രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിന് മുന്‍പ് ഉമര്‍ ഖാലിദിനെ പെഗാസസ് ലക്ഷ്യം വെച്ചിരിക്കാമെന്ന് ഗാര്‍ഡിയന്‍

രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിന് മുന്‍പ് ഉമര്‍ ഖാലിദിനെ പെഗാസസ് ലക്ഷ്യം വെച്ചിരിക്കാമെന്ന് ഗാര്‍ഡിയന്‍

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജെ.എന്‍.യു വിദ്യാര്‍ത്ഥിയായ ഉമര്‍ ഖാലിദിനെ 2018ല്‍ പെഗാസസ് ലക്ഷ്യം വെച്ചിരിക്കാമെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉമറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിന് മുന്‍പാണ് ലക്ഷ്യം വെച്ചതെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2020 സെപ്തംബറിലാണ് ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ ഉമറിനെ അറസ്റ്റ് ചെയ്യുന്നത്. ഉമറിന്റെ ഫോണില്‍ നിന്ന് ഡല്‍ഹി കലാപവുമായി ബന്ധമുള്ള തെളിവുകള്‍ ലഭിച്ചുവെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും അതെങ്ങനെ ലഭിച്ചു എന്നത് വ്യക്തമാക്കുന്നില്ല. ഇപ്പോള്‍ വിചാരണ തടവുകാരനാണ് ഉമര്‍ ഖാലിദ്.

ലീക്ക് ചെയ്ത ഡാറ്റയില്‍ ഇന്ത്യയില്‍ നിന്നുള്ള എഴുത്തുകാരുടെയും, അഭിഭാഷകരുടെയും, കലാകാരന്മാരുടെയും, ദളിത് അവകാശ പ്രവര്‍ത്തകരുടെയും ഫോണ്‍ നമ്പറുകളുണ്ട്. ഹാനി ബാബു, ഷോമ സെന്‍, റോണ്‍ വില്‍സണ്‍ എന്നിവരെയും അറസ്റ്റുകള്‍ക്ക് തൊട്ട് മുന്‍പ് ലക്ഷ്യം വെച്ചിരുന്നുവെന്നതിന്റെ സൂചനകളും ലഭിക്കുന്നുണ്ടെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗദി അറേബ്യയിലെ വനിതാവകാശ പ്രവര്‍ത്തകയായ ലുജെയിന്‍ അല്‍ ഹത്ത്‌ലൗലിനെയും പെഗാസസ് ലക്ഷ്യം വെച്ചുവെന്നതിന്റെ സൂചനകളും പുറത്തു വന്ന റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്്ക്ക് വിധേയമാക്കാതെ കൂടുതല്‍ തെളിവുകള്‍ ലഭിക്കില്ല.

ഇന്ത്യയില്‍ നാല്‍പത് മാധ്യമപ്രവര്‍ത്തകരെ പെഗാസസ് ഉപയോഗിച്ച് നിരീക്ഷിച്ചു എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. മുഖ്യധാര മാധ്യമങ്ങളായ ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യടുഡെ, നെറ്റ് വര്‍ക്ക് 18, ദ ഹിന്ദു, ഇന്ത്യന്‍ എക്‌സ്പ്രസ് എന്നിവയുടെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെ ലിസ്റ്റില്‍ പെടുന്നു. മുന്നുറിലധികം ഫോണ്‍ നമ്പറുകള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നരേന്ദ്ര മോദി മന്ത്രിസഭയിലെ തന്നെ രണ്ട് മന്ത്രിമാരുടെയും, മൂന്ന് പ്രതിപക്ഷ നേതാക്കളുടെയും, ഒരു ജഡ്ജിയുടെയും, അനേകം മാധ്യമ പ്രവര്‍ത്തകരുടെയും പേരുകളുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലീക്ക് ചെയ്ത ഡാറ്റയില്‍ ഉള്‍പ്പെട്ടു എന്നത് കൊണ്ട് മാത്രം ഫോണ്‍ പെഗാസസ് അറ്റാക്കിന് വിധേയമായോ എന്ന് പറയാനാകില്ല. അതിന് ഫോറന്‍സിക് പരിശോധന തന്നെ വേണം. പക്ഷേ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇന്ത്യയിലെ പത്ത് ഫോണില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ പെഗാസസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അതായത് അറ്റാക്കിന് ശ്രമിച്ചതിന്റെയും വിജയകരമായി അറ്റാക്ക് നടത്തിയതിന്റെയും തെളിവുകള്‍. ഇവിടെ ഇന്ത്യന്‍ സര്‍ക്കാരും പ്രതിരോധത്തിലാകുന്നു. കാരണം സര്‍ക്കാരുകള്‍ക്കല്ലാതെ മറ്റാര്‍ക്കും പെഗാസസ് കൈമാറില്ലെന്നാണ് കമ്പനി തന്നെ വെളിപ്പെടുത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in