'നവോത്ഥാന നായകനെങ്കില്‍ മകളെ പട്ടികജാതിക്കാരന് കല്യാണം കഴിച്ചുകൊടുക്കണമായിരുന്നു'; വിവാദ പരാമര്‍ശവുമായി കൊടിക്കുന്നില്‍

'നവോത്ഥാന നായകനെങ്കില്‍ മകളെ പട്ടികജാതിക്കാരന് കല്യാണം കഴിച്ചുകൊടുക്കണമായിരുന്നു'; വിവാദ പരാമര്‍ശവുമായി കൊടിക്കുന്നില്‍

നവോത്ഥാന നായകനായിരുന്നുവെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മകളെ പട്ടികജാതിക്കാരന് കല്യാണം കഴിച്ചുകൊടുക്കണമായിരുന്നുവെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. എസ്.സി/ എസ്.ടി ഫണ്ട് തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ ധര്‍ണയിലായിരുന്നു കൊടിക്കുന്നിലിന്റെ വിവാദ പരാമര്‍ശം.

പട്ടികജാതിക്കാരോട് കടുത്ത അവഗണനയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിക്കുന്നത്. മന്ത്രിസഭാ രൂപീകരണത്തില്‍ പോലും അത് കണ്ടു. ഉദ്യോഗസ്ഥ നിയമനത്തിലും പി.എസ്.സി നിയമനത്തില്‍ പോലും ഇത് തുടരുകയാണ്. പട്ടികജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെ നിയോഗിച്ചുവെന്നും കൊടിക്കുന്നില്‍ ആരോപിച്ചു.

ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി എ.സമ്പത്തിനെ നിയമിച്ച് ചൂണ്ടിക്കാട്ടിയായിരുന്നു കൊടിക്കുന്നിലിന്റെ വിമര്‍ശനം. ഇതിന് പിന്നാലെയാണ്, മുഖ്യമന്ത്രി മകളെ പട്ടികജാതിക്കാരന് വിവാഹം ചെയ്ത് നല്‍കണമായിരുന്നുവെന്നും, സി.പി.എമ്മില്‍ നിരവധി ചെറുപ്പക്കാരുണ്ടെന്നും എം.പി പറഞ്ഞത്.

മുഖ്യമന്ത്രിയുടെ നവോത്ഥാനം തട്ടിപ്പാണ്. നവോത്ഥാന നായകനായി പ്രത്യക്ഷപ്പെടുകയും അതിന് വേണ്ടി പ്രചരണം നടത്തുകയും ചെയ്യുന്ന ഭരണാധികാരി എന്ന നിലയില്‍, പറയുന്ന കാര്യത്തില്‍ ആത്മാര്‍ത്ഥത ഉണ്ടായിരുന്നുവെങ്കില്‍ നവോത്ഥാനം സ്വന്തം കുടുംബത്തില്‍ നടപ്പാക്കണമെന്നുള്ള ചര്‍ച്ച കേരളപൊതുസമൂഹത്തിന്റെ മുന്നില്‍ വന്നുവെന്നും താന്‍ അത് ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും, ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in