്ചടക്കവും കെട്ടുറപ്പും ഇല്ലാതെ മുന്നണിയെ നയിക്കുന്ന ഒരു പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് ഒരു വലിയ പരീക്ഷണം ആരംഭിക്കാനാണ് പോകുന്നതെന്നും പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പില്‍ തോറ്റു എന്നത് മുന്നണി മാറ്റത്തെ സാധൂകരിക്കുന്ന ഒന്നല്ലെന്നും ജയിച്ച മുന്നണിയോടൊപ്പമേ നില്‍ക്കൂ എന്ന് പറയുന്നതില്‍ രാഷ്ട്രീയമില്ലെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in