രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച യുവതിയുടെ ഫോണ്‍ നമ്പറും പെഗാസസ് ചോര്‍ത്തി

രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച യുവതിയുടെ ഫോണ്‍ നമ്പറും പെഗാസസ് ചോര്‍ത്തി

ന്യൂഡല്‍ഹി: മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച സുപ്രീം കോടതി ജീവനക്കാരിയുടെ മൂന്ന് ഫോണ്‍ നമ്പറുകളും എന്‍.എസ്.ഒയുടെ പെഗാസസ് ചോര്‍ത്തി.

2019 എപ്രിലില്‍ ഇവരുടെ ഫോണ്‍ നമ്പറുകള്‍ പെഗാസസ് ടാര്‍ഗറ്റു ചെയ്തുവെന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുവതിയുമായി ബന്ധപ്പെട്ട മറ്റ് എട്ട് ഫോണ്‍ നമ്പറുകളും ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതിയുടെ ഭര്‍ത്താവിനെയും അവരുടെ രണ്ട് സഹോദരന്മാരെയും നിരീക്ഷണത്തിന് വിധേയമാക്കിയെന്നും ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായി ആരോപണം ഉന്നയിച്ച അതേ ആഴ്ച തന്നെയാണ് ഈ ഫോണ്‍ നമ്പറുകളും നിരീക്ഷിച്ചത്.

2018 ഡിസംബറില്‍ ഈ ജീവനക്കാരിയെ പിരിച്ചുവിട്ടിരുന്നു. 2020 ഇവര്‍ക്ക് പുനര്‍നിയമനം ലഭിക്കുകയും ചെയ്തു. ഇവര്‍ക്ക് ജോലി നഷ്ടമായ കാലയളവിലെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കികൊണ്ടാണ് ജോലിയില്‍ തിരിച്ചെടുത്തത്.

ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ സമിതിയാണ് കേസ് അന്വേഷിച്ചത്. യുവതി ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കാണിച്ച് പരാതി തള്ളുകയും ചെയ്തിരുന്നു.

കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പ്രഹ്ലാദ് പട്ടേല്‍ എന്നിവരുടെ ഫോണുകളും ചോര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ബന്ധു അഭിഷേക് ബാനര്‍ജി എന്നിവരുടെ ഫോണും മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസയുടെയും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ പേഴ്‌സണല്‍ സെക്രട്ടറിയുടെ ഫോണും ചോര്‍ത്തിയതായാണ് വിവരംകേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സഞ്ജയ കച്ചാരുവിന്റെ ഫോണും ചോര്‍ത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in