സ്ത്രീപീഡനം ഒതുക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ ഇടപെടല്‍; ശബ്ദരേഖ പുറത്ത്

സ്ത്രീപീഡനം ഒതുക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ ഇടപെടല്‍; ശബ്ദരേഖ പുറത്ത്

കൊല്ലം: എന്‍.സി.പി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പത്മാകരനെതിരായ സ്ത്രീപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ ഇടപെടല്‍. പെണ്‍കുട്ടിയുടെ അച്ഛനെ വിളിച്ചാണ് പരാതി ഒതുക്കി തീര്‍ക്കാന്‍ ശശീന്ദ്രന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ മാര്‍ച്ചിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നതെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്‍.സിപി നേതാവ് യുവതിയുടെ കയ്യില്‍ കയറി പിടിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അന്ന് പരാതി ഉന്നയിക്കാന്‍ ധൈര്യമുണ്ടായില്ലെന്നും തുടര്‍ച്ചയായി പത്മാകരന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നടത്തുന്ന പശ്ചാത്തലത്തിലാണ് പരാതിപ്പെട്ടതെന്നും യുവതി വ്യക്തമാക്കി.

തന്നെ അപായപ്പെടുത്താനുള്ള ശ്രമമുണ്ടാകുമോ എന്ന ഭയം പോലും ഉണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു. പൊലീസ് ഇതുവരെ എഫ്.ഐ.ആര്‍ ഇട്ടിട്ടില്ലെന്നും മീഡിയാ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരാതിക്കാരിയായ യുവതി ബിജെപിക്കാരിയാണ്. പെണ്‍കുട്ടിയുടെ പിതാവ് എന്‍.സി.പിക്കാരനാണ്. യുവതി തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തിരുന്നു.

നല്ല രീതിയില്‍ അവസാനിപ്പിക്കണമെന്നാണ് ശശീന്ദ്രന്‍ പെണ്‍കുട്ടിയുടെ പിതാവിനോട് പറയുന്നത്.

ഫോണ്‍ സംഭാഷണം

ശശീന്ദ്രന്‍: അവിടുത്തെ പാര്‍ട്ടിയില്‍ ചെറിയ വിഷയം ഉണ്ടല്ലോ, അത് നിങ്ങള്‍ ഒന്ന് തീര്‍ക്കണം.

പെണ്‍കുട്ടിയുടെ അച്ഛന്‍: സാറ് പറയുന്ന ഗംഗാ ഹോട്ടലിന്റെ മുതലാളി എന്റെ മകളുടെ കൈയില്‍ കയറി പിടിച്ചു, പീഡിപ്പിക്കാന്‍ ശ്രമിച്ചു.

ശശീന്ദ്രന്‍: അതെ ആ കേസ് നല്ല നിലയില്‍ തീര്‍ക്കണം

പെണ്‍കുട്ടിയുടെ അച്ഛന്‍: നല്ല നിലയില്‍ എങ്ങനെയാണ് തീര്‍ക്കുക. അവര്‍ ബിജെപിക്കാരാണ്, ഞാന്‍ അതെങ്ങനെ തീര്‍ക്കണം എന്നാണ് സര്‍ പറയുന്നത്. സാറെ പത്മാകരന്‍ എന്റെ മകളുടെ കൈക്ക് കയറി പിടിച്ച സംഭവമാണ് സാര്‍ തീര്‍ക്കണമെന്ന് പറയുന്നത്. അതെങ്ങനെ തീര്‍ക്കണമെന്നാണ് സര്‍ പറയുന്നത്.

ശശീന്ദ്രന്‍: അത് പരിഹരിക്കുക എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്കറിയാമല്ലോ?

സാര്‍ പറഞ്ഞാല്‍ തീര്‍ക്കാം. അത് എങ്ങനെ എന്ന് സര്‍ പറ,

ശശീന്ദ്രന്‍: ഫോണിലൂടെ വേണ്ട പിന്നെ സംസാരിക്കാം

Related Stories

No stories found.
logo
The Cue
www.thecue.in