3500 കോടിയുടെ നിക്ഷേപത്തില്‍ കിറ്റക്‌സ് നല്‍കിയത് താത്പര്യ പത്രം മാത്രം; ധാരണാ പത്രം ഒപ്പുവച്ചിട്ടില്ലെന്ന് പി. രാജീവ്

3500 കോടിയുടെ നിക്ഷേപത്തില്‍ കിറ്റക്‌സ് നല്‍കിയത് താത്പര്യ പത്രം മാത്രം; ധാരണാ പത്രം ഒപ്പുവച്ചിട്ടില്ലെന്ന് പി. രാജീവ്

കൊച്ചി: 3500 കോടി രൂപയുടെ നിക്ഷേപം സംബന്ധിച്ച് താത്പര്യപത്രം മാത്രമാണ് കിറ്റക്‌സ് നല്കിയിട്ടുള്ളത്. ധാരണാ പത്രം ഒപ്പു വച്ചിട്ടില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കിറ്റക്‌സ് നിക്ഷേപത്തില്‍ നിന്ന് പിന്മാറുന്നുവെന്ന റിപ്പോര്‍ട്ട് ചര്‍ച്ചയായതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. താത്പര്യം പത്രം സമര്‍പ്പിച്ചതിന്റെ തുടര്‍ച്ചയില്‍ പിന്നീട് നടപടി ഒന്നും സ്വീകരിച്ചില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

''2020 ജനുവരി 9, 10 തീയതികളിലാണ് അസന്റ് നിക്ഷേപക സംഗമം നടന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 10 ന് വ്യവസായ വകുപ്പ് അധികൃതര്‍ സാബു. എം. ജേക്കബ്ബുമായി വീണ്ടും ചര്‍ച്ച നടത്തുകയുണ്ടായി. ഇതില്‍ ചില ആവശ്യങ്ങള്‍ അദ്ദേഹം മുന്നോട്ടു വച്ചു.

ഭൂപരിഷ്‌കരണ നിയമത്തില്‍ മാറ്റം, പഞ്ചായത്ത് ബില്‍ഡിംഗ് റൂള്‍സിലെ മാറ്റം, ഫാക്ടറീസ് ആക്റ്റിലെ മാറ്റം, കെ.എസ്.ഐ,ഡി.സി. വായ്പാ പരിധി 100 കോടിയായി ഉയര്‍ത്തണം തുടങ്ങിയ ആവശ്യങ്ങള്‍ അദ്ദേഹം ഉന്നയിച്ചു. അസന്റില്‍ ഉയര്‍ന്ന പൊതു നിര്‍ദ്ദേശങ്ങള്‍ തന്നെയായിരുന്നു ഇവയും. നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഉന്നയിക്കപ്പെട്ട പ്രധാന ആവശ്യങ്ങളില്‍ തീരുമാനമെടുക്കുകയും ചെയ്തു.

എന്നാല്‍ തുടര്‍ ചര്‍ച്ചകള്‍ക്ക് കിറ്റക്‌സ് താത്പര്യം പ്രകടിപ്പിച്ചില്ല. പാലക്കാട് 50 ഏക്കറില്‍ സ്വകാര്യ വ്യവസായ എസ്റ്റേറ്റിനുള്ള ഒരു പദ്ധതിക്കായി 2020 ജൂലൈ 8 ന് അപേക്ഷ സമര്‍പ്പിച്ചു. സെപ്റ്റംബര്‍ 11 ന് ഇതേക്കുറിച്ച് കിന്‍ഫ്ര പരിശോധന നടത്തി അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ മിച്ച ഭൂമിയുമായി ബന്ധപ്പെട്ട ഒരു കേസ് പദ്ധതി പ്രദേശത്ത് നിലവിലുള്ളതായി താലൂക്ക് ലാന്റ് ബോര്‍ഡ് അറിയിച്ചിരിക്കുകയാണ്. ഇക്കാര്യം കിറ്റക്‌സിനെ അറിയിച്ചിട്ടുണ്ട്,'' മന്ത്രി പറഞ്ഞു.

അസന്റില്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടന്നിട്ടില്ല എന്ന സാബു ജേക്കബ്ബിന്റെ ആരോപണവും വസ്തുതാപരമല്ലെന്നും പി രാജീവ് പറഞ്ഞു. അസന്റില്‍ 540.16 കോടി രൂപയുടെ 19 പദ്ധതികള്‍ ഇതിനകം യാഥാര്‍ത്ഥ്യമായി. 7223 കോടി രൂപയുടെ 60 പദ്ധതികള്‍ പുരോഗമിക്കുകയാണ്. കോവിഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് 41 പദ്ധതികള്‍നിര്‍ത്തിവെച്ചിരിക്കുകയാണ്.

28 പദ്ധതികള്‍ പരിശോധനകളുടെ അടിസ്ഥാനത്തില്‍ ഒഴിവാക്കപ്പെട്ടു. അസന്റില്‍ ഒപ്പു വെച്ച 148 ല്‍ 19 പദ്ധതികളും (12.83%) പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. 52% പദ്ധതികള്‍ നിര്‍മ്മാണ ഘട്ടത്തിലാണ്. 27.7% പദ്ധതികള്‍ നിര്‍ത്തിവച്ചിരിക്കുന്നു.

18.9% ഒഴിവാക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ സര്‍ക്കാര്‍ തുടക്കം കുറിച്ച ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് നടപടികളുടേയും കേരളാ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഫെസിലിറ്റേഷന്‍ ആക്റ്റിന്റേയും തുടര്‍ച്ചയായി നിയമാനുസൃത പരാതി പരിഹാര സംവിധാനത്തിന് രൂപം നല്കാന്‍ ഈ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം തന്നെ തീരുമാനമെടുത്തു. ഇതിനുള്ള കരട് ബില്ലിന് താമസിയാതെ മന്ത്രസഭാ യോഗം അംഗീകാരം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി

Related Stories

No stories found.
logo
The Cue
www.thecue.in